അയോധ്യ കേസിൽ നിർണായക വിധി; സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റിസിന്റെ വാക്കുകൾ ഇങ്ങനെ
ദില്ലി: പതിറ്റാണ്ടുകൾ നീണ്ട തർക്കത്തിനൊടുവിൽ അയോധ്യക്കേസിൽ അന്തിമ വിധി പ്രസ്താവിച്ചിരിക്കുകയാണ് സുപ്രീം കോടതി. തർക്കഭൂമിയിൽ രാമക്ഷേത്രം നിർമിക്കാൻ അനുമതി നൽകിയ കോടതി മുസ്ലീങ്ങൾക്ക് അയോധ്യയിൽ അഞ്ചേക്കർ ഭൂമി നൽകണമെന്നും വിധിയിൽ പറയുന്നു. അവകാശവാദങ്ങളുടെ നിരവധി വശങ്ങൾ പരിഗണിച്ചാണ് കോടതിയുടെ അന്തിമ വിധി.
നിർമോഹി അഖാഡയുടെ വാദങ്ങൾക്ക് നിയമപരമായ അവകാശമില്ലെന്നും അതിനാൽ ഹർജി തള്ളുകയാണെന്നും കോടതി വ്യക്തമാക്കി. ഫൈസാബാദ് കോടതി ബാബറി മസ്ജിദ് സുന്നി സ്വത്താണെന്ന് വിധിച്ചിരുന്നു. ഇതിനെതിരെ ഷിയാ വഖഫ് ബോര്‍ഡ് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളിയിരുന്നു.

വിധി പ്രസ്താവം വരുന്ന ദിവസം മുതൽ 3 മാസത്തിനുള്ളിൽ 1993ലെ അയോധ്യ ആക്ട് പ്രകാരം ഭൂമി ഏറ്റെടുക്കണം. സെക്ഷൻ 6 പ്രകാരം ക്ഷേത്ര നിർമാണത്തിനായി ട്രസ്റ്റ് രൂപീകരിക്കണം. ട്രസ്റ്രിന്റെ പ്രവർത്തനം സംബന്ധിച്ച് കേന്ദ്രസർക്കാർ കർമ്മ പദ്ധതി തയ്യാറാക്കണം. ട്രസ്റ്റ് അംഗങ്ങളുടെ അധികാരം, ക്ഷേത്ര നിർമാണം എന്ന് തുടങ്ങിയ കാര്യങ്ങളിൽ സർക്കാർ തീരുമാനമെടുക്കണം. തർക്ക ഭൂമിയിലെ നിർമിതിയുടെ അകത്തും പുറത്തുമുള്ള സ്ഥലത്തിന്റെ അവകാശം ട്രസ്റ്റിനായിരിക്കും.
തർക്ക ഭൂമി ട്രസ്റ്റിന് കൈമാറുന്നതോടൊപ്പം സുന്നി വഖഫ് ബോർഡിന് അനുയോജ്യമായ അഞ്ച് ഏക്കർ സ്ഥലം കൈമാറണം. അയോധ്യ ആക്ച് പ്രകാരം ഏറ്റെടുത്ത ഭൂമി കൈമാറാം. ഇല്ലെങ്കിൽ യുപി സർക്കാർ ഇതിന്റെ മേൽനോട്ടം നിർവഹിക്കണം. അനുവദിച്ച സ്ഥലത്തിൽ പള്ളി പണിയുന്നതിനുള്ള സ്വാതന്ത്ര്യം സുന്നി വഖഫ് ബോർഡിനുണ്ട്. കേന്ദ്ര സർക്കാർ രൂപീകരിക്കുന്ന ട്രസ്റ്റിൽ നിർമോഹി അഖാഡയ്ക്ക് അർഹമായ പ്രാതിനിധ്യം നൽകണമെന്നും വിധിയിൽ പറയുന്നു.












Click it and Unblock the Notifications