മഹാരാഷ്ട്രയില്‍ വര്‍ഗീയ കലാപം; നൂറ് കടകള്‍ കത്തിച്ചു, നിരോധനാജ്ഞ!! രണ്ടുപേര്‍ കൊല്ലപ്പെട്ടു
Recommended Video

മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ വ്യാപക കലാപം. നിരവധി കടകള്‍ അഗ്നിക്കിരയാക്കി. നൂറ് കണക്കിന് യുവാക്കള്‍ തെരുവിലിറങ്ങി അക്രമം അഴിച്ചുവിടുകയായിരുന്നു. കലാപത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. പല വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. വര്‍ഗീയ കലാപമാണെന്നും വെള്ളത്തിന് വേണ്ടിയുള്ള പ്രശ്‌നം സംഘര്‍ഷത്തിലെത്തിയതാണെന്നും ഗുണ്ടാ ആക്രമണമാണെന്നും പറയപ്പെടുന്നു. ആക്രമണത്തിനിടെ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു. പോലീസിന്റെ വെടിയേറ്റ് ഒരു യുവാവ് കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. പ്രശ്‌നം പരിഹരിക്കാന്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘര്‍ഷവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇങ്ങനെ....

ജലയുദ്ധം
മൂന്നാം ലോക യുദ്ധമുണ്ടാകുകയാണെങ്കില്‍ അത് ജലത്തിന് വേണ്ടിയാകുമെന്ന് പലരും പറയാറുണ്ട്. അത്തരം വാക്കുകള്‍ ശരിവയ്ക്കുന്നതാണ് ഔറംഗാബാദിലെ സംഭവങ്ങള്‍. എന്നാല്‍ അതില്‍ വര്‍ഗീയത കൂടി കയറിയാല്‍ എന്താകും അവസ്ഥ. വെള്ളത്തിന്റെയും മതത്തിന്റെയും പ്രശ്‌നമാണ് ഔറംഗാബാദിലെ കലാപ ഭൂമിയാക്കിയതെന്ന് പറയപ്പെടുന്നു.

പോലീസുകാരന്‍ കൊല്ലപ്പെട്ടു
രണ്ട് വിഭാഗങ്ങളായി തിരിഞ്ഞാണ് ജനങ്ങള്‍ ഏറ്റുമുട്ടിയത്. ഒരു പോലീസുകാരന്‍ അക്രമത്തില്‍ കൊല്ലപ്പെട്ടു. 25 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച രാത്രിയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ചേരിയായി തിരിഞ്ഞ് യുവാക്കള്‍ കല്ലേറ് നടത്തുകയായിരുന്നു.

വ്യാപക തീവയ്പ്പ്
അക്രമികള്‍ അഴിഞ്ഞാടിയതോടെ നൂറിലധികം കടകള്‍ അഗ്നിക്കിരയാക്കി. നിരവധി വാഹനങ്ങളും തകര്‍ക്കപ്പെട്ടു. ക്രമസമാധാനം പുനസ്ഥാപിക്കാന്‍ കൂടുതല്‍ പോലീസുകാരെ സംഘര്‍ഷ മേഖലയില്‍ വിന്യസിച്ചു. പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.

നാലില്‍ കൂടുതല്‍ പേര്‍
സംഘര്‍ഷം വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഔറംഗാബാദിന് പുറമെ സമീപ പ്രദേശങ്ങളിലും സംഘര്‍ഷമുണ്ടായിട്ടുണ്ട്. നാലില്‍ കൂടുതല്‍പേര്‍ കൂടി നില്‍ക്കുന്നത് നിരോധിച്ചിരിക്കുകയാണ് പോലീസ്.

സംഘര്‍ഷം വ്യാപിക്കുന്നു
ഔറംഗാബാദിനോട് ചേര്‍ന്ന ഗാന്ധി നഗര്‍, മോട്ടി കരഞ്ച, റോസ ബാഗ് എന്നിവിടങ്ങളിലേക്കെല്ലാം സംഘര്‍ഷം വ്യാപിച്ചിട്ടുണ്ട്. കിംവദന്തികളില്‍ വിശ്വസിക്കരുതെന്നും അക്രമങ്ങളില്‍ ഏര്‍പ്പെടരുതെന്നും പോലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. എന്താണ് കലാപം ഉണ്ടാകാനുള്ള കാരണം എന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. വ്യത്യസ്ത റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.

കലാപ കാരണം ഇതാണ്
കൂടുതല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് കുടിവെള്ളവുമായി ബന്ധപ്പെട്ട പ്രശ്‌നമാണെന്നാണ്. ഒരു മതസ്ഥാപനത്തിലേക്കുള്ള വെള്ളത്തിന്റെ കണക്ഷന്‍ അധികൃതര്‍ റദ്ദാക്കിയതാണത്രെ പ്രശ്‌നത്തിന് കാരണം. കണക്ഷന്‍ നിയമപ്രകാരമല്ല നല്‍കിയിരുന്നതെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് റദ്ദാക്കിയത്.

അടച്ചിട്ട കടകളും
വെള്ളം റദ്ദാക്കിയെന്നറിഞ്ഞതോടെ ഇതിനെതിരേ ഒരു വിഭാഗം രംഗത്തുവന്നു. ഇവര്‍ക്കെതിരെ മറുവിഭാഗവും ഇറങ്ങി. ഇതോടെ ചേരിതിരഞ്ഞ് കല്ലേറുണ്ടായി. കടകള്‍ക്ക് നേരെയും ആക്രമണം തുടങ്ങി. സംഘര്‍ഷ സാഹചര്യം മുന്‍കൂട്ടി കണ്ട് നിരവധി കടക്കാര്‍ അടച്ചിരുന്നു. എന്നാല്‍ അടച്ചിട്ട കടകളും തകര്‍ക്കപ്പെട്ടിട്ടുണ്ട്.

ഗുണ്ടകളാണെന്നും റിപ്പോര്‍ട്ട്
അതേസമയം മറ്റൊരു റിപ്പോര്‍ട്ട് ഗുണ്ടകളുമായി ബന്ധപ്പെടുത്തിയാണ്് വന്നിട്ടുള്ളത്. മദ്യപിക്കാന്‍ വേണ്ടി ഗുണ്ടകള്‍ വര്‍ക്ക് ഷോപ്പിലെ ജീവനക്കാരനോട് പണം ചോദിച്ചതാണ് പ്രശ്‌നമായതത്രെ. ഇയാള്‍ കൊടുത്തില്ല. ഗുണ്ടകള്‍ ജീവനക്കാരനും തമ്മില്‍ അടിപിടിയായി. ഇതോടെ ആളുകള്‍ ചേരി തിരിഞ്ഞ് സംഘര്‍ഷം തുടങ്ങുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

വ്യാപക അറസ്റ്റ്
സംഘര്‍ഷം നേരിടാന്‍ ജല്‍നയില്‍ നിന്ന് കൂടുതല്‍ പോലീസുകാരെ ഔറംഗാബാദിലേക്ക് അയച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നാണ് പോലീസ് കമ്മീഷണര്‍ മിലിന്ദ് ഭാംറി പറയുന്നത്. കടകള്‍ ഇന്ന് തുറന്നിട്ടില്ല. നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് വിവരം.

യുവാവ് പോലീസ് വെടിയേറ്റ് മരിച്ചു
പോലീസ് വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുണ്ട്. പത്ത് പോലീസുകാര്‍ക്കും പരിക്കേറ്റു. ഷാഹ്ഗഞ്ച് മസ്ജിദിന് സമീപമാണ് യുവാവ് വെടിയേറ്റ് മരിച്ചത്. നാശനഷ്ടങ്ങള്‍ നേരിട്ടവര്‍ പോലീസില്‍ പരാതി നല്‍കണമെന്ന് അസദുദ്ദീന്‍ ഉവൈസി ആവശ്യപ്പെട്ടു. ഉവൈസിയുടെ എംഐഎം പാര്‍ട്ടിക്ക് സ്വാധീനമുള്ള സ്ഥലമാണ് ഔറംഗാബാദ്.

ഉവൈസി പറയുന്നത്
നിയമപരമായും സാമ്പത്തികമായും ഇരകള്‍ക്ക് എല്ലാ സഹായവും ലഭ്യമാക്കുമെന്ന് ഉവൈസി ട്വിറ്ററില്‍ അറിയിച്ചു. കേസിന്റെ കാര്യങ്ങളുമായി മുന്നോട്ട് പോകാന്‍ അഭിഭാഷകനായ ഖൈസര്‍ പട്ടേലിനെ അദ്ദേഹം ചുമതലപ്പെടുത്തിയിട്ടുണ്ട്. അക്രമത്തില്‍ നിന്ന് എല്ലാ വിഭാഗവും പിന്മാറണമെന്നും ഉവൈസി ആവശ്യപ്പെട്ടു.












Click it and Unblock the Notifications