ബെംഗളൂരുവിൽ സ്കൂളുകൾക്ക് ബുധനാഴ്ച അവധി; നഗരത്തിൽ മഴ തുടരുന്നു, കനത്ത നാശനഷ്ടം
മഴ തുടരുന്ന പശ്ചാത്തലത്തിൽ ബുധനാഴ്ച ബെംഗളൂരുവിലെ മുഴുവൻ സ്കൂളുകൾക്കും ഡെപ്യൂട്ടി കമ്മീഷ്ണർ ജി ജഗദീഷ അവധി പ്രഖ്യാപിച്ചു. അതേസമയം കോളേജുകൾക്ക് അവധി ബാധകമല്ല. പ്രീ-യൂണിവേഴ്‌സിറ്റി, ബിരുദ- ബിരുദാനന്തര ബിരുദ കോളേജുകൾ, ഡിപ്ലോമ- എഞ്ചിനീയറിംഗ് കോളേജുകൾ, ഐടിഐകൾ എന്നിവ സാധാരണ പോലെ പ്രവർത്തിക്കുമെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ അറിയിച്ചു.
കഴിഞ്ഞ നാല് ദിവസമായി നഗരത്തിൽ കനത്ത മഴ തുടരുകയാണ്. ബെംഗളൂരു നഗരത്തിൽ ഇന്ന് ഓറഞ്ച് അലർട്ടുണ്ട്. ബെംഗളൂരു സിറ്റി, റൂറൽ, രാമനഗര, ചിക്കബെല്ലാപൂർ എന്നിവിടങ്ങളിലെല്ലാം ഓറഞ്ച് അലർട്ടാണ്. ചൊവ്വാഴ്ച വൈകീട്ട് നഗരത്തിന്റെ പല മേഖലകളിലും ഇടിയോട് കൂടിയ കനത്ത മഴയാണ് പെയ്തത്. തുംകുരു, രാമനഗര, മാണ്ഡ്യ, ഹസൻസ ബെലഗാവി തുടങ്ങിയ മേഖലയിൽ കനത്ത ഇടമിന്നലുണ്ടായതായും റിപ്പോർട്ടുണ്ട്. ഈ മേഖലകളിൽ രാത്രി വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

കനത്ത മഴയിൽ നാല് മരണങ്ങൾ ബെംഗളൂരുവിൽ റിപ്പോർട്ട് ചെയ്തു. ഒരു സ്ത്രീയും രണ്ട് കുട്ടികളുമടക്കമാണ് മരിച്ചത്. മഴയ്ക്കിടെയുണ്ടായ വാഹനാപകടത്തിലാണ് സ്ത്രീ മരണപ്പെട്ടത്. സർജാപൂർ റോഡിലാണ് സംഭവം. ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു അവർ. റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ഭർത്താവ് വാഹനം വെട്ടിക്കുന്നതിനിടെ പുറകിൽ നിന്നും ഒരു ട്രെക്ക് വന്ന് സ്കൂട്ടറിന് ഇടിക്കുകയായിരുന്നു.
കെങ്കേരിയിലാണ് കുട്ടികൾ മരണപ്പെട്ടത്. സഹോദരങ്ങളായ ശ്രീനിവാസ് (13), ലക്ഷ്മി (11) എന്നിവരാണ് മരിച്ചത്. കുട്ടികൾ വീടിന് സമീപത്തുള്ള തടാകത്തിൽ വീഴുകയായിരുന്നു. തിരച്ചിലിനൊടുവിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നാണ് ഒരാൾ മരിച്ചത്. കമ്മനഹള്ളിയിലെ ബാബുസാപല്യയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടമാണ് തകർന്നത്. കെട്ടിടത്തിനുള്ളിൽ 17 ഓളം പേർ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ട്. ഇവിടെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
അതേസമമയം അതിശക്തമായ മഴയിൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. റോഡുകളിലെല്ലാം വെള്ളക്കെട്ടാണ്. പല അപ്പാർട്ട്മെന്റുകളുടെ ബേസ്മെന്റുകളിലും വെളളം കയറി. യെലഹങ്കയിൽ വെള്ളം കയറിയ അപ്പാർട്ട്മെന്റിൽ നിന്നും എൻ ഡി ആർ എഫ് പ്രവർത്തകരാണ് താമസക്കാരെ ബോട്ടിൽ കയറ്റിൽ പുറത്തെത്തിച്ചത്. കൂടുതൽ പേർ ഈ മേഖലയിൽ കുടങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. അതിനിടെ വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത പ്രവചിക്കുന്നുണ്ട്. ഇനിയും മഴ തുടർന്നാൽ സ്ഥിതി കൂടുതൽ രൂക്ഷമാകുമെന്നും സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്.












Click it and Unblock the Notifications