അരവിന്ദ് കെജ്രിവാളിന് തിരിച്ചടി, ജൂൺ 2 ന് കീഴടങ്ങേണ്ടി വരും; ജാമ്യം നീട്ടണമെന്ന ഹർജി തളളി
ഡൽഹി: ജാമ്യം നീട്ടണമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹർജി തള്ളി സുപ്രീം കോടതി രജിസ്ട്രി. അറസ്റ്റിനെതിരായ ഹർജിയിൽ വിധി പറയാൻ മാറ്റിവെച്ച സാഹചര്യത്തിലാണ് ആവശ്യം അംഗീകരിക്കാനാകില്ലെന്ന് രജിസ്ട്രി വ്യക്തമാക്കിയത്. സ്ഥിരം ജാമ്യത്തിന് വിചാരണ കോടതിയെ സമീപിക്കാൻ കെജ്രിവാളിനോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതോടെ ജൂൺ 2 ന് തന്നെ അദ്ദേഹത്തിന് തീഹാർ ജയിയിൽ കീഴടങ്ങേണ്ടി വരും.
ആരോഗ്യപ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇടക്കാല ജാമ്യം നീട്ടി നല്‍കമെന്ന് ആവശ്യപ്പെട്ട് കെജ്രിവാൾ ഹര്‍ജി സമർപ്പിച്ചത്. മുഖ്യമന്ത്രിക്ക് ചില വൈദ്യപരിശോധനകൾക്ക് വിധേയമാകേണ്ടതുണ്ടെന്നും അതിനാൽ ജാമ്യം നീട്ടി നൽകണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. അറസ്റ്റിന് ശേഷം കെജ്‌രിവാളിൻ്റെ ഭാരം 7 കിലോ കുറഞ്ഞുവെന്നും ശരീരത്തിലെ കെറ്റോണിൻ്റെ അളവ് വളരെ കൂടുതലാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

'ഇതെന്തെങ്കിലും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ കാരണമാകാം. മാക്സ് ആശുപത്രിയിലെ ഡോക്ടർമാർ അദ്ദേഹത്തെ പരിശോധിച്ചിരുന്നു. പിഇടി-സിടി സ്‌കാന്‍ അടക്കം മെഡിക്കല്‍ പരിശോധനകൾക്ക് വിധേയമാകേണ്ടതുണ്ട്. അതിനാൽ ജാമ്യം നീട്ടി നൽകണം', എന്നായിരുന്നു ഹർജിയിൽ പറഞ്ഞത്.
മദ്യനയക്കേസിൽ മെയ് 10 നായിരുന്നു കെജ്രിവാളിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. 21 ദിവസത്തേക്കായിരുന്നു ജാമ്യം നൽകിയത്. ഏഴാം ഘട്ട പോളിംഗ് അവസാനിക്കുന്ന ജൂൺ 1 വരെയായിരുന്നു ഇടക്കാല ജാമ്യം. തിരഞ്ഞെടുപ്പ് ഫലം വരും വരെ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ജൂൺ 2 ന് തിരികെ കീഴടങ്ങണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.
അതേസമയം മദ്യനയ അഴിമതിയുടെ പ്രധാന സൂത്രധാരകനാണ് അരവിന്ദ് കെജ്രിവാൾ ആണെന്നാണ് ഇന്ന് ഇഡി കോടതിയിൽ വാദിച്ചത്. കേസിലെ പ്രധാന പ്രതിയായ വിനോദ് ചൗഹാനുമായി കെജ്രിവാൾ നേരിട്ട് ബന്ധപ്പെട്ടിരുന്നുവെന്നും എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ചൊവ്വാഴ്ച ദില്ലി കോടതിയെ അറിയിച്ചു.കെജ്‌രിവാളും വിനോദ് ചൗഹാനും തമ്മിൽ നേരിട്ടുള്ള സംഭാഷണങ്ങൾ തങ്ങളുടെ പക്കൽ ഉണ്ടെന്നും ഇഡിക്ക് വേണ്ടി ഹാജരായ പ്രത്യേക അഭിഭാഷകൻ സോഹെബ് ഹൊസൈൻ പറഞ്ഞു. കേസിലെ അനുബന്ധ കുറ്റപത്രം സമർപ്പിക്കുന്നതിനിടെയാണ് അന്വേഷണ ഏജൻസി കോടതിയിൽ ഇക്കാര്യം വ്യക്തമാക്കിയത്.
ഡൽഹി സർക്കാരിന്റെ മദ്യനയം രൂപവത്കരിക്കുന്നതിലും നടപ്പിലാക്കുന്നതിലും അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും നടന്നുവെന്നാണ് കേസ്. അഴിമതിയുടെ 'രാജാവും പ്രധാന സൂത്രധാരനും' കെജ്‌രിവാളാണെന്നാണ് ഇഡിയുടെ വാദം.












Click it and Unblock the Notifications