മാസം തികയാതെ ഗർഭിണിക്ക് സിസേറിയന്‍; അമളി മനസ്സിലാക്കിയപ്പോൾ മുറിവ് തുന്നിക്കെട്ടി, പരാതി
ദിസ്പുര്‍: സർക്കാർ ആശുപത്രിയിലെ ഡോക്ടർക്ക് പറ്റിയ ഗുരുതരമായ വീഴ്ചയെക്കുറിച്ചുള്ള റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. ഗര്‍ഭകാലം പൂര്‍ത്തിയാകുന്നതിന് മൂന്നര മാസം ബാക്കിനില്‍ക്കെ അബദ്ധത്തില്‍ ഗർഭിണിയെ സിസേറിയൻ ചെയ്തതായി പരാതി. വളര്‍ച്ച പൂര്‍ത്തിയായില്ലെന്ന കാര്യം മനസിലായതോടെ ഗര്‍ഭിണിയുടെ വയര്‍ വീണ്ടും തുന്നിക്കെട്ടിയതായും പരാതിയില്‍ പറയുന്നു. അസമിലെ കരിംഗഞ്ജ് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഓഗസ്റ്റ് 21 നാണ് ശാരീരികാസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് ഗർഭിണിയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് ദിവസത്തെ നിരീക്ഷണത്തിന് ശേഷം അള്‍ട്രാസൗണ്ട് സ്‌കാനിങ് പോലും നടത്താതെ ശസ്ത്രക്രിയയ്ക്ക് ഡോക്ടര്‍ നിര്‍ദേശം നല്‍കുകയായിരുന്നുവെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു. ശസ്ത്രക്രിയ നടത്തിയപ്പോള്‍ കുഞ്ഞിന് വളർച്ചയെത്തിയില്ലെന്ന് മനസ്സിലായതോടെ മുറിവ് തുന്നിക്കെട്ടുകയായിരുന്നു. വിവരം പുറത്തുപറയരുതെന്ന് യുവതിയുടെ ബന്ധുക്കളോട് ആവശ്യപ്പെടുകയും ചെയ്തു. ഓഗസ്റ്റ് 31-ന് യുവതിയെ ഡിസ്ചാര്‍ജും ചെയ്തു.
സംഭവം പുറത്തറിയാതിരിക്കാന്‍ യുവതിയുടെ കുടുംബാംഗങ്ങളെ ഡോക്ടര്‍ സ്വാധീനിക്കാന്‍ പരമാവധി ശ്രമിച്ചതായി പരാതിയിലുണ്ട്. ആശുപത്രിയില്‍ നിന്ന് മടങ്ങിയെത്തിയതിന് പിന്നാലെ യുവതിയുടെ ആരോഗ്യനില വഷളാവുകയും അയല്‍വാസികളും ബന്ധുക്കളും വിവരമറിഞ്ഞതോടെ ഡോക്ടര്‍ക്കെതിരെ പരാതി നല്‍കുകയുമായിരുന്നു.
ആദ്യത്തെ സാലറി അമ്മയ്ക്ക് അയച്ചു, കിട്ടിയത് അപരിചിതന്; രണ്ടും കല്പ്പിച്ചൊരു മെസേജ്; പിന്നെ നടന്നത്
യുവതിയെ ഇപ്പോള്‍ വീണ്ടും അതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച നടത്തിയ അള്‍ട്രാസൗണ്ട് പരിശോധനയില്‍ യുവതിയുടെ ഉദരത്തിലുള്ള കുഞ്ഞിന് അപകടമൊന്നുമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. പരാതി ലഭിച്ചതായും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും അന്വേഷണറിപ്പോര്‍ട്ട് ലഭിച്ച ശേഷം ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ ഞായറാഴ്ച വ്യക്തമാക്കി.
സംഭവത്തെ കുറിച്ചുള്ള അന്വേഷണത്തിന് പതിനൊന്നംഗ കമ്മിറ്റിയെ നിയോഗിച്ചു. പ്രാഥമിക റിപ്പോര്‍ട്ട് കമ്മിറ്റി വെള്ളിയാഴ്ച നല്‍കിയതായും റിപ്പോര്‍ട്ട് ആരോഗ്യവകുപ്പിന് കൈമാറിയതായും അധികൃതര്‍ അറിയിച്ചു. അന്തിമ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
"അത്തരമൊരു സംഭവത്തിന്റെ റിപ്പോർട്ട് ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. വസ്തുതകൾ കണ്ടെത്തുന്നതിനായി ഞങ്ങൾ അന്വേഷണം നടത്തുകയാണ്. ഡോക്ടർക്കോ മറ്റാരെങ്കിലുമോ തെറ്റ് ചെയ്തതായി കണ്ടെത്തിയാൽ, അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കും," ആശുപത്രി അധികൃതർ പറഞ്ഞു. "ഞങ്ങൾ പ്രാഥമിക റിപ്പോർട്ട് ഗുവാഹത്തിയിലെ ആരോഗ്യ വകുപ്പിന് കൈമാറി. മുഴുവൻ റിപ്പോർട്ടും സമർപ്പിക്കുന്നതിനായി ഞങ്ങൾ കാത്തിരിക്കുകയാണ്," അവർ പറഞ്ഞു.
ഓണമാണ്..നാണമാണ്; സെറ്റുസാരിയില്‍ സുന്ദരിയായി റിമി