മയക്കുമരുന്നിനെതിരായ ബോധവത്കരണം; നേരിട്ടിറങ്ങി വിജയ്, മറീന ബീച്ചിൽ 3 കിലോമീറ്റർ ഓട്ടത്തിൽ പങ്കെടുത്തു
ചെന്നൈ: മയക്കുമരുന്നിനെതിരായ ബോധവത്കരണ സന്ദേശം ജനങ്ങളിലെത്തിക്കാൻ നേരിട്ടിറങ്ങി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. ചെന്നൈയിലെ മറീന ബീച്ചിൽ സംഘടിപ്പിച്ച 'സ്‌റ്റാർട്ട് റൺ, സ്‌റ്റോപ്പ് ഡ്രഗ്‌സ്' എന്ന 3 കിലോമീറ്റർ ബോധവത്കരണ ഓട്ടത്തിൽ ട്രാക്ക് സ്യൂട്ടും സ്പോർർട്‌സ് ഷൂസും സൺഗ്ലാസും ധരിച്ചാണ് അദ്ദേഹം പങ്കെടുത്തത്. സ്‌റ്റാർട്ട് റൺ, സ്‌റ്റോപ്പ് ഡ്രഗ്‌സ് എന്ന സന്ദേശം ആലേഖനം ചെയ്‌ത ടി-ഷർട്ടാണ് മുഖ്യമന്ത്രി ധരിച്ചിരുന്നത്.
വിദ്യാർത്ഥികൾ, കായികതാരങ്ങൾ, സന്നദ്ധ പ്രവർത്തകർ, പൊതുജനങ്ങൾ തുടങ്ങി ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത പരിപാടി വലിയ ജനപങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചു. ഓട്ടത്തിന് തുടക്കം കുറിക്കുന്നതിന് മുമ്പ് ബോധവത്കരണ ബോർഡിൽ വിജയ് സ്വന്തം കൈപ്പടയിൽ കായികം തിരഞ്ഞെടുക്കൂ, മയക്കുമരുന്ന് ഉപേക്ഷിക്കൂ എന്ന സന്ദേശം എഴുതി. മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും ബോർഡിൽ ഒപ്പുവെച്ച് സർക്കാരിന്റെ ലഹരിവിരുദ്ധ പ്രചാരണത്തിന് പിന്തുണ പ്രഖ്യാപിച്ചു.

തുടർന്ന് വിജയ് എല്ലാവരെയും ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മയക്കുമരുന്നിന് അടിമപ്പെടില്ലെന്നും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അതിൽ നിന്ന് അകറ്റി നിർത്തുമെന്നും, ലഹരി ഉപയോഗത്തിലേക്ക് വഴിമാറിയവരെ തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുമെന്നും, മയക്കുമരുന്നിന്റെ ഉൽപ്പാദനം, വിതരണം, ഉപയോഗം എന്നിവയെ എതിർത്ത് തമിഴ്‌നാടിനെ ലഹരിമുക്ത സംസ്ഥാനമാക്കാൻ സർക്കാരിനൊപ്പം പ്രവർത്തിക്കുമെന്നുമായിരുന്നു പ്രതിജ്ഞ.
പരിപാടിയിൽ കായിക മന്ത്രി ആദവ് അർജുനും മറ്റ് മന്ത്രിമാരും പങ്കെടുത്തു. 52-ാം വയസിലും വിജയ് 3 കിലോമീറ്റർ ദൂരം അനായാസം ഓടിയതിനെ അദ്ദേഹം അഭിനന്ദിച്ചു. '52 വയസിലും മുഖ്യമന്ത്രി വളരെ എളുപ്പത്തിൽ ഓടുന്നു. തമിഴ്‌നാട്ടിലോ ഇന്ത്യയിലോ ഒരു മുഖ്യമന്ത്രി ഇത്തരത്തിൽ ബോധവത്കരണ മാരത്തണിൽ പങ്കെടുത്തത് ഞാൻ കണ്ടിട്ടില്ല' എന്നാണ് ആദവ് അർജുൻ പറഞ്ഞത്.
പരിപാടിക്കായി വിജയ് രാവിലെ 5 മണിക്ക് എഴുന്നേറ്റ് തയ്യാറായി, 6.10-ഓടെ വേദിയിലെത്തിയെന്നും മന്ത്രി വെളിപ്പെടുത്തി. വർഷങ്ങളായുള്ള കൃത്യമായ വ്യായാമം, നിയന്ത്രിത ഭക്ഷണരീതി, ആരോഗ്യകരമായ ജീവിതശൈലി എന്നിവയാണ് അദ്ദേഹത്തിന്റെ ശാരീരികക്ഷമതയ്ക്ക് പിന്നിലെന്നും മന്ത്രി ആദവ് അർജുന പറഞ്ഞു.
ലഹരിക്കെതിരായ പോരാട്ടത്തെ തന്റെ സർക്കാരിന്റെ പ്രധാന മുൻഗണനകളിലൊന്നായി വിജയ് പ്രഖ്യാപിച്ചിട്ടുണ്ട്. യുവതലമുറയെ മയക്കുമരുന്നിൽ നിന്ന് അകറ്റി കായികരംഗത്തേക്കും ആരോഗ്യകരമായ ജീവിതത്തിലേക്കും നയിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം നേരത്തെയും വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ലഹരിവിരുദ്ധ ഗാനവും മുഖ്യമന്ത്രി പുറത്തിറക്കിയിരുന്നു.
അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം സംഘടിപ്പിച്ച ബോധവത്കരണ പരിപാടികളുടെ ഭാഗമായാണ് മറീന ബീച്ചിലെ ഈ 3 കിലോമീറ്റർ ഓട്ടം സംഘടിപ്പിച്ചത്. ആരോഗ്യകരമായ ജീവിതശൈലിയാണ് ലഹരിക്കെതിരായ ഏറ്റവും വലിയ പ്രതിരോധമെന്ന സന്ദേശം ജനങ്ങളിലെത്തിക്കാനാണ് സർക്കാർ കായികരംഗത്തെ പ്രചാരണ മേഖലയാക്കി മാറ്റിയിരിക്കുന്നത്.












Click it and Unblock the Notifications