ആർട്ടിക്കിൾ 370 ഉം 35 എയും ഇന്ത്യാ വിരുദ്ധമെന്ന് ബിജെപി നേതാവ്! റദ്ദാക്കിയേക്കും?
ശ്രീനഗര്‍: ആർട്ടിക്കിൾ 370,ഉം 35 എയും ഇന്ത്യ വിരുദ്ധ വകുപ്പുകളാണെന്ന് ബിജെപി ജമ്മുകാശ്മീര്‍ അധ്യക്ഷന്‍ രവീന്ദര്‍ റെയ്ന. കാശ്മീരിന് പ്രത്യേക അധികാരങ്ങളും അവകാശങ്ങളും നല്‍കുന്ന രണ്ട് വകുപ്പുകളും റദ്ദാക്കാനുള്ള നീക്കങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് റെയ്നയുടെ പ്രതികരണം.

രണ്ട് വകുപ്പുകളും വിദ്വേഷത്തിന്‍റെ മതിലുകളാണ് സംസ്ഥാനത്ത് തീര്‍ത്തത്. ആര്‍ട്ടിക്കിള്‍ 370 സംസ്ഥാനത്ത് ഭീകരരെയും വിഘടനവാദികളേയും സൃഷ്ടിക്കാന്‍ കാരണമായി.35 എ സ്ത്രീകള്‍ക്കിടയില്‍ വിവേചനം സൃഷ്ടിച്ചു. ഈ രണ്ട് വകുപ്പുകള്‍ സംബന്ധിച്ചും ബിജെപിക്കുള്ള നിലപാട് വ്യക്തമാണെന്നെന്നും റെയ്ന പ്രതികരിച്ചു.
പ്രമുഖ നേതാക്കളാണ് സംസ്ഥാനത്ത് പ്രശ്മങ്ങള്‍ സൃഷ്ടിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യന്‍ സര്‍ക്കാരും താഴ്വരയിലെ ജനങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും താമസവും നല്‍കി. ആവശ്യത്തിന് വികസനവും നടപ്പാക്കി. ഇവിടുത്തെ ജനങ്ങള്‍ ഇന്ത്യയില്‍ നിന്ന് എല്ലാം സ്വീകരിക്കും എന്നാല്‍ പാകിസ്താനെ പ്രകീര്‍ത്തിക്കുകയാണ് ചെയ്യുന്നത്, റെയ്ന പറഞ്ഞു.
ദേശീയതയെ പിന്തുണയ്ക്കാത്ത നേതാക്കളാണ് കാശ്മീരില്‍ ഉളളത്. അതുകൊണ്ടാണ് നേതാക്കള്‍ക്കെതിരെ കേന്ദ്രത്തിന് ശക്തമായ നടപടി സ്വീകരിക്കേണ്ട സാഹചര്യം ഉണ്ടായതെന്നും റെയ്ന പറഞ്ഞു.പുല്‍വാമയില്‍ ജവാന്‍മാര്‍ കൊല്ലപ്പെട്ടപ്പോള്‍ പിഡിപി, നാഷ്ണല്‍ കോണ്‍ഫറന്‍സ് നേതാക്കളെല്ലാവരും മൗനത്തിലായിരുന്നു. എന്നാല്‍ ഇന്ത്യ ബാലക്കോട്ടില്‍ തിരിച്ചടിച്ചപ്പോള്‍ പാകിസ്താന് വേണ്ടി അവര്‍ കരയുകയായിരുന്നുവെന്നും റെയ്ന പറഞ്ഞു.
ജമ്മു കാശ്മീരിന് പ്രത്യേക സ്വയംഭരണാധികാരങ്ങള്‍ നല്‍കുന്നതാണ് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370. സംസ്ഥാനത്തെ സ്ഥിരതാമസക്കാര്‍ക്ക് മാത്രം ഭൂമി വാങ്ങുന്നതിനടക്കം അവകാശങ്ങള്‍ നല്‍കുകയും പുറത്തുനിന്നുള്ളവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യുന്ന വകുപ്പാണ് 35എ. ഇത് രണ്ട് പിന്‍വലിക്കണം എന്ന ആവശ്യം ബിജെപി ഏറെക്കാലമായി ഉയര്‍ത്തുന്നതാണ്.












Click it and Unblock the Notifications