ഒരൊറ്റ അജണ്ടയുമായി ഒവൈസി യുപിയിലേക്ക്; 100 സീറ്റില്‍ മല്‍സരിക്കും, സഖ്യചര്‍ച്ച വിജയമെന്ന് റിപ്പോര്‍ട്ട്
ലഖ്‌നൗ: ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഇത്തവണ വീറും വാശിയും ഏറിയതാകും. യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരായ ജനവികാരം ശമിപ്പിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം പ്രത്യേക ഇടപെടല്‍ നടത്തുകയാണ്. പ്രധാന കക്ഷികളുമായി സഖ്യമില്ലാതെ യുപിയില്‍ മല്‍സരിക്കുമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പ്രഖ്യാപിച്ചു കഴിഞ്ഞു.
സ്ത്രീധനത്തിനെതിരെ പ്രതിഷേധമുയർത്തി എസ്എഫ്ഐ- ചിത്രങ്ങൾ
പ്രിയങ്കയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. ബിഎസ്പി ആര്‍ക്കൊപ്പം നില്‍ക്കുമെന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നു. ഇതിനിടയിലേക്ക് അസദുദ്ദീന്‍ ഒവൈസിയുടെ മജ്‌ലിസ് പാര്‍ട്ടിയും എത്തുന്നു. 100 സീറ്റില്‍ മല്‍സരിക്കുമെന്ന് പാര്‍ട്ടി പ്രഖ്യാപിച്ചു. വിശദവിവരങ്ങള്‍ ഇങ്ങനെ...

നിര്‍ണായകമായ തിരഞ്ഞെടുപ്പ്
അടുത്ത വര്‍ഷം ഫെബ്രുവരിയിലാകും ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്. മാര്‍ച്ച് 14നാണ് നിയമസഭയുടെ കാലാവധി അവസാനിക്കുക. 403 സീറ്റുള്ള ഉത്തര്‍ പ്രദേശില്‍ ഭരണം പിടിക്കുന്നവര്‍ക്ക് രാജ്യത്തിന്റെ ഭരണത്തിലും മുഖ്യപങ്ക് കിട്ടുമെന്നതാണ് ചരിത്രം. അതുകൊണ്ടുതന്നെ ദേശീയ പാര്‍ട്ടിയായ ബിജെപിക്കും കോണ്‍ഗ്രസിനും യുപി തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്.

എസ്പിയുടെ നീക്കം
തനിച്ച് മല്‍സരിക്കാനാണ് എസ്പിയുടെ തീരുമാനം. ചെറുകക്ഷികളുമായി ഒരുപക്ഷേ സഖ്യമുണ്ടാക്കിയേക്കാം. ബിഎസ്പിയുമായോ കോണ്‍ഗ്രസുമായോ സഖ്യമുണ്ടാക്കില്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. ബിജെപിയെ പരാജയപ്പെടുത്തണം എന്ന് ആഗ്രഹിക്കുന്നവര്‍ തങ്ങള്‍ക്ക് വോട്ട് ചെയ്യൂ എന്നാണ് മുസ്ലിങ്ങളെ ലക്ഷ്യമിട്ട് അഖിലേഷ് പറഞ്ഞത്.

തന്ത്രം മെനഞ്ഞ് ബിജെപി
ബിജെപി വന്‍ ഭൂരിപക്ഷത്തിലാണ് 2017ല്‍ യുപി ഭരണം പിടിച്ചത്. എന്നാല്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നടപ്പാക്കിയ പല പരിഷ്‌കരണങ്ങളും ജനങ്ങളുടെ അതൃപ്തിക്ക് ഇടയാക്കി. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അയോധ്യയും മറ്റു വിവാദ വിഷയങ്ങളുമായി അവര്‍ വീണ്ടും കളം നിറയുകയാണ്. പ്രത്യേക ദൂതന്‍മാരെ ബിജെപി കേന്ദ്ര നേതൃത്വം യുപിയിലേക്ക് നിയോഗിച്ചിരിക്കുകയാണ്.

കോണ്‍ഗ്രസ് സഖ്യസാധ്യത തേടുന്നു
കോണ്‍ഗ്രസ് മറ്റു കക്ഷികളുമായി സഖ്യസാധ്യത ആരായുന്നുണ്ട്. എന്നാല്‍ പഴയ ശക്തി കോണ്‍ഗ്രസിനില്ല എന്ന കാഴ്ചപ്പാടാണ് യുപിയിലെ വിവിധ രാഷ്ട്രീയ നേതാക്കള്‍ക്ക്. ദളിത്, ബ്രാഹ്മണ, മുസ്ലിം സമുദായങ്ങളെ കൂടെ നിര്‍ത്താനുള്ള നീക്കം കോണ്‍ഗ്രസ് നടത്തിവരികയാണ്. ജാതി സമവാക്യങ്ങള്‍ക്ക് വലിയ പ്രധാന്യമാണ് യുപിയിലുള്ളത്.

100 സീറ്റില്‍ ഒവൈസിയുടെ പാര്‍ട്ടി
മജ്‌ലിസ് പാര്‍ട്ടി യുപി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് അക്ബറുദ്ദീന്‍ ഒവൈസി പ്രഖ്യാപിച്ചു. 100 സീറ്റില്‍ മല്‍സരിക്കും. ഉത്തര്‍ പ്രദേശ്, ഞങ്ങള്‍ വരുന്നുവെന്നും അക്ബറുദ്ദീന്‍ ഒവൈസി ട്വീറ്റ് ചെയ്തു. മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങള്‍ ഏറെയുള്ള സംസ്ഥാനമാണ് യുപി. പടിഞ്ഞാറന്‍, മധ്യ, കിഴക്കന്‍ മേഖലകളിലാണ് മജ്‌ലിസ് പാര്‍ട്ടി മല്‍സരിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

മുസ്ലിങ്ങളുടെ വികസനം
മുസ്ലിങ്ങളുടെ വികസനമാണ് തങ്ങളുടെ ഏക അജണ്ട. എന്നാല്‍ മറ്റു മതങ്ങള്‍ക്ക് എതിരല്ല. സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ തുടങ്ങി. എല്ലാ മതസ്ഥരില്‍ നിന്നുമുള്ളവരും പാര്‍ട്ടി സ്ഥാനാര്‍ഥിയാകുമെന്ന് മജ്‌ലിസ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഷൗക്കത്ത് അലി പറഞ്ഞു. 2017ല്‍ പാര്‍ട്ടിക്ക് .2 ശതമാനം വോട്ട് മാത്രമാണ് കിട്ടിയത്. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ 24 പേരെ ജയിപ്പിക്കാന്‍ ഇവര്‍ക്ക് സാധിച്ചു.

സഖ്യനീക്കം
അടുത്തിടെ നടന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ 5 സീറ്റില്‍ ജയിച്ചതാണ് മജ്‌ലിസ് പാര്‍ട്ടിയുടെ യുപിയിലേക്കുള്ള വരവിന് പ്രചോദനമായത്. കഴിഞ്ഞ ഡിസംബറില്‍ ലഖ്‌നൗവിലെത്തിയ അസദുദ്ദീന്‍ ഒവൈസി ബിജെപി സഖ്യകക്ഷിയായിരുന്ന എസ്ബിഎസ്പി നേതാവ് ഓം പ്രകാശ് രാജ്ബാറുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഒവൈസി, എസ്പി എന്നീ കക്ഷികളുടെ തീരുമാനങ്ങള്‍ ബിജെപിക്ക് അനുകൂലമാകുമെന്നാണ് നിരീക്ഷണം.

ഒവൈസി ലഖ്‌നൗവിലേക്ക്
രാജ്ബാറിന്റെ നേതൃത്വത്തിലുള്ള ഭാഗിദാരി സങ്കല്‍പ്പ് മോര്‍ച്ച (ബിഎസ്പി) യുമായി സഖ്യം ചേരാന്‍ ഒവൈസി തീരുമാനിച്ചിട്ടുണ്ട്. യുപിയിലെ ചെറുകക്ഷികളുടെ കൂട്ടായ്മയാണിത്. മായാവതിയുമായുള്ള സഖ്യത്തിനും ഒവൈസി ശ്രമിക്കുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഒവൈസി അടുത്ത മാസം ലഖ്‌നൗവിലെത്തും. നിര്‍ണായക തീരുമാനങ്ങള്‍ അടുത്തമാസമുണ്ടാകും.
ബെഡ് റൂമില്‍ ഹോട്ട് ലുക്കുമായി പൂനം ബജ്വ; അടിപൊളി ഫോട്ടോഷൂട്ട് കാണാം












Click it and Unblock the Notifications