പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും ഉപയോഗിച്ചത് 700 പേരെ, ഇയാള്‍ 'ഭീകരനാ,കൊടും ഭീകരന്‍'
നോട്ട് നിരോധനത്തിനു ശേഷം ബാങ്കില്‍ നിന്നു പണം പിന്‍വലിക്കാനും നിക്ഷേപിക്കാനുമായി 700 പേരെ ഭാജിയാവാല ഉപയോഗിച്ചു.
അഹ്മദാബാദ്: ചായക്കടക്കാരനില്‍ നിന്നു കോടീശ്വരനിലേക്ക് അവിശ്വസനീയമാം വിധം വളര്‍ന്ന ഗുജറാത്തിലെ കള്ളപ്പണക്കാരന്‍ കിഷോര്‍ ഭാജിയാവാലയെക്കുറിച്ച് കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവരുന്നു. 400 കോടിയിലേറെ രൂപയുടെ കള്ളപ്പണവുമായി പോലിസ് പിടിയിലായതോടെയാണ് ഇയാള്‍ കുപ്രസക്തനായത്.
നോട്ട്‌നിരോധനത്തിനു ശേഷം ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കാനും നിക്ഷേപിക്കാനുമായി ഏകദേശം 700ഓളം പേരെ ഇയാള്‍ ഉപയോഗിച്ചതായി കണ്ടെത്തി. ഇപ്പോള്‍ കേസ് അന്വേഷിക്കുന്ന സിബിഐയാണ് ഇക്കാര്യമറിയിച്ചത്. ഇയാളില്‍ നിന്നു നേരത്തേ കണക്കില്‍പ്പെടാത്ത 10.45 കോടി രൂപ പിടിച്ചെടുത്തിരുന്നു.
27 ബാങ്ക് അക്കൗണ്ടുകളാണ് ഭാജിയാവാലയ്ക്കുള്ളത്. ഇതില്‍ 20ഉം ബിനാമി അക്കൗണ്ടുകളാണ്. ഈ അക്കൗണ്ടുകളില്‍ നിന്ന് ഇയാള്‍ എത്ര രൂപ പിന്‍വലിച്ചുവെന്നും നിക്ഷേപിച്ചുവെന്നുമുള്ള കണക്കുകള്‍ വ്യക്തമല്ല.
ബാജിയാവാലയില്‍ നിന്ന് ഒരു കോടി 45 ലക്ഷം രൂപ ആദായനികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു. എല്ലാം പുതിയ നോട്ടുകളായിരുന്നു. കൂടാതെ ഒരു കോടി 48 ലക്ഷത്തിന്റെ സ്വര്‍ണം, നാലു കോടി 92 ലക്ഷത്തിന്റെ സ്വര്‍ണാഭരണം, ഒരു കോടി 39 ലക്ഷത്തിന്റെ വജ്രാഭരണം, 77 ലക്ഷത്തിന്റെ വെള്ളി എന്നിവയും ഇയാളില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായി.
നവംബര്‍ 12, 13, 14 തിയ്യതികളിലായി വിവിധ ബിനാമികളിലൂടെ ഒരു ലക്ഷം, രണ്ടു ലക്ഷം, നാലു ലക്ഷം രൂപ എന്നിങ്ങനെ ഭാജിയാവാല ബാങ്കുകളില്‍ നിക്ഷേപം നടത്തി. പഴയ കറന്‍സികള്‍ മാറ്റിയെടുക്കാന്‍ 212 പേരെയാണ് ഭാജിയാവാല ഉപയോഗിച്ചത്. ഇയാളുടെ ചില ഇടപാടുകള്‍ക്ക് സൂറത്ത് സഹകരണ ബാങ്കിലെ സീനിയര്‍ മാനേജരായ പങ്കജ് ഭട്ടിനും പങ്കുണ്ടെന്നു തെളിഞ്ഞിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കാന്‍ ഭാജിയാവാല ഏതൊക്കെ ബാങ്കുകളാണ് ഉപയോഗിച്ചതെന്ന് സിബിഐ അന്വേഷിച്ചു വരികയാണ്.