പഠിക്കാൻ കുട്ടികൾ ഇല്ല; ക്ലാസില്‍ കയറുന്നില്ല; അധ്യാപകൻ ശമ്പളം മടക്കി നല്‍കി; അതും ലക്ഷങ്ങൾ...
പട്‌ന: ശമ്പളമായി വാങ്ങിയ 23 ലക്ഷം രൂപ മടക്കി നൽകിയ അധ്യാപകനാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. ബിഹാറിലെ മുസാഫർപൂരിലെ നിതീഷ്ശ്വർ കോളേജിലായിരുന്നു കേട്ട് കേൾവി ഇല്ലാത്ത വേറിട്ട സംഭവം. വിദ്യാർത്ഥികൾ ക്ലാസ്സിൽ കയറാത്തതിനെ തുടർന്ന് അധ്യാപകൻ വിഷമത്തിലാകുകയും പഠിപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ശമ്പളം തിരികെ വാങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഇക്കഴിഞ്ഞ രണ്ട് വർഷവും ഒമ്പത് മാസവും തനിക്ക് ലഭിച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തിരികെ വാങ്ങണം എന്നാണ് അധ്യാപകൻ കോളേജ് അധികൃതരോട് ആവശ്യപ്പെട്ടത്. നിതീഷ്ശ്വർ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ലാലൻ കുമാറാണ് 23 ലക്ഷം രൂപ ശമ്പളം തിരികെ നൽകിയിരിക്കുന്നത്.
വിദ്യാർത്ഥികളെ പഠിപ്പിക്കാതെ ശമ്പളം വാങ്ങാൻ മനസ്സാക്ഷി തന്നെ അനുവദിക്കുന്നില്ലെന്ന് ലാലൻ കുമാർ ദേശീയ മാധ്യമങ്ങളോട് വ്യക്തമാക്കി. ഓൺലൈൻ ക്ലാസുകളിൽ പോലും വിരലിൽ എണ്ണാവുന്ന കുട്ടികൾ മാത്രമാണ് പഠിക്കാൻ ഉളളതെന്ന് ലാലൻ കുമാർ പറയുന്നു.
അതേസമയം , സംസ്ഥാന സർവകലാശാലയായ ബി ആർ അംബേദ്കർ ബീഹാർ സർവകലാശാലയുടെ രജിസ്ട്രാർക്കാണ് ലാലൻ കുമാർ 23,82,228 രൂപയാണ് നൽകിയത്. എന്നാൽ, അധ്യാപകന്റെ ചെക്ക് വാങ്ങാന്‍ നിയമം അനുവദിക്കുന്നില്ലെന്ന് കാണിച്ച് പ്രോ വൈസ് ചാന്‍സലര്‍ അപേക്ഷ നിരസിച്ചു.
'താങ്കൾ മരണമാസല്ല കൊലമാസാണ്, മനുഷ്യ സ്നേഹി': സജി ചെറിയാനെ പ്രശംസിച്ച് സുബി സുധീഷ്
2019 - ല്‍ ബിഹാറിൽ നടത്തിയ പി എസ് സി അസിസ്റ്റന്റ് പ്രൊഫസര്‍ പരീക്ഷയില്‍ ഉന്നത റാങ്ക് നേടി ജോലിയില്‍നിയമിതനായ വ്യക്തി ആയിരുന്നു ലാലൻ കുമാർ. അതേസമയം , അധ്യാപകനായ ലാലൻ കുമാറിന്റെ നടപടിയെ ബി ആർ അംബേദ്കർ രജിസ്ട്രാർ ആർകെ താക്കൂർ പ്രശംസിച്ചു.
Recommended Video
എന്നിരുന്നാലും , ബിരുദാനന്തര വിഭാഗത്തിലേക്ക് സ്ഥാന മാറ്റത്തിനുളള തന്ത്രം മാത്രമാണിതെന്ന് കോളേജ് പ്രിൻസിപ്പൽ മനോജ് കുമാർ വ്യക്തമാക്കി. ഈ വിഭാഗത്തിലേക്ക് കൂടുതൽ ഇടപെടൽ നടത്തുന്നതിലേക്ക് വേണ്ടി അപേക്ഷിച്ചിട്ടുണ്ടെന്നാണ് വിവരം.