ദക്ഷിണേന്ത്യയിൽ കണ്ണ് വെച്ച് ബിജെപി! 50 സീറ്റുകൾ കിട്ടിയേ തീരൂ, കർണാടകത്തിൽ പ്രതീക്ഷ
ദില്ലി: കേരളമടക്കമുളള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപി കണ്ണ് വെച്ചിട്ട് ഒട്ടേറെ തെരഞ്ഞെടുപ്പ് കാലങ്ങള്‍ കടന്ന് പോയിരിക്കുന്നു. ബാബറി കാലത്തും മോദി തരംഗമുണ്ടായപ്പോഴും ദക്ഷിണേന്ത്യ മാത്രം ബിജെപിയെ അകറ്റി നിര്‍ത്തി.
പുറത്ത് വന്ന തെരഞ്ഞെടുപ്പ് സര്‍വ്വേകള്‍ പ്രകാരം ഇത്തവണ ബിജെപിയുടെ ഉത്തരേന്ത്യന്‍ കോട്ടകളും ഇളകാനാണ് സാധ്യത.. ഈ സാഹചര്യത്തില്‍ ദക്ഷിണേന്ത്യയില്‍ നിന്നും നഷ്ടം നികത്തണം എന്നാണ് ബിജെപി കരുതുന്നത്. 50 സീറ്റുകളാണ് ബിജെപി ലക്ഷ്യമിടുന്നത്.

കണ്ണ് ദക്ഷിണേന്ത്യയിൽ
കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന, പുതുച്ചേരി എന്നിവിടങ്ങളില്‍ ആകെയുളള ലോക്‌സഭാ സീറ്റുകളുടെ എണ്ണം 130 ആണ്. കര്‍ണാടകത്തിലൊഴികെ മറ്റെവിടെയും ബിജെപിക്ക് അമിത പ്രതീക്ഷകളില്ല. എന്നാല്‍ മുന്നേറ്റമുണ്ടാക്കാനുളള എല്ലാ വഴികളും ഈ സംസ്ഥാനങ്ങളില്‍ ബിജെപി തേടുന്നുമുണ്ട്.

50 സീറ്റ് പിടിച്ചിരിക്കണം
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ 130 സീറ്റുകളില്‍ 50 സീറ്റുകളെങ്കിലും പിടിക്കണം എന്ന നിര്‍ദേശമാണ് ബിജെപി ദേശീയ നേതൃത്വം സംസ്ഥാന ഘടകങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ബിജെപിക്ക് ഏറ്റവും അധികം പ്രതീക്ഷയുളള സംസ്ഥാനം കര്‍ണാടകയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാന്‍ ബിജെപിക്കായിരുന്നു.

പ്രതീക്ഷ കർണാടകത്തിൽ
28 ലോക്‌സഭാ സീറ്റുകളാണ് കര്‍ണാടകയിലുളളത്. ഇതില്‍ 25ഉം പിടിക്കാനാവും എന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. കര്‍ണാടകത്തിലെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ അട്ടിമറിക്കാനുളള നീക്കങ്ങള്‍ ബിജെപിക്ക് ബൂമറാംഗ് ആയേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

എഐഎഡിഎംകെ സഖ്യം
തമിഴ്‌നാട്ടില്‍ എഐഡിഎംകെ അടക്കമുളള പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാനുളള നീക്കം ബിജെപി നടത്തുന്നു. എന്നാല്‍ ബിജെപിക്ക് ഒട്ടും അനുകൂല കാലാവസ്ഥയല്ല തമിഴ്‌നാട്ടില്‍. സംസ്ഥാനത്ത് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മോദി ഗോബാക്ക് ഹാഷ്ടാഗുകള്‍ ട്വിറ്ററില്‍ തരംഗമായിരിക്കുകയാണ്.

പത്തിൽ ശ്രദ്ധ
എഐഎഡിഎംകെയ്ക്കും വലിയ തിരിച്ചടി പ്രതീക്ഷിക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടമുണ്ടാക്കാനാകുമെന്ന് കരുതാനാവില്ല. ആന്ധ്ര പ്രദേശിലും ബിജെപിക്ക് പ്രതീക്ഷകളുണ്ട്. ആകെ 25 ലോക്‌സഭാ സീറ്റുകളാണ് ആന്ധ്രപ്രദേശിലുളളത്. ഇതില്‍ പത്തെണ്ണത്തില്‍ ശ്രദ്ധേ കേന്ദ്രീകരിച്ചാണ് ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍.

ആറിൽ വിജയം ഉറപ്പ്
പത്തില്‍ ആറിലെങ്കിലും വിജയം ഉറപ്പാണ് എന്നാണ് ആന്ധ്രയിലെ ബിജെപി നേതാക്കള്‍ പറയുന്നത്. ഐക്യ ആന്ധ്രയില്‍ 1999ല്‍ 7 സീറ്റുകള്‍ നേടാനായതാണ് ബിജെപിയുടെ വലിയ നേട്ടം. ഇത്തവണ സംസ്ഥാനത്ത് ചന്ദ്രബാബു നായിഡു സര്‍ക്കാരിന് എതിരെ ഭരണ വിരുദ്ധ വികാരമുണ്ടെന്നും അത് തങ്ങള്‍ക്ക് ഗുണകരമാണെന്നും ബിജെപി പറയുന്നു.

കേരളത്തിലും പ്രതീക്ഷ
അതേസമയം തെലങ്കാനയില്‍ ബിജെപിക്ക് വലിയ പ്രതീക്ഷകളൊന്നുമില്ല. കേരളമാണ് ബിജെപി ഇത്തവണ പ്രതീക്ഷകളോടെ നോക്കിക്കാണുന്ന മറ്റൊരു ദക്ഷിണേന്ത്യന്‍ സംസ്ഥാനം.. ശബരിമല വിഷയത്തോടെ സംസ്ഥാനത്ത് ഉരുത്തിരിഞ്ഞ് വന്ന പുതിയ രാഷ്ട്രീയ കാലാവസ്ഥയിലാണ് ബിജെപിയുടെ പ്രതീക്ഷകള്‍ മുഴുവന്‍.

ഹൈന്ദവ വോട്ട് ധ്രുവീകരണം
ശക്തമായ ഹിന്ദു വോട്ട് ധ്രുവീകരണമുണ്ടാകുമെന്നും അത് ബിജെപിക്ക് അനുകൂലമാകുമെന്നും കേന്ദ്ര നേതൃത്വം കണക്ക് കൂട്ടുന്നു. മാത്രമല്ല പിണറായി സര്‍ക്കാരിനെതിരായ വികാരം ഏകീകരിക്കാനുളള ശ്രമങ്ങള്‍ നടത്താനാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. ഇത്തവണ 6 സീറ്റുകളിലാണ് ബിജെപി കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്.

പ്രമുഖരെ കളത്തിലിറക്കും
തിരുവനന്തപുരം, പാലക്കാട്, തൃശൂര്‍, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍. ബിജെപി നേതാക്കളെ കൂടാതെ പൊതുസമ്മതരായ പ്രമുഖരെ മത്സര രംഗത്ത് ഇറക്കാന്‍ ബിജെപി ശ്രമിക്കുന്നു. മോഹന്‍ലാല്‍ അടക്കമുളളവര്‍ക്ക് മേല്‍ മത്സരിക്കാനുളള സമ്മര്‍ദ്ദം ശക്തമാണ്.












Click it and Unblock the Notifications