യോഗി മന്ത്രിസഭയില്‍ 9 ദളിതരും 20 ഒബിസിയും; ബിജെപിയുടെ ലക്ഷ്യം 2024 ലെ പൊതുതെരഞ്ഞെടുപ്പ് തന്നെ
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ തുടര്‍ച്ചയായ രണ്ടാം തവണയും ചരിത്ര വിജയത്തോടെ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബി ജെ പി അധികാരത്തില്‍ തിരിച്ചെത്തിയിരിക്കുകയാണ്. 37 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു മുഖ്യമന്ത്രി തുടര്‍ച്ചയായി രണ്ടാം തവണ യു പി ഭരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു യോഗി ആദിത്യനാഥ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മുന്‍പെങ്ങുമില്ലാത്ത വിധം സാമുദായിക സന്തുലിതാവസ്ഥ കര്‍ശനമായി പാലിച്ചാണ് ബി ജെ പി ഇത്തവണ യു പി മന്ത്രിസഭ രൂപീകരിച്ചിരിക്കുന്നത്.
പരമ്പരാഗതമായി ബ്രാഹ്മണരും ഠാക്കൂറുമാരുമായിരുന്നു ബി ജെ പിയുടെ പ്രധാന വോട്ട് അടിത്തറ. എന്നാല്‍ ഇത്തവണ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ഭൂമിഹാര്‍, ജാട്ട്, ദളിത് വിഭാഗങ്ങളെ ആകര്‍ഷിക്കാന്‍ ഏതറ്റം വരെ പോകാനും ബി ജെ പി തയ്യാറായിരുന്നു. 2024 ലെ പൊതുതെരഞ്ഞെടുപ്പിനുള്ള സെമി ഫൈനല്‍ എന്നായിരുന്നു യു പി തെരഞ്ഞെടുപ്പിനെ വിശേഷിപ്പിച്ചിരുന്നത്. ഇതോടെയാണ് സര്‍ക്കാര്‍ രൂപീകരണത്തിലും എല്ലാ സമുദായങ്ങളെയും ഉള്‍പ്പെടുത്താന്‍ ബി ജെ പി തയ്യാറായത്. മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളടക്കം 85,000 പേര്‍ പങ്കെടുത്ത സത്യപ്രതിജ്ഞാ ചടങ്ങില്‍ 52 നേതാക്കളാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.
ബിജെപിയുടെ കെ-റെയില്‍ സമരവേദിയില്‍ പങ്കെടുത്ത് കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍; ആയുധമാക്കി സിപിഎം
ഇവരില്‍ 18 പേര്‍ക്ക് ക്യാബിനറ്റ് പദവിയും 14 പേര്‍ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും 20 പേര്‍ ജൂനിയര്‍ മന്ത്രിമാരുമാണ്. യോഗി ആദിത്യനാഥ് മന്ത്രിസഭയില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ 21 പേര്‍ സവര്‍ണ ജാതിയില്‍ നിന്നുള്ളവരാണ്, 20 പേര്‍ മറ്റ് പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് (ഒബിസികള്‍), ഒമ്പത് ദളിതര്‍, മുസ്ലിം, സിഖ് എന്നിവര്‍ക്ക് ഓരോ മന്ത്രിസ്ഥാനവും നല്‍കിയിട്ടുണ്ട്. സവര്‍ണ വിഭാഗത്തിലെ 21 മന്ത്രിമാരില്‍ ഏഴ് പേര്‍ ബ്രാഹ്മണരും മൂന്ന് വൈശ്യരും മുഖ്യമന്ത്രി ഉള്‍പ്പെടെ എട്ട് പേര്‍ താക്കൂറുകളുമാണ്. ഒരു കായസ്ഥയും രണ്ട് ഭൂമിഹാര്‍ മന്ത്രിമാരും മന്ത്രിസഭയിലുണ്ട്. ഏഴ് ബ്രാഹ്മണ മന്ത്രിമാരില്‍ മൂന്ന് പേര്‍ ക്യാബിനറ്റിലും ഒരാള്‍ക്ക് സ്വതന്ത്ര ചുമതലയും മൂന്ന് ജൂനിയര്‍ മന്ത്രിമാരുമാണ്. സംസ്ഥാനത്തെ രണ്ട് ഉപമുഖ്യമന്ത്രിമാരില്‍ ഒരാളാണ് ബ്രജേഷ് പഥക്.
കോണ്‍ഗ്രസില്‍ നിന്ന് മാറിയ യോഗേന്ദ്ര ഉപാധ്യായയ്ക്കും ജിതിന്‍ പ്രസാദയ്ക്കും ക്യാബിനറ്റ് സ്ഥാനം ലഭിച്ചു. പ്രതിഭ ശുക്ല, രജനി തിവാരി, സതീഷ് ശര്‍മ എന്നിവര്‍ ജൂനിയര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പുറമെ താക്കൂര്‍ വിഭാഗത്തില്‍ നിന്നുള്ള ജയ്വീര്‍ സിംഗും ക്യാബിനറ്റ് മന്ത്രിയായി. ജെ പി എസ് റാത്തോഡ്, ദയാശങ്കര്‍ സിങ്, ദിനേശ് പ്രതാപ് സിങ് എന്നിവരെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരായി നിയമിച്ചു. ബ്രിജേഷ് സിംഗ്, മായങ്കേശ്വരന്‍ സിംഗ്, സോമേന്ദ്ര തോമര്‍ എന്നിവര്‍ ജൂനിയര്‍ മന്ത്രിമാരാണ്. വൈശ്യ വിഭാഗത്തില്‍ നിന്നുള്ള മൂന്ന് മന്ത്രിമാരാണ് മന്ത്രിമാരായത്. ഇവരില്‍ നന്ദഗോപാല്‍ നന്ദി ക്യാബിനറ്റ് മന്ത്രിയും നിതിന്‍ അഗര്‍വാളും കപില്‍ ദേവ് അഗര്‍വാളും ജൂനിയര്‍ മന്ത്രിമാരുമാണ്.
ഭൂമിഹാര്‍ സമുദായത്തില്‍ നിന്നാണ് സൂര്യപ്രതാപ് ഷാഹിയും അരവിന്ദ് കുമാര്‍ ശര്‍മ്മയും മന്ത്രിസഭയിലെത്തിയത്. കായസ്ഥ സമുദായത്തില്‍ നിന്നുള്ള അരുണ്‍ കുമാര്‍ സക്സേനയ്ക്ക് സ്വതന്ത്ര ചുമതല നല്‍കി. ഒ ബി സി വിഭാഗത്തില്‍ പെട്ട 20 മന്ത്രിമാരില്‍ ബി ജെ പിയുടെ സഖ്യകക്ഷികളായ അപ്നാ ദളിനും നിഷാദ് പാര്‍ട്ടിക്കും ഓരോ ക്യാബിനറ്റ് സ്ഥാനം ലഭിച്ചു. ബി ജെ പിയുടെ പ്രമുഖ ഒ ബി സി നേതാവ് കേശവ് പ്രസാദ് മൗര്യ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ഉപമുഖ്യമന്ത്രിയായി വീണ്ടും നിയമിതനായി. സഖ്യകക്ഷിയായ അപ്നാ ദളില്‍ നിന്ന് ആശിഷ് പട്ടേലിനൊപ്പം കുര്‍മി നേതാക്കളായ സ്വതന്ത്ര ദേവ് സിംഗ്, രാകേഷ് സച്ചന്‍ എന്നിവര്‍ക്ക് ക്യാബിനറ്റ് സ്ഥാനം നല്‍കിയിട്ടുണ്ട്.
ഒ ബി സി വിഭാഗത്തില്‍ നിന്നുള്ള എട്ട് നേതാക്കള്‍ക്ക് കാബിനറ്റ് സ്ഥാനം നല്‍കിയിട്ടുണ്ട്. ജാട്ട് നേതാക്കളായ ലക്ഷ്മി നാരായണ്‍ ചൗധരിയും ഭൂപേന്ദ്ര സിംഗ് ചൗധരിയും ക്യാബിനറ്റ് മന്ത്രിമാരാണ്. രാജ്ഭര്‍ സമുദായത്തില്‍ നിന്നുള്ള അനില്‍ രാജ്ഭര്‍, നിഷാദ് സമുദായത്തില്‍ നിന്നുള്ള സഞ്ജയ് നിഷാദ്, ലോധ് സമുദായത്തില്‍ നിന്നുള്ള ധരംപാല്‍ സിങ് എന്നിവരാണ് മന്ത്രിമാര്‍. സ്വതന്ത്ര ചുമതലയുള്ള ആറ് മന്ത്രിമാര്‍ മറ്റ് പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. ലോധ് സമുദായത്തില്‍ നിന്നുള്ള സന്ദീപ് സിംഗ്, നിഷാദ് സമുദായത്തില്‍ നിന്നുള്ള നരേന്ദ്ര കശ്യപ്, യാദവ സമുദായത്തില്‍ നിന്നുള്ള ഗിരീഷ് ചന്ദ്ര യാദവ്, കുര്‍മി സമുദായത്തില്‍ നിന്നുള്ള സഞ്ജയ് ഗംഗ്വാര്‍, പ്രജാപതി ജാതിയില്‍ നിന്നുള്ള ധരംബീര്‍ പ്രജാപതി, കല്‍വാര്‍ ജാതിയില്‍ നിന്നുള്ള രവീന്ദ്ര ജയ്സ്വാളും മന്ത്രിസഭയിലുണ്ട്.
ആറ് ഒബിസി നേതാക്കളെ ജൂനിയര്‍ മന്ത്രിമാരാക്കി. ഒമ്പത് ദളിത് നേതാക്കളെ മന്ത്രിമാരാക്കുകയും ഒരാള്‍ക്ക് മാത്രം - ബേബി റാണി മൗര്യ - ക്യാബിനറ്റ് സ്ഥാനം നല്‍കുകയും ചെയ്തു. ജാതവ് സമുദായത്തെ പ്രതിനിധീകരിക്കാന്‍ മായാവതിയ്‌ക്കെതിരെ ബി ജെ പി ഉയര്‍ത്തി കാട്ടുന്ന മുഖമാണ് മൗര്യ. കാണ്‍പൂര്‍ മുന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ അസിം അരുണിന് രാഷ്ട്രീയത്തില്‍ ചേരുന്നതിനായി സ്വമേധയാ വിരമിച്ചതിന് സ്വതന്ത്ര ചുമതല നല്‍കി. അരുണും ജാതവ് സമുദായത്തില്‍ നിന്നുള്ളയാളാണ്. യോഗി ആദിത്യനാഥിന്റെ മന്ത്രിസഭയില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ഇടം ലഭിച്ചിട്ടുണ്ട്. മൊഹ്സിന്‍ റാസയ്ക്ക് പകരം ഡാനിഷ് ആസാദ് അന്‍സാരിയാണ് മന്ത്രിസ്ഥാനം ഉറപ്പിച്ചത്.
സിഖുകാരെ പ്രതിനിധീകരിച്ച് ബല്‍ദേവ് സിംഗ് ഔലാഖ് വീണ്ടും ജൂനിയര്‍ മന്ത്രിയായപ്പോള്‍ ഷാജഹാന്‍പൂരില്‍ നിന്ന് ഒമ്പത് തവണ എം എല്‍ എയായ സുരേഷ് ഖന്ന പഞ്ചാബി സമുദായത്തെ പ്രതിനിധീകരിച്ച് ക്യാബിനറ്റ് മന്ത്രിയാണ്. ഉത്തര്‍പ്രദേശില്‍ ശരിയായ ജാതി സമവാക്യം പാലിച്ച് 2024 ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി അത്യന്തം നിര്‍ണായകമായ വോട്ട് ബാങ്കിലേക്ക് ഒരു രാഷ്ട്രീയ സന്ദേശം നല്‍കാനാണ് ബിജെപി ശ്രമം. ഒബിസി, ദളിത് വിഭാഗങ്ങളിലേക്കുള്ള ബി ജെ പിയുടെ നീക്കം അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഒരു വശത്ത് ഒബിസി-ദളിത്, ജാതവ് വോട്ടുകള്‍ തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരാന്‍ പാര്‍ട്ടി എങ്ങനെ പദ്ധതിയിടുന്നു എന്നതിന്റെ സൂചനയാണ് അതിന്റെ സീറ്റ് വിഭജനം. മറുവശത്ത്, ഒരു സമുദായ നേതാവിന് മന്ത്രി സ്ഥാനം നല്‍കി മുസ്ലീം വോട്ട് ബാങ്കിനെ സ്വാധീനിക്കാന്‍നും ശ്രമിക്കുന്നു.
Recommended Video