ഇടപാട് പറഞ്ഞുറപ്പിക്കുന്നത് ടെലിഗ്രാം വഴി: മയക്കുമരുന്ന് വീട്ടിലെത്തിച്ച് നൽകും, അനൂപിന്റെ മൊഴി
ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കടത്ത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് നൽകിയിട്ടുള്ള മൊഴിയിലെ വിവരങ്ങളാണ് പുറത്തുവരുന്നത്. ബെംഗളൂരുവിൽ ഹോട്ടൽ തുടങ്ങുന്നതിനായി പണം നൽകി സഹായിച്ചത് ബിനീഷ് കൊടിയേരി ആണെന്ന് അനൂപ് മുഹമ്മദ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്ക് നൽകിയ മൊഴിയിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അനൂപിന്റെ മൊഴിയിലെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്.

ടെലഗ്രാം വഴി ഇടപാട്?
മെസേജിംഗ് പ്ലാറ്റ്ഫോം വഴി ഡീൽ ആവശ്യ ഉറപ്പിച്ച ശേഷം ആവശ്യക്കാർക്ക് താമസിക്കുന്ന സ്ഥലത്തേക്ക് ഹോം ഡെലിവറിയായാണ് മയക്കുമരുന്ന് എത്തിച്ചിരുന്നതെന്നും അനൂപ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്ക് മൊഴി നൽകിയിട്ടുണ്ട്. വാങ്ങിയതിനേക്കാൾ ഇരട്ടിയലധികം വിലയ്ക്കാണ് മയക്കുമരുന്ന് ആവശ്യക്കാർക്ക് വിറ്റിരുന്നതെന്നും ഇയാൾ തുറന്ന് സമ്മതിച്ചിട്ടുണ്ട്. ബെംഗളൂരു പോലെയുള്ള നഗരങ്ങളിൽ ഹോം ഡെലിവറി സർവ്വ സാധാരണമായതിനാൽ പിടിക്കപ്പെടില്ലെന്ന ധൈര്യത്തിലാണ് ഇത്തരത്തിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നതെന്നും അനൂപ് മൊഴിയിൽ പറയുന്നു.

നടിയെ കുരുക്കി?
ബെംഗളൂരുവിൽ നിന്ന് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്ത മൂന്ന് പേരിൽ രണ്ട് പേരിൽ രണ്ട് പേരും മലയാളികളാണ്. അനൂപ് മുഹമ്മദ് നൽകിയ നിർണായക മൊഴിയാണ് കന്നഡ സീരിയൽ താരമായ അനിഘയ്ക്കും കുരുക്കായത്. കണ്ണൂരുകാരനായ ജിമ്രിൻ ആഷി എന്നയാൾ വഴിയാണ് അനൂപ് മയക്കുമരുന്നിനായി അനിഘയെ ബന്ധപ്പെടുന്നതെന്ന് ഇയാൾ നാർക്കോട്ടിക്സ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരുന്നു. ആഷിയുടെ സുഹൃത്താണെന്ന് പരിചയപ്പെടുത്തിക്കൊണ്ട് അനിഘയുമായി പിന്നീട് ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു. ഇതോടെ ടെലഗ്രാം വഴി മയക്കുമരുന്ന് സംബന്ധിച്ച ഡീൽ ഉറപ്പിക്കാൻ അനിഘ ആവശ്യപ്പെട്ടുവെന്നും അനുപ് മൊഴിയിൽ പറയുന്നു.

ധാരണയിലെത്തി ഇടപാട് ഉറപ്പിച്ചു
ഗുളിക ഒന്നിന് 550 രൂപ നിരക്കിൽ 250 എംഡിഎം ഗുളികകൾക്കുള്ള കച്ചവടമാണ് ടെലഗ്രാം പ്ലാറ്റ്ഫോം വഴി അനിഘയുമായി ഉറപ്പിച്ചത്. ബെംഗളരുവിലെ റോയൽ സ്യൂട്ട് അപ്പാർട്ട്മെന്റിൽ വെച്ച് അറസ്റ്റിലായ മൂവർ സംഘത്തിൽ നിന്ന് വൻ തോതിൽ മയക്കുമരുന്നും എൻസിബി പിടിച്ചെടുത്തിരുന്നു. ഇതിന് പുറമേ മലയാള സിനിമാ രംഗത്തുള്ളവരും ഇവരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച വിശദമായ വിവരങ്ങളും ഉദ്യോഗസ്ഥർക്ക് ഇതോടെ ലഭിച്ചിട്ടുണ്ട്. 2013 മുതൽ തന്നെ എംഡിഎംഎയുടെ ചെറിയ രീതിയിൽ വിൽക്കാൻ ആരംഭിച്ചിരുന്നുവെന്നും ഉപയോഗിച്ചു തുടങ്ങിയിരുന്നുവെന്നും എൻസിബി കണ്ടെത്തിയിട്ടുണ്ട്.

ബിനീഷ് ബിസിനസിന് പണം നൽകി
2015ലാണ് ബിനീഷ് കൊടിയേരി തനിക്ക് പണം നൽകിയതെന്ന് വ്യക്തമാക്കിയ അനൂപ് 2018ൽ ഹോട്ടൽ ബിസിനസിന് തകർച്ച നേരിട്ടെന്നും ഇതോടെ ഹോട്ടലിന്റെ നടത്തിന് മറ്റൊരു സംഘത്തിന് കൈമാറിയെന്നും അനൂപ് വെളിപ്പെടുത്തിയിരുന്നു. തവണകളായി ആറ് ലക്ഷത്തോളം രൂപ തന്ന് സഹായിച്ചെന്നാണ് അനൂപ് വ്യക്തമാക്കിയിട്ടുള്ളത്. അനൂപുമായി ബിനീഷിന് അടുപ്പമുണ്ടെന്ന വെളിപ്പെടുത്തൽ പുറത്തുവന്നതോടെ തനിക്ക് അനൂപിനെ അറിയാമെന്നും ഹോട്ടൽ ബിസിനസ് തുടങ്ങുന്നതിനായി ആറ് ലക്ഷം രൂപ നൽകി സഹായിച്ചെന്നും ബിനീഷ് കൊടിയേരിയും സമ്മതിച്ചിരുന്നു.

പദ്ധതികൾ പൊളിഞ്ഞു
2020ൽ ബെംഗളൂരുവിൽ തന്നെ മറ്റൊരു ഹോട്ടൽ ബിസിനസ് തുടങ്ങുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചെങ്കിലും കൊവിഡ് പ്രതിസന്ധി മൂലം അത് പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നും അനൂപ് നാർക്കോട്ടിക്കിക്സിനോട് വെളിപ്പെടുത്തി. രണ്ട് സുഹൃത്തുക്കൾക്കൊപ്പം ഹെന്നൂർ റോഡിലായിരുന്നു ഹോട്ടൽ ആരംഭിക്കാൻ പദ്ധതിയിട്ടിരുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് ലഹരിമരുന്ന് ബിസിനസ് ആരംഭിക്കുന്നതെന്നും നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്ക് നൽകിയ മൊഴിയിൽ പറയുന്നു.

ബിസിനസിലേക്ക് കടന്നു
ഗോവയിൽ വെച്ച് ഒരു സംഗീത പരിപാടിയിൽ വെച്ച് പരിചയത്തിലായ റിജേഷുമായി ബന്ധപ്പെട്ടാണ് ലഹരിമരുന്ന് ബിസിനസിലേക്ക് കടക്കുന്നത്. പണം സമാഹരിക്കുന്നതിന് വേണ്ടി റസ്റ്റോറന്റിന് വേണ്ടി വാങ്ങിയ അടുക്കള ഉപകരണങ്ങൾ വിറ്റിരുന്നുവെന്നും താൻ ലഹരിമരുന്ന് ബിസിനസ് ആരംഭിച്ചതിനെക്കുറിച്ച് വീട്ടുകാർക്കൊ ബന്ധുക്കൾക്കോ അറിയില്ലെന്നും മൊഴിയിൽ പറയുന്നു. കഴിഞ്ഞ ആഴ്ച ബെംഗളൂരുവിലെ കല്യാൺ നഗറിലെ ഒരു ഹോട്ടലിൽ നടന്ന റെയ്ഡിന് പിന്നാലെയാണ് കന്നഡ സീരിയൽ നടി അനിഖ, മലയാളികളായ അനൂപ് മുഹമ്മദ്, റിജേഷ് രവീന്ദ്രൻ എന്നിവർ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ പിടിയിലാവുന്നത്.












Click it and Unblock the Notifications