കോണ്ടവും വേണോ? വിദ്യാര്‍ഥിനിയോട് ഐഎഎസ് ഓഫീസര്‍; കലക്കന്‍ മറുപടി നല്‍കി വിദ്യാര്‍ഥിനി
പട്‌ന: നാപ്കിനെക്കുറിച്ച് ചോദിച്ച വിദ്യാർത്ഥിനിയോട് രൂക്ഷമായി പെരുമാറി ഐഎഎസ് ഓഫീസർ. പെണ്‍കുട്ടികള്‍ക്ക് കുറഞ്ഞ ചിലവില്‍ സാനിറ്ററി നാപ്കിന്‍ വിതരണം ചെയ്യുന്നതിനെക്കുറിച്ചായിരുന്നു ഇവരോട് കുട്ടി ചോദ്യം ഉന്നയിച്ചത്. എന്നാൽ ഇതിനുള്ള മറുപടിക്ക് പകരം വിദ്യാര്‍ഥിനിയോട് രൂക്ഷമായി പ്രതികരിക്കുകയായിരുന്നു ഐഎഎസ് ഉദ്യോഗസ്ഥ. ബിഹാറില്‍ 9-10 ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി ശിശു-വനിതാക്ഷേമ വകുപ്പ് സംഘടിപ്പിച്ച സംവാദ പരിപാടിക്കിടെ ആണ് സംഭവം നടക്കുന്നത്.
20-30 രൂപയ്ക്ക് പെണ്‍കുട്ടികള്‍ക്ക് സാനിറ്ററി നാപ്കിന്‍ വിതരണം ചെയ്യാന്‍ സര്‍ക്കാരിന് കഴിയുമോ എന്നായിരുന്നു സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ ചോദ്യം. എന്നാല്‍ 'നാളെ നിങ്ങള്‍ പറയും സര്‍ക്കാര്‍ ജീന്‍സ് നല്‍കണമെന്ന്, അതുകഴിഞ്ഞ ഷൂസ് നല്‍കണമെന്ന് വഴിയെ സര്‍ക്കാര്‍ കുടുംബാസൂത്രണത്തിനുള്ള ഉപാധി, അതായത് കോണ്ടവും നല്‍കണം എന്ന് നിങ്ങള്‍ പ്രതീക്ഷിക്കും' എന്നായിരുന്നു ഐഎസ് ഉദ്യോഗസ്ഥയായ ഹര്‍ജോത് കൗര്‍ ഭമ്രയുടെ പ്രതികരണം. ഇവരുടെ രൂക്ഷ വിമർശനത്തിന് വിദ്യാർത്ഥിനി മറുപടി നൽകുകയും ചെയ്യുന്നുണ്ട്.
ജനങ്ങളുടെ വോട്ടുകളാണ് സര്‍ക്കാരിനെ ഉണ്ടാക്കുന്നത് എന്നായിരുന്നു വിദ്യാര്‍ഥിനിയുടെ മറുപടി. എന്നാൽ ആ ചിന്ത വിഡ്ഡിത്തം ആണെന്ന് ആയിരുന്നു ഈ ഉദ്യോഗസ്ഥയുടെ മറുപടി. 'അങ്ങനെയെങ്കില്‍ വോട്ട് ചെയ്യരുത്, പാകിസ്താനാവുകയാണോ ഉദ്ദേശം? നിങ്ങള്‍ പണത്തിനും സൗകര്യത്തിനും വേണ്ടി വോട്ട് ചെയ്യുമോ എന്നും അവര്‍ ചോദിച്ചു. എന്നാല്‍ താന്‍ ഇന്ത്യാക്കാരി ആണെന്നും എന്തിനാണ് പാകിസ്താനാവുന്നതെന്നും പെണ്‍കുട്ടി തിരിച്ചുചോദിച്ചു. എല്ലാ ചോദ്യങ്ങൾക്കും രൂക്ഷമായിട്ടായിരുന്നു ഇവരുടെ മറുപടി.
കേസില്‍പ്പെട്ടിട്ടും വിജയ് ബാബുവിനെ വിലക്കാത്തത് എന്തുകൊണ്ട്? കാരണം തുറന്നുപറഞ്ഞ് എം രഞ്ജിത്ത്
സ്‌കൂളിലെ ശുചിമുറിയുടെ ശോചനീയാവസ്ഥയെ കുറിച്ചുള്ള മറ്റൊരു കുട്ടിയുടെ ചോദ്യത്തിനും വ്യക്തമായ ഉത്തരം അല്ല ഉദ്യോഗസ്ഥ നൽകുന്നത്. പെണ്‍കുട്ടികളുടെ ശുചിമുറിക്ക് സുരക്ഷയില്ലെന്നും ആണ്‍കുട്ടികള്‍ അവിടേക്ക് വരുന്നുവെന്നും ആയിരുന്നു കുട്ടി പറഞ്ഞത്. എന്നാല്‍ വീട്ടില്‍ നിങ്ങള്‍ക്ക് പ്രത്യേകം ശുചിമുറിയുണ്ടോ?
എപ്പോഴും നിങ്ങള്‍ പലസ്ഥലങ്ങളിലായി പല കാര്യങ്ങള്‍ ആവശ്യപ്പെട്ടാല്‍ അത് എങ്ങനെ നടക്കുമെന്നായിരുന്നു ഉദ്യോഗസ്ഥയുടെ മറുപടി. എല്ലാം സര്‍ക്കാര്‍ നല്‍കണമെന്ന ചിന്ത എന്തുകൊണ്ടാണ്? ഈ ചിന്ത തെറ്റാണ്. ഇതൊക്കെ നിങ്ങള്‍ സ്വയം ചെയ്യൂ എന്നും അവര്‍ പറയുന്നു..
'പക്ഷേ ആ സംഘിപ്പട്ടം പോയതെങ്ങനെയാണ്?'; 'സംഘി' ഇമേജിനെക്കുറിച്ച് മേജര്‍ രവി
വിദ്യാര്‍ഥികളുമായുള്ള സംവാദത്തിന്റെ വീഡിയോ പുറത്തുവന്നതോടെ സംഭവം വിവാദമായി. എന്നാല്‍ തന്റെ പരാമര്‍ശങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നായിരുന്നു ഉദ്യോഗസ്ഥയുടെ മറുപടി. സ്ത്രീകളുടെ അവകാശങ്ങള്‍ക്കും ശാക്തീകരണത്തിനും ആയി നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആളാണ് താന്‍. സമൂഹത്തില്‍ തനിക്കുള്ള വില തകര്‍ക്കാനാണ് ഇത്തരം വിവാദങ്ങൾ എന്നുമാണ് അവര്‍ പറയുന്നതും. വകുപ്പുതല പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടിയാണ് ഭമ്ര.