അജിത് പവാറിനെ ബിജെപി ഒപ്പം നിർത്തിയത് ഭീഷണിപ്പെടുത്തിയെന്ന് കോൺഗ്രസ്
മുംബൈ: മഹാരാഷ്ട്രയിൽ എൻസിപി നേതാവ് അജിത് പവാറിന്റെ പിന്തുണയോടെ ബിജെപി സർക്കാർ രൂപീകരിച്ചതിനെതിരെ കോൺഗ്രസ്. മഹാരാഷ്ട്രയിൽ രൂപീകരിച്ചിട്ടുള്ള പുതിയ സർക്കാർ നിയമാനുസൃതമല്ല. ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് കയറിയത് ജനാധിപത്യത്തിന്റെ ചരിത്രത്തിലെ കറുത്ത ഏടിലേക്കാണെന്നും കോൺഗ്രസ് ആരോപിക്കുന്നു. ബിജെപിയെ ജനാധിപത്യത്തിന്റെ കോൺട്രാക്റ്റ് കില്ലറെന്നും കോൺഗ്രസ് വിശേഷിപ്പിക്കുന്നു. വാർത്താ സമ്മേളനത്തിലാണ് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ബിജെപിക്കെതിരെ രംഗത്തെത്തിയത്.

ഭീഷണിപ്പെടുത്തി ഒപ്പം നിർത്തിയോ?
മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുന്നതിന് ബിജെപിയുമായി കൈകോർക്കുന്നതിനായി ബിജെപി എൻസിപി നേതാവ് അജിത് പവാറിനെ ഭീഷണിപ്പെടുത്തിയെന്നും സുർജേവാല ആരോപിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്നാവിസ് സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി അദ്ദേഹത്തിന് ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയുണ്ടോ എന്നുറപ്പാക്കിയില്ലെന്നും സുർജേവാല ആരോപിക്കുന്നു.

അജിത് പവാർ അവസരവാദി
മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധിക്ക് അവസാനമാകാനിരിക്കെ അജിത് പവാർ ബിജെപിക്ക് സർക്കാർ രൂപീകരണത്തിന് പിന്തുണച്ചതിനെ വിമർശിച്ചാണ് കോൺഗ്രസ് രംഗത്തെത്തിയത്. അജിത് പവാർ അവസരവാദിയാണ്. ബിജെപി ഭീഷണിപ്പെടുത്തിയാണ് എൻസിപി നേതാവിനെ സർക്കാർ രൂപീകരണത്തിന് ഒപ്പം നിർത്തിയതെന്നും അദ്ദേഹം ആരോപിക്കുന്നു. അജിത് പവാറിനെ ജയിലിലടക്കാൻ ശ്രമിച്ച ഫട്നാവിസാണ് ഇപ്പോൾ അദ്ദേഹത്തെ ഇപ്പോൾ ഉപമുഖ്യമന്ത്രിയാക്കുന്നത്. മോദി അധികാരത്തിലിക്കുമ്പോൾ മാത്രമേ അത് സാധിക്കുകയുള്ളൂവെന്നും സുർജേവാല ആരോപിക്കുന്നു.

എന്തുകൊണ്ട് മാധ്യമങ്ങളെ ക്ഷണിച്ചില്ല?
മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരി ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഹിറ്റ്മാനായി മാറിയെന്നും പുലർച്ചെയുള്ള സർക്കാർ അട്ടിമറിയ്ക്ക് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. എന്തുകൊണ്ടാണ് ദേവേന്ദ്ര ഫട്നാവിസിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് മാധ്യമങ്ങളെ ക്ഷണിക്കാതിരുന്നത്. എന്തുകൊണ്ടാണ് ഗവർണർ അത് ചെയ്യാതിരുന്നതെന്നും സുർജേവാല ചോദിക്കുന്നു. എന്തുകൊണ്ട് ഇത്തരത്തിൽ രഹസ്യമായി നീക്കങ്ങൾ നടത്തി? എന്തുകൊണ്ട് സ്വകാര്യ ഏജൻസിയെയും സർക്കാരിന്റെ ദൂരദർശനെയും മാത്രം ക്ഷണിച്ചുവെന്നും അദ്ദേഹം ചോദിക്കുന്നു.

പ്രോട്ടോക്കോൾ പാലിച്ചില്ല?
എന്തിനാണ് പുലർച്ചെ 5.47ന് ഗവർണർ സംസ്ഥാനത്തെ രാഷ്ട്രപതി ഭരണം പിൻവലിച്ചത്? നമുക്ക് പ്രോട്ടോക്കോൾ ഉണ്ടെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. മഹാരാഷ്ട്രയിലെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് നിയമപരമായ മാർഗ്ഗങ്ങൾ ഉണ്ടായിരിക്കെ എന്തിനാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നും അദ്ദേഹം ചോദിക്കുന്നു. ഞങ്ങൾ വിദഗ്ധരിൽ നിന്ന് അഭിപ്രായം തേടും. അവർ പറയുന്നതിനനുസരിച്ച് മുമ്പോട്ടുള്ള കാര്യങ്ങൾ ചെയ്യും. ഞങ്ങളുടെ എംഎൽഎമാർ ഞങ്ങളോട് കൂറുള്ളവരാണ്. അമിത് ഷായ്ക്ക് അവരുടെ സത്യസന്ധതയും അന്തസ്സും വിലക്ക് വാങ്ങാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications