ജമ്മു കശ്മീരിൽ വഖഫ് ബോർഡിൽ ആദ്യമായി ബിജെപി ചെയർപേഴ്സൺ
ജമ്മു; ജമ്മു കശ്മീരിൽ വഖഫ് ബോർഡിന്റെ ചെയർപേഴ്സണായി ചുമതലയേറ്റ് ബിജെപി അം ഗം. ഇത് ആദ്യമായാണ് ഒരു ബിജെപി അം ഗം മുസ്ലീം ആരാധനാലയങ്ങൾ, പള്ളികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്ന വഖഫ് ബോർഡിന്റെ തലപ്പത്ത് എത്തുന്നത്. ബുധനാഴ്ച ജമ്മുവിൽ നടന്ന യോഗത്തിൽ ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗമായ ഡോ.ദരക്ഷൻ ആൻഡ്രാബിയെ ചെയർപേഴ്‌സണായി ഐകകണ്‌ഠേന തിരഞ്ഞെടുക്കുകയായിരുന്നു. ജമ്മുവിലെ വിവിധ ആരാധനാലയങ്ങൾ, പള്ളികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ ഏകദേശം 32,000 വസ്തുവകകൾ ജമ്മു കശ്മീർ വഖഫ് ബോർഡ് പരിപാലിക്കുന്നുണ്ട്.
അതേസമയം രാജ്യത്തെ ഏക മുസ്ലീം ഭൂരിപക്ഷ പ്രദേശമായ ജമ്മുവിൽ ആർഎസ്എസിന്റെ പ്രത്യേയശാസ്ത്രം അടിച്ചേൽപ്പിക്കാനാണ് ബിജെപിയുടെ ഈ ശ്രമം എന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. പക്ഷാപാതരഹിതമായി താൻ പ്രവർത്തിക്കുമെന്ന് അധികാരം ഏറ്റതിന് ശേഷം ആൻഡ്രാബിയെ പറഞ്ഞു. നിറമോ മതമോ ജാതിയോ നോക്കാതെ എല്ലാ ആളുകൾക്കും പ്രയോജനകരമായി പ്രവർത്തിക്കാനാണ് തനിക്ക് താൽപര്യം. കൂടുതൽ ആസ്തികൾ സൃഷ്ടിക്കുന്ന സ്കൂളുകൾ, സർവ്വകലാശാലകൾ, ആശുപത്രികൾ എന്നിവയുടെ നിർമ്മാണത്തിലും പ്രവർത്തന രീതിയിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ദരക്ഷൻ പറഞ്ഞു.
ജമ്മു കശ്മീരിലെ മതവിശ്വാസങ്ങളും ആചാരങ്ങളും നിയന്ത്രിക്കാൻ ബിജെപി അടുത്ത നടപടി സ്വീകരിച്ചിരിക്കുന്നു. എന്നാണ് പുതിയ നടപടിയെ വിമർശിച്ചുകൊണ്ട് പിഡിപി വക്താവും മുൻ എംഎൽഎയുമായ ഫിർദൗസ് തക് പറഞ്ഞത്. ജമ്മു കശ്മീർ വഖഫ് ബോർഡ് നടത്തുന്ന മതസ്ഥാപനങ്ങളിൽ ആർഎസ്എസ് പ്രത്യയശാസ്ത്രം നടപ്പാക്കാനാണ് അവർ ആഗ്രഹിക്കുന്നത്. രാജ്യത്തെ ഒരു പ്രത്യേക വിശ്വാസത്തിൽ നിന്നുള്ള ആളുകളെ അപമാനിക്കാനുള്ള ബിജെപിയുടെ മറ്റൊരു തന്ത്രമാണിത്. ഫിർദൗസ് പറഞ്ഞു.
ഇസ്ലാമിക പണ്ഡിതനായ സയ്യിദ് മുഹമ്മദ് ഹുസൈൻ, എഴുത്തുകാരനും കോളമിസ്റ്റുമായ ഗുലാം നബി ഹലീം, പത്രപ്രവർത്തകൻ സൊഹൈൽ കാസ്മി, നവാബ് ദിൻ എന്നിവരാണ് പുതിയ ബോർഡിലെ മറ്റ് അംഗങ്ങളിൽ പ്രമുഖർ. അഞ്ച് വർഷത്തെ കാലയളവിലേക്കാണ് കഴിഞ്ഞ മാസം ഇവരെ കേന്ദ്രം നിയമിച്ചത്. സംസ്ഥാനത്തെ 2019ൽ കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റിയതിന് ശേഷം ഇത്രയും നാൾ മുൻ മുഖ്യമന്ത്രിയായിരുന്നു ഇവിടെ വഖഫ് ബോർഡിന്റെ തലവൻ. തുടർന്ന്, 2001 ജമ്മു കശ്മീർ വഖഫ് നിയമം, 2004 ലെ സ്പെസിഫൈഡ് വഖഫ് നിയമം എന്നിവ റദ്ദാക്കി, 1995 ലെ സെൻട്രൽ വഖഫ് നിയമം ഇവിടെ വ്യാപിപ്പിക്കുന്നതിന് വഴിയൊരുക്കി.