രാമജന്മഭൂമി മാപ്പ് വലിച്ച് കീറി വഖഫ് ബോര്‍ഡ് അഭിഭാഷകന്‍; ഇറങ്ങിപ്പോകുമെന്ന് ചീഫ് ജസ്റ്റിസ്
ദില്ലി: അയോധ്യ-ബാബറി മസ്ജിദ് ഭുമി തര്‍ക്ക കേസിലെ അവസാന ദിന വാദം കേള്‍ക്കലിനിടെ സുപ്രീം കോടതിയില്‍ നാടകീയ രംഗങ്ങള്‍. രാമജന്മഭൂമി എവിടെയെന്ന് പറയുന്ന ഭൂപടം സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ കോടതിയില്‍ വലിച്ച് കീറി. ഹിന്ദുമഹാ സഭ നല്‍കിയ ഭൂപടമാണ് വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ രാജീവ് ധവാന്‍ കീറികളഞ്ഞത്. മാപ്പില്‍ വലിയ കാര്യമൊന്നും ഇല്ലെന്നും ഇത് കീറിക്കളയേണ്ടതാണെന്നും ധവാന്‍ കോടതിയില്‍ അഭിപ്രായപ്പെട്ടു. കീറിക്കളയണമെങ്കില്‍ ചെയ്തോളു എന്നായിരുന്നു കോടതിയുടെ പ്രതികകരണം. ഇതോടെ ജഡ്ജിമാര്‍ക്ക് മുന്നില്‍ വെച്ച് ധവാന്‍ ഭൂപടവും തെളിവായി സമര്‍പ്പിച്ച പുസ്തകവും വലിച്ചു കീറുകയായിരുന്നു.
ഇതോടെ രാജീവ് ധാവന്‍റെ പ്രവര്‍ത്തിയില്‍ പ്രകോപിതനായി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി രംഗത്ത് എത്തി. കോടതിയുടെ അന്തസ് തകര്‍ത്താല്‍ ഞങ്ങള്‍ ഇറങ്ങിപ്പോവുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കാര്യങ്ങള്‍ ഇങ്ങനെയായാല്‍ എങ്ങനെ മുന്നോട്ട് പോവുമെന്നും അദ്ദേഹം ചോദിച്ചു. കോടതിയുടെ സമയം പാഴാക്കരുതെന്നും ഇന്ന് 5 മണിക്ക് തന്നെ വാദം പൂര്‍ത്തിയാക്കണമെന്ന കര്‍ശന നിര്‍ദ്ദേശവും ചീഫ് ജസ്റ്റിസ് അഭിഭാഷകര്‍ക്ക് നല്‍കി.

ഹിന്ദു മഹാസഭയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വികാസ് സിംഗ് 'അയോധ്യ റീവിസിറ്റഡ്' എന്ന കുനാൽ കിഷോർ എഴുതിയ പുസ്തകമാണ് അയോധ്യ രാമജന്‍മ ഭൂമിയാണെന്നതിന് തെളിവായി കോടതിയില്‍ ഹാജരാക്കിയിരുന്നത്. എന്നാല്‍ ഈ പുസ്തകത്തിൽ നിന്നുള്ള ഉള്ളടക്കങ്ങൾ തെളിവായി സ്വീകരിക്കുന്നതിനെ രാജീവ് ധവാൻ എതിര്‍ക്കുകയായിരുന്നു.
ഇതിന് പിന്നാലെയാണ് രാമജന്മഭൂമിയുടെ ഭൂപടവും വികാസ് സിംഗ് കൈമാറിയത്. ഹിന്ദു സംഘടനകൾക്ക് വേണ്ടി ഹാജരായ സി എസ് വൈദ്യനാഥന്‍റെ വാദം തടസ്സപ്പെടുത്താൻ രാജീവ് ധവാന്‍ ശ്രമിച്ചത് കഴിഞ്ഞ ദിവസം കോടതിയില്‍ അഭിഭാഷകര്‍ തമ്മിലുള്ള തര്‍ക്കത്തിന് ഇടയാക്കിയിരുന്നു. പിന്നീട് ചീഫ് ജസ്റ്റിസ് ഇടപെട്ടാണ്‍ തര്‍ക്കം അവസാനിപ്പിച്ചത്.












Click it and Unblock the Notifications