സിന്ധ്യയുടെ തട്ടകത്തില്‍ ഞെട്ടിച്ച് കമല്‍നാഥ്; ഗ്വാളിയോര്‍ മേഖലയില്‍ ഉയിര്‍ത്തെഴുന്നേറ്റ് കോണ്‍ഗ്രസ്
ഭോപ്പാല്‍: 28 നിയമസഭാ സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി കോണ്‍ഗ്രസ്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മൂന്നിലൊന്ന് സീറ്റുകളിലും ഉള്‍പ്പെടുന്ന ചമ്പല്‍-ഗ്വാളിയോര്‍ മേഖല കേന്ദ്രീകരിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നത്. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയ ജ്യോതിരാധിത്യ സിന്ധ്യയുടെ ശക്തി കേന്ദ്രം കൂടിയാണ് ഇത്. സിന്ധ്യയും അനുയായിളും പാര്‍ട്ടി വിട്ടതോടെ ഈ മേഖലയില്‍ വലിയ പ്രതിസന്ധിയായിരുന്നു കോണ്‍ഗ്രസ് നേരിട്ടത്. എന്നാല്‍ ഇതെല്ലാം പരിഹരിക്കാന്‍ ഇതിനോടകം തങ്ങള്‍ക്ക് കഴിഞ്ഞുവെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്.

22 കോണ്‍ഗ്രസ് എംഎല്‍എമാര്‍
കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയ ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്തുണ പ്രഖ്യാപിച്ച് 22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ പദവി രാജിവെച്ചതോടെയായിരുന്നു മധ്യപ്രദേശില്‍ കമല്‍ നാഥ് സര്‍ക്കാര്‍ താഴെ വീണത്. ഇതിന് പിന്നാലെ 3 കോണ്‍ഗ്രസ് അംഗങ്ങള്‍ കൂടി പാര്‍ട്ടി വിട്ട് ബിജെപിയിലെത്തി. ഇതോടെയാണ് മരണപ്പെട്ട അംഗങ്ങളുടേത് അടക്കം 28 മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്.

ഉപതിരഞ്ഞെടുപ്പ് ഫലം
ഉപതിരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാറിന്‍റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്നതിനാല്‍ സര്‍വ്വ ശക്തിയുമെടുത്താണ് ഇരു പാര്‍ട്ടികളും മത്സരരംഗത്തുള്ളത്. 28 ല്‍ ഏറ്റവും കുറഞ്ഞത് 9 സീറ്റിലെങ്കിലും വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ശിവരാജ് സിങ് ചൗഹാന്‍റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയിലാവും.

മികച്ച വിജയം നേടാന്‍ സാധിച്ചാല്‍
ഉപതിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാന്‍ സാധിച്ചാല്‍ കോണ്‍ഗ്രസിന് അധികാരത്തില്‍ തിരിച്ചെത്താന്‍ കഴിയുന്ന സാഹചര്യവുമാണ് ഉള്ളത്. അതില്‍ കോണ്‍ഗ്രസിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി സിന്ധ്യയുടെ ശക്തി കേന്ദ്രമായ ചമ്പല്‍-ഗ്വാളിയോര്‍ മേഖലയാണ്. മാസങ്ങളായി നടത്തിയ മുന്നൊരുക്കത്തിലൂടെ ശക്തമായ മുന്നേറ്റം നടത്താന്‍ പാര്‍ട്ടിക്ക് സാധിച്ചെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നത്.

റോഡ് ഷോ
ഇത് ശരിവെക്കുന്ന തരത്തിലാണ് കഴിഞ്ഞ ദിവസം ചമ്പല്‍-ഗ്വാളിയോര്‍ മേഖലയില്‍ കമല്‍ നാഥ് നടത്തിയ റോഡ് ഷോയ്ക്ക് ലഭിച്ച സ്വീകരണം. എയർപോർട്ട് റോഡിൽ നിന്നും ആരംഭിച്ച റോഡ് ഷോ 14 കിലോമീറ്റർ പിന്നീട്ട് റാണി ലക്ഷ്മിബായിയുടെ സ്മാരകത്തിലാണ് അവസാനിച്ചത്. ഉപതിരഞ്ഞെടുപ്പ് ഗ്വാളിയോര്‍-ചമ്പല്‍ മേഖലയില്‍ ചരിത്രം സൃഷ്ടിക്കുമെന്നും കമല്‍നാഥ് അഭിപ്രായപ്പെട്ടു.

15 വർഷം
15 വർഷം ഭരണം നടത്തിയ ബിജെപി സംസ്ഥാനത്തിന് വേണ്ടി എന്തുചെയ്തുവെന്നും കമല്‍നാഥ് ചോദിച്ചു. പണത്തിലൂടെയാണ് ബിജെപി അധികാരത്തിൽ വന്നത്. കോണ്‍ഗ്രസ് സംസ്ഥാനത്ത് എങ്ങെ ഭരണം നടത്തിയെന്നതിന് ബിജെപിയുടേയും ശിവരാജ് സിങ് ചൗഹാന്‍റെയും സര്‍ട്ടിഫിക്കറ്റ് തങ്ങള്‍ക്ക് ആവശ്യമില്ല. അതിന് ജനങ്ങള്‍ സാക്ഷിയാണെന്നും കമല്‍നാഥ് പറഞ്ഞു.












Click it and Unblock the Notifications