'ദിലീപേട്ടനോട് ഞാൻ 3500 രൂപ കടം ചോദിച്ചു, എന്ത് ധൈര്യത്തിലാണ് അതെന്ന് അദ്ദേഹം തിരിച്ചു ചോദിച്ചു'; അനീഷ് ഉപാസന
സെലിബ്രിറ്റി ഫോട്ടോഗ്രാഫറായി കരിയർ തുടങ്ങി സംവിധായകനായി മാറിയ വ്യക്തിയാണ് അനീഷ് ഉപാസന. മോഹൻലാലിന്റെ ഉൾപ്പെടെ സോഷ്യൽ മീഡിയ ഏറ്റെടുത്ത ഒട്ടേറെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത് അനീഷായിരുന്നു. ഇപ്പോഴിതാ നടൻ ദിലീപുമായുള്ള രസകരമായ അനുഭവത്തെ കുറിച്ച് മനസ് തുറക്കുകയാണ് അനീഷ് ഉപാസന. സെല്ലുലോയിഡ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
അനീഷ് ഉപാസനയുടെ വാക്കുകൾ
ദിലീപേട്ടൻ എനിക്കൊരു ചേട്ടനെ പോലെയാണ്. അതൊരു വേറെ വൈബാണ്. ഒരിക്കൽ ഞാൻ കൊച്ചിയിൽ വച്ച് വ്യാസേട്ടനെ കണ്ടു. അങ്ങനെ പുള്ളി പറഞ്ഞു അവർ തമിഴ്‌നാട്ടിൽ എവിടേക്കോ പോവുകയാണ് ദിലീപിന്റെ സിനിമയ്ക്ക് വേണ്ടിയെന്ന്. ഉദുമൽപേട്ട പോലെയുള്ള ഒരു സ്ഥലമാണ് പറഞ്ഞത്. പാണ്ടിപ്പട ആണെന്ന് തോന്നുന്നു സിനിമ. അപ്പോൾ ഞാൻ ചോദിച്ചു, ഞാനും പോന്നോട്ടെ എന്ന്, എനിക്കാണേൽ അന്ന് പ്രത്യേകിച്ച് ഒരു പണിയും ഉണ്ടായിരുന്നില്ല.

അങ്ങനെ അവിടെ പോയി, സെറ്റിലെ കാര്യങ്ങളെല്ലാം കണ്ട് ഞാൻ അവിടെ ഒരു മരത്തണലിൽ ഇരിക്കുകയാണ്. ദിലീപേട്ടൻ ഒക്കെ വച്ച് അവിടെ ഷൂട്ട് നടക്കുന്നുണ്ട്. ദിലീപേട്ടൻ ഇടയ്ക്കിടെ എന്നെ നോക്കുന്നുണ്ട്. എവിടെയോ വച്ച് കണ്ടത് പോലെയാണ് നോക്കുന്നത്. ഞാൻ മാഗസീനിന് വേണ്ടി ഫോട്ടോ എടുക്കാറുള്ളതുകൊണ്ട് അദ്ദേഹം എന്നെ എവിടെയൊക്കയോ വെച്ച് കണ്ടിട്ടുണ്ടാവും. എല്ലാവരോടും ചിരിക്കുമല്ലോ അവരൊക്കെ.
അങ്ങനെ എന്നോടും ചിരിക്കുന്നുണ്ട്. ദിലീപേട്ടന് അടുത്തായി അസിസ്‌റ്റൻസ് ഒക്കെയുണ്ട്. ഞാൻ എന്താണ് ചെയ്‌തത് എന്ന് വച്ചാൽ, പുള്ളി അങ്ങനെ ഷോട്ട് കഴിഞ്ഞ് തിരികെ വന്ന ദിലീപേട്ടന്റെ മുന്നിൽ കയറി അങ്ങ് നിന്നു. എന്താണ് എന്ന് ചോദിച്ചു പുള്ളി. എനിക്കൊരു 3500 രൂപ തരാമോയെന്ന് ഞാൻ ചോദിച്ചു. അപ്പോൾ പുള്ളി പുള്ളിയുടെ അസിസ്‌റ്റന്റിനെ നോക്കി, ശങ്കറോ ശേഖറോ അങ്ങനെ എന്തോ അയാളുടെ പേര്.
പുള്ളി കുറച്ച് മുന്നിലേക്ക് വന്നു. എനിക്ക് ശരിക്കും വേണ്ടത് പതിനായിരം രൂപയാണ്. ഞാനൊരു റൂം കണ്ടെത്തിയിട്ടുണ്ട്, റൂം റെന്റ് 3500 ആണ്. അപ്പോൾ പുള്ളി ചോദിച്ചു നിങ്ങൾ ശരിക്കും ആരാണ്? അപ്പോഴേക്കും അസിസ്‌റ്റന്റ് വന്ന് വഴിയിൽ നിന്ന് മാറാൻ പറഞ്ഞു. ദിലീപേട്ടന് ഒന്നും മനസിലായില്ല. നിങ്ങൾ ആരാണെന്നൊക്കെ ചോദിക്കുന്നുണ്ടായിരുന്നു.
ദിലീപേട്ടൻ അകത്തേക്ക് കയറിപ്പോയി. അപ്പോഴേക്ക് വ്യാസേട്ടൻ ഓടിവന്നു, എന്താ ഈ കാണിക്കുന്നത്, ഞാനല്ലേ നിന്നെ ഇങ്ങോട്ട് കൊണ്ട് വന്നത് എന്ന് ഒകെ പറയുന്നുണ്ടായിരുന്നു. എനിക്ക് അത്യാവശ്യം ആയത് കൊണ്ടാണ് എന്നൊക്കെ പറഞ്ഞു. പുള്ളി അതും പറഞ്ഞ് പോയി. അങ്ങനെ നിൽക്കുമ്പോൾ ദിലീപേട്ടന്റെ അസിസ്‌റ്റന്റ് വന്നു, നിങ്ങളെ സാർ വിളിക്കുന്നുവെന്ന് പറഞ്ഞു. ഞാൻ കരുതിയത് എന്നെ ഇടിക്കാൻ എങ്ങാനും ആയിരിക്കുമെന്നാണ്.
അങ്ങനെ ഞാൻ ചെന്നു, എന്താണ് പേരെന്ന് ചോദിച്ചു, ഞാൻ പറഞ്ഞു അനീഷ് എന്നാണ്, അനീഷ് ഉപാസന. എന്റെ ഫോട്ടോ എടുത്തിട്ടുണ്ടോ എന്ന് പുള്ളി ചോദിച്ചു, ഞാൻ പറഞ്ഞു ഉണ്ടെന്ന്. എന്നോട് പൈസ ചോദിക്കാനുള്ള കാര്യം? എന്താണെന്ന് പുള്ളി ചോദിച്ചു. ഒരു സ്‌റ്റുഡിയോ ഫ്ലോർ വാടയ്ക്ക് എടുക്കാനാണ് പണമെന്ന് പറഞ്ഞു. എന്ത് ധൈര്യത്തിലാണ് പൈസ ചോദിച്ചതെന്നായിരുന്നു പിന്നെ ദിലീപേട്ടന്റെ ചോദ്യം.
സിനിമയില്‍ കണ്ടുള്ള പരിചയം വെച്ച് ചോദിച്ചതാണെന്ന് പറഞ്ഞു. സ്‌റ്റുഡിയോ ആരംഭിച്ച് ഫോട്ടോഷൂട്ട് തുടങ്ങി പണം സമ്പാദിച്ചശേഷം പതിനായിരം രൂപ തിരിച്ച് തരുമെന്നും ഞാൻ പറഞ്ഞു. അതുകേട്ടതോടെ പുള്ളി ചിരിച്ചു. സിനിമയിൽ വർക്ക് ചെയ്യാനുള്ള ആഗ്രഹവും ഞാൻ പുള്ളിയോട് പറഞ്ഞു. ചോദിച്ചത് തെറ്റായി പോയെങ്കിൽ സോറിയെന്നും പറഞ്ഞ് ഞാൻ പോകാൻ തുടങ്ങി. ആ സമയത്ത് പുള്ളി ഒരു പതിനായിരം രൂപ എടുത്ത് തന്നു.
നിങ്ങൾ ഇതെനിക്ക് തിരിച്ച് തരുമെന്ന് തോന്നുന്നില്ല. എന്നാലും നിങ്ങളുടെ കണ്ണിൽ ഒരു ഫയറുണ്ട്. ഈ പണം നീ വെച്ചോളൂ. ഞാൻ പലരേയും സഹായിക്കാറുണ്ട്. അതിൽ ഒരാളാണ് നിങ്ങളും എന്ന് പറഞ്ഞ് പണം എനിക്ക് തന്നു. പൈസ വേസ്‌റ്റ് ചെയ്യരുതെന്നും ഉപദേശിച്ചു. ആ പൈസ കിട്ടിയ ഉടൻ അവിടെ നിന്നും നാട്ടിൽ ഞാൻ തിരിച്ച് വന്നു. സ്‌റ്റുഡിയോ ഫ്ലോർ വാടകയ്ക്ക് എടുത്തു. ഫോട്ടോഷൂട്ട് ചെയ്‌ത് തുടങ്ങി. അത്യാവശ്യം പേരുമായി സിനിമയും സംവിധാനം ചെയ്‌തു.














Click it and Unblock the Notifications