ഉത്തര്‍പ്രദേശും ബിഹാറും ബിജെപി തൂത്തുവാരും
ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലും ബിഹാറിലും ബി ജെ പി വന്‍ നേട്ടമുണ്ടാക്കുമെന്ന് അഭിപ്രായ സര്‍വ്വേഫലം. ഉത്തര്‍പ്രദേശില്‍ 40 ഉം ബിഹാറില്‍ 21 ഉം സീറ്റുകളുമാണ് എ ബി പി - നീല്‍സണ്‍ സര്‍വ്വേ ബി ജെ പിക്ക് പ്രവചിക്കുന്നത്. 2009 ലോക്‌സഭ തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പ്രകടനത്തിന്റെ മൂന്നിരട്ടിയോളം വരും ഇത്. രണ്ട് സംസ്ഥാനങ്ങളിലും ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും.
120 ലോക്‌സഭ സീറ്റുകളാണ് ഉത്തര്‍പ്രദേശിലും ബിഹാറിലുമായി ഉള്ളത്. ഇതില്‍ 61 സീറ്റുകള്‍ ബി ജെ പി സ്വന്തമാക്കും. നരേന്ദ്രമോദിയുടെ നായകത്വവും കേന്ദ്രസര്‍ക്കാരിനെതിരായ ജനവികാരവും ബി ജെ പിക്ക് കരുത്താകും. ബിഹാറില്‍ നിതീഷ് കുമാറിന്റെ ജെ ഡി യു, കോണ്‍ഗ്രസ് - ആര്‍ ജെ ഡി സഖ്യം എന്നിവയോടാണ് ബി ജെ പിക്ക് മത്സരിക്കേണ്ടി വരിക.
ഉത്തര്‍പ്രദേശിലെ 80 സീറ്റുകളില്‍ ബി ജെ പിക്ക് 40 സീറ്റുകളാണ് സര്‍വ്വേ പ്രവചിക്കുന്നത്. കഴിഞ്ഞ മാസം ഇതേ ടീം നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ ബി ജെ പിക്ക് 35 സീറ്റുകള്‍ കിട്ടുമെന്നായിരുന്നു കണക്കുകൂട്ടല്‍. കഴിഞ്ഞ സര്‍വ്വേയേക്കാള്‍ 5 സീറ്റുകള്‍ കൂടുതലാണ് ഇത്തവണ. തിരഞ്ഞെടുപ്പ് അടുക്കുന്തോറും ബി ജെ പിക്ക് അനുകൂലമായ തരംഗം ഉത്തര്‍പ്രദേശില്‍ ഉണ്ടായിവരുന്നതായാണ് സര്‍വ്വേ പറയുന്നത്.
ബിഹാറില്‍ പക്ഷേ സ്ഥിതി വ്യത്യസ്തമാണ്. ജനുവരിയിലെ സര്‍വ്വേയില്‍ 24 സീറ്റുകളാണ് ബി ജെ പിക്ക് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ആര്‍ ജെ ഡി, എല്‍ ജെ പി എന്നിവരുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയാല്‍ ബി ജെ പിയുടെ നില 16 സീറ്റുകളിലേക്ക് താഴ്ന്നുപോകാനും ഇവിടെ സാധ്യതയുണ്ട്. ഉത്തര്‍പ്രദേശില്‍ ബി ജെ പിയുടെ മുന്നേറ്റം എസ് പി, ബി എസ് പി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്ക് നഷ്ടമുണ്ടാക്കും. 2009 ല്‍ വെറും 10 സീറ്റുകള്‍ മാത്രമാണ് ബി ജെ പിക്ക് ഉണ്ടായിരുന്നത്.