പശുവിൻ പാലിൽ സ്വർണമുണ്ടെന്ന് ബിജെപി അധ്യക്ഷൻ, പശുക്കളുമായി സ്വർണ വായ്പയെടുക്കാനെത്തി കർഷകൻ!
Recommended Video
കൊല്‍ക്കത്ത: പശുവിന്‍ പാലില്‍ സ്വര്‍ണമുണ്ടെന്ന ബിജെപി നേതാവിന്റെ വാക്ക് വിശ്വസിച്ച് പശുക്കളെ സ്വര്‍ണപണയം വെക്കാന്‍ ശ്രമിച്ച് ബംഗാളിലെ കര്‍ഷകന്‍. ദങ്കുനിയിലെ മണപ്പുറം ഫിനാന്‍സിന്റെ ബ്രാഞ്ചിലേക്കാണ് കര്‍ഷകന്‍ രണ്ട് പശുക്കളുമായി എത്തിയത്. പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷനായ ദിലീപ് ഘോഷ് നാടന്‍ പശുക്കളുടെ പാലില്‍ സ്വര്‍ണം അടങ്ങിയിട്ടുണ്ട് എന്ന് കഴിഞ്ഞ ദിവസം പ്രസംഗിച്ചിരുന്നു. ഇത് വിശ്വസിച്ചാണ് പശുക്കളെ പണയം വെക്കാന്‍ കര്‍ഷന്‍ എത്തിയത്.
പശുവിന്റെ പാലില്‍ സ്വര്‍ണമുണ്ടെന്ന് കേട്ടത് കൊണ്ടാണ് താന്‍ രണ്ട് പശുക്കളുമായി സ്വര്‍ണപണയത്തിന് വേണ്ടി വന്നത് എന്നാണ് കര്‍ഷകന്‍ പ്രതികരിച്ചിരിക്കുന്നത്. പശുക്കളില്‍ നിന്നുളള വരുമാനത്തെ ആശ്രയിച്ചാണ് തന്റെ കുടുംബം കഴിയുന്നത്. 20 പശുക്കളാണ് തനിക്കുളളത്. വായ്പ ലഭിച്ചാല്‍ തനിക്ക് വ്യവസായം വിപുലീകരിക്കാം എന്നും കര്‍ഷകന്‍ പ്രതികരിച്ചു.
ഗരല്‍ഗച്ച ഗ്രാമപഞ്ചായത്ത് പ്രധാന്‍ മനോജ് സിംഗ് ദിലീപ് ഘോഷിനെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തി. പാലില്‍ സ്വര്‍ണമുണ്ടെന്ന കണ്ടുപിടിത്തത്തിന് ഘോഷിന് നോബല്‍ സമ്മാനം ലഭിക്കേണ്ടതുണ്ടെന്ന് മനോജ് സിംഗ് പരിഹസിച്ചു. പശുക്കളെ പണയം വെച്ചാല്‍ എത്ര ലോണ്‍ ലഭിക്കും എന്നറിയാന്‍ എല്ലാ ദിവസവും പശുക്കളുമായി ആളുകള്‍ തന്നെ കാണാന്‍ വരികയാണെന്നും മനോജ് സിംഗ് പറഞ്ഞു.
ബുര്‍ദ്വാന്‍ ജില്ലയിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ബിജെപി അധ്യക്ഷന്‍ പശുവിന്‍ പാലില്‍ സ്വര്‍ണമുണ്ടെന്ന് പ്രസംഗിച്ചത്. നാടന്‍ പശുക്കളുടെ പ്രത്യേകത അവയുടെ പാലില്‍ സ്വര്‍ണമുണ്ട് എന്നതാണെന്നും അതുകൊണ്ടാണ് പാലിന് നേരിയ മഞ്ഞ നിറമുളളത് എന്നുമാണ് ഘോഷ് പ്രസംഗിച്ചത്. ഇന്ത്യന്‍ പശുക്കളുടെ പൂഞ്ഞയിലെ സ്വര്‍ണനാരി എന്നറിയപ്പെടുന്ന കുഴല്‍ ആണ് സ്വര്‍ണം ഉത്പാദിപ്പിക്കുന്നത് എന്നും ഘോഷ് അവകാശപ്പെട്ടു. നാടന്‍ പശുക്കള്‍ തങ്ങളുടെ അമ്മയാണെന്നും വിദേശ പശുക്കള്‍ അല്ലെന്നും ദിലീപ് ഘോഷ് പ്രസംഗിച്ചിരുന്നു.