അസാനി ചുഴലിക്കാറ്റ്; വിശാഖപട്ടണത്തിൽ നിന്നുളള എല്ലാ വിമാന സർവീസുകളും റദ്ദാക്കി
ഡൽഹി: അസനി ചുഴലിക്കാറ്റ് ആന്ധ്രാ തീരത്തോട് അടുക്കുന്നതിനാൽ വിശാഖപട്ടണത്തിൽ നിന്നുളള എല്ലാ വിമാന സർവീസുകളും റദ്ദാക്കി. ബുധനാഴ്ച വരെയാണ് വിമാന സർവീസുകൾ റദ്ദാക്കിയിരിക്കുന്നത്. ജാഗ്രത നിർദ്ദേശത്തിന്റെ ഭാഗമായാണ് തീരുമാനം. വിശാഖപട്ടണം അന്താരാഷ്ട്ര വിമാനത്താവള ഡയറക്ടർ ശ്രീനിവാസാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വരും മണിക്കൂറുകളിൽ അസാനി ചുഴലിക്കാറ്റ് ആന്ധ്ര, ഒഡീഷ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ കിഴക്കൻ തീരത്തേക്ക് അസാനി നീങ്ങിയേക്കും. കാറ്റിന്റെ ഗതി മാറ്റി, കാക്കിനാഡയ്ക്കും വിശാഖപട്ടണത്തിനും ഇടയിൽ ഉളള ആന്ധ്രാപ്രദേശ് തീരത്ത് തൊടാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐ എം ഡി) അറിയിച്ചു.
അതേസമയം, ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ വിശാഖ പട്ടണത്ത് ശക്തമായ കാറ്റിനൊപ്പം കനത്ത മഴ പെയ്തിരുന്നു. തുടർച്ചയായി മഴ പെയ്ത സാഹചര്യത്തിൽ പലയിടങ്ങളിലും റോഡുകൾ വെള്ളത്തിനടിയിലാവുകയും ചെയ്തു. ജനങ്ങൾക്ക് ഏറെ പ്രതിസന്ധി സൃഷ്ടിച്ചു. നിലവിൽ ആന്ധ്രാപ്രദേശ് തീരത്ത് സാഹചര്യം കണക്കിലെടുത്ത് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ദുരന്തങ്ങൾ തടയാൻ അധികൃതർ വേണ്ട രീതിയിലുളള നടപടി സ്വീകരിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ചുഴലിക്കാറ്റ് മെയ് 11 രാവിലെ മുതൽ ഉച്ചവരെ കാക്കിനാഡ - വിശാഖപട്ടണം തീരത്ത് എത്തിയേക്കും. തുടർന്ന്, കൃഷ്ണ, കിഴക്ക്, പടിഞ്ഞാറൻ ഗോദാവരി, വിശാഖപട്ടണം ജില്ലകൾക്കിടയിൽ ആന്ധ്രാ തീരത്ത് നീങ്ങുമെന്നും ഐ എം ഡി പ്രവചിക്കുന്നു. അതേസമയം, അസാനി ആന്ധ്രാ തീരത്ത് 75 മുതൽ 95 കിലോമീറ്റർ വേഗതയിലും ഒഡീഷ തീരത്ത് 45 മുതൽ 65 കിലോമീറ്റർ വരെ വേഗതയിലും വീശാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്ത് വരും ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിനും വിലക്ക് ഏർപ്പെടുത്തി.
അതേസമയം, അസനി ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി ദേശീയ ദുരന്ത നിവാരണ സേന (എൻ ഡി ആർ എഫ്) 50 ടീമുകളെ നിയോഗിച്ചിട്ടുണ്ടെന്ന് ഫെഡറൽ ഏജൻസി അറിയിച്ചു. ഇതിൽ 22 പേരെ പശ്ചിമ ബംഗാൾ, ഒഡീഷ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. ബാക്കിയുള്ള സേന അംഗങ്ങളിൽ 28 പേർ സംസ്ഥാനങ്ങളിൽ ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
തീവ്ര ചുഴലിക്കാറ്റ് മെയ് 12 രാവിലെയോടെ ന്യൂനമർദമായി ദുർബലമാകാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, ഈ കാലയളവിൽ ആന്ധ്രാപ്രദേശ്, ഒഡീഷ തീരങ്ങളിൽ അതിശക്തമായ മഴയ്ക്കും അതിശക്തമായ കാറ്റിനും കാരണമാകും എന്നാണ് ഐ എം ഡിയുടെ പ്രവചനം.
അസാനി കൂടുതൽ ശക്തി പ്രാപിച്ചേക്കാം എന്ന സാഹചര്യത്തിൽ ബുധനാഴ്ച അഞ്ച് ജില്ലകളിലാണ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ബംഗാളിലും ബുധന്‍ ആന്ധ്രയിലും കനത്ത മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. പശ്ചിമബംഗാളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അപകട സാഹചര്യം കണക്കിലെടുത്ത് തീരപ്രദേശത്ത് നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു എന്നാണ് വിവരം. അതേസമയം, ചുഴലിക്കാറ്റ് കേരളത്തെ കാര്യമായി ബാധിക്കില്ലെന്നാണ് സൂചന. എന്നാല്‍, സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്.
കെഎസ്ആർടിസിയുടെ പോക്ക് എങ്ങോട്ട്? മഹാമാരിയ്ക്ക് പിന്നാലെ ദുരിതകാലം..; പ്രതിദിന വരുമാനം ഇത്രയാണ് !
അസാനി ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ തെക്കൻ, മധ്യ കേരളത്തിൽ കൂടുതൽ മഴ കിട്ടിയേക്കുമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിരുന്നു. കേരളത്തിലെ അന്തരീക്ഷം മേഘാവൃതമായി തന്നെ തുടരും. എന്നാൽ, കേരള തീരത്ത് മത്സ്യബന്ധനത്തിന് നിലവിൽ വിലക്ക് ഏർപ്പെടുത്തിയിട്ടില്ല. വരും മണിക്കൂറിൽ അസാനി ദുർബലമായി വലിയ നാശമുണ്ടാക്കാതെ അവസാനിക്കും എന്നാണ് റിപ്പോർട്ട്.
Recommended Video