ബജ്റംഗ് ദളിനേയും പോപ്പുലർ ഫ്രണ്ടിനേയും നിരോധിക്കും; തൊഴിൽ രഹിതരായ സ്ത്രീകൾക്ക് മാസം 2000 രൂപ
ബെംഗളൂരു: കർണാടകത്തിൽ പ്രകടന പത്രിക പുറത്തിറക്കി കോൺഗ്രസ്. സ്ത്രീകൾക്കും യുവാക്കൾക്കും വലിയ മുൻഗണനയാണ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്യുന്നത്. 50 ശതമാനം സംവരണ പരിധി 70 ശതമാനമാക്കി ഉയർത്തുമെന്നും മുസ്ലിം സംവരണം റദ്ദാക്കിയത് പുന:സ്ഥാപിക്കുമെന്നും പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. അധികാരത്തിലേറിയാൽ ബജ്റംഗ് ദളിനെേയിം പോപ്പുലർ ഫ്രണ്ടിനേയും നിരോധിക്കുമെന്നും കോൺഗ്രസ് പറയുന്നു.

ജാതിയുടെയും മതത്തിന്റെയും പേരിൽ സമുദായങ്ങൾക്കിടയിൽ വിദ്വേഷം പടർത്തുന്ന വ്യക്തികൾക്കും സംഘടനകൾക്കും എതിരെ ഉറച്ചതും നിർണ്ണായകവുമായ നിലപാട് സ്വീകരിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് കോൺഗ്രസ് പറഞ്ഞു.പൊതുമരാമത്ത് അഴിമതി ഇല്ലാതാക്കുകയും സുതാര്യമായ ടെൻഡർ നടപ്പാക്കുകയും ചെയ്യും.പിഡബ്ല്യുഡി, ഗ്രാമവികസനം, ജലസേചനം, നഗരവികസനം, വൈദ്യുതി തുടങ്ങിയ മേഖലകളിൽ അഴിമതി നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ നിയമം കൊണ്ടുവരും.
ഗൃഹജ്യോതി പദ്ധതിക്ക് കീഴിൽ 200 യൂണിറ്റ് സൗജന്യ വൈദ്യുതി, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള (ബിപിഎൽ) കുടുംബങ്ങൾക്ക് 10 കിലോ സൗജന്യ അരി, ഗൃഹനാഥകളായ എല്ലാ സ്ത്രീകൾക്കും ഗൃഹലക്ഷ്മി പദ്ധതി പ്രകാരം പ്രതിമാസം 2,000 രൂപ ധനസഹായം,യുവ നിധി പദ്ധതിക്ക് കീഴിൽ ആദ്യത്തെ 2 വർഷം തൊഴിലില്ലാത്ത ബിരുദധാരികൾക്ക് എല്ലാ മാസവും 3,000 രൂപയും തൊഴിൽരഹിതരായ ഡിപ്ലോമക്കാർക്ക് 1,500 രൂപയും ,കർണാടകയിലെ പൊതു ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര എന്നിവയാണ് കോൺഗ്രസിന്റെ മറ്റ് വാഗ്ദാനങ്ങൾ.
കഴിഞ്ഞ ദിവസം ബിജെപിയും തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കിയിരുന്നു. ഏകീകൃത സിവിൽ കോഡും എൻ ആർ സിയും നടപ്പാക്കുമെന്നതായിരുന്നു ബിജെപിയുടെ സുപ്രധാന വാഗ്ദാനങ്ങൾ. എല്ലാ ബിപിഎൽ കുടുംബങ്ങൾക്കും ദിവസവും അര ലിറ്റർ നന്ദിനി പാൽ പ്രകടന ,ബിപിഎൽ കുടുംബങ്ങൾക്ക് 3 പാചക വാതക സിലിണ്ടർ , പോഷണ എന്ന പേരില്‍ മാസം തോറും 5 കിലോ ധാന്യം,വിധവകൾക്കുള്ള പെൻഷൻ നിലവിലെ 800 രൂപയിൽ നിന്ന് 2000 രൂപയായി ഉയർത്തും തുടങ്ങിയ വാഗ്ദാനങ്ങൾ ആയിരുന്നു ബിജെപി പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തത്.
ഇത്തവണ ശക്തമായ പോരാട്ടത്തിനാണ് കർണാടകത്തിൽ വഴിയൊരുങ്ങിയിരിക്കുന്നത്. അഭിപ്രായ സർവ്വേകൾ പലതും കോൺഗ്രസ് ഭരണമാണ് പ്രവചിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് കർണാടകത്തിൽ ബിജെപിയെ പരാജയപ്പെടുത്താനായാൽ അത് കോൺഗ്രസിനെ സംബന്ധിച്ച് വലിയ നേട്ടമാകും. അതേസമയം ഭരണം നിലനിർത്താനുള്ള തീവ്ര ശ്രമത്തിലാണ് സംസ്ഥാനത്ത് ബിജെപി.












Click it and Unblock the Notifications