തിങ്കളാഴ്ച ബിജെപിക്ക് നിർണായകം; 7 മണ്ഡലങ്ങൾ കൈവിട്ടേക്കും, മഹാസഖ്യത്തിന്റെ നീക്കം ഇങ്ങനെ....
ലഖ്നോ: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇക്കുറി കനത്ത പോരാട്ടം നടക്കുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ്. 80 സീറ്റുകളുള്ള സംസ്ഥാനം കേന്ദ്രത്തിൽ അധികാരം പിടിക്കാൻ നിർണായകമാകും. 2014ലെ മോദി തരംഗത്തിൽ യുപിയിലെ 72 മണ്ഡലങ്ങളും ബിജെപിക്കൊപ്പം നിന്നു. എന്നാൽ ഇക്കുറി സ്ഥിതി വ്യത്യസ്തമാണ്.
ബിജെപിയെ തളയ്ക്കാൻ എസ്പി-ബിഎസ്പി സഖ്യവും ഒറ്റയ്ക്ക് കോൺഗ്രസും കളത്തിലിറങ്ങിയതോടെ ശക്തമായ ത്രികോണ പോരാട്ടമാണ് ഉത്തർപ്രദേശിൽ നടക്കുന്നത്. അഞ്ചാം ഘട്ടത്തിൽ യുപിയിലെ 15 മണ്ഡലങ്ങളാണ് പോളിംഗ് ബൂത്തിൽ എത്തുന്നത്. 7 മണ്ഡലങ്ങളിൽ കനത്ത പരാജയമാണ് ബിജെപിയെ കാത്തിരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഞാനും ഒരമ്മയാണ്, എനിക്കൊരിക്കലും അത് ചെയ്യാൻ കഴിയില്ല, വികാരാധീനയായി പ്രിയങ്കാ ഗാന്ധി
അഞ്ചാം ഘട്ടം
രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയും സോണിയാ ഗാന്ധിയുടെ റായ്ബറേലിയും അടക്കമുള്ള വിഐപി മണ്ഡലങ്ങളും അഞ്ചാം ഘട്ടത്തിൽ ജനവിധി തേടുന്നുണ്ട്. 2014ൽ സംസ്ഥാനത്ത് ആ രണ്ട് മണ്ഡലങ്ങൾ മാത്രമാണ് കോൺഗ്രസിനൊപ്പം നിന്നത്. 2004 മുതൽ രാഹുൽ ഗാന്ധിയെ ജയിപ്പിച്ച അമേഠിയിൽ സ്മൃതി ഇറാനി എത്തിയതോടെ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷത്തിൽ വൻ ഇടിവുണ്ടായി.
ബിജെപിക്ക് നിർണായകം
ഉത്തർപ്രദേശിലെ പോരാട്ടം ബിജെപിക്ക് നിർണായകമാണ്. 2014നെക്കാൾ മികച്ച വിജയം നേടുമെന്നാണ് നേതാക്കൾ അവകാശപ്പെടുന്നത്. 2014 ബിജെപി നേടിയ കുതിപ്പിന് പ്രധാന കാരണം ഉത്തർപ്രദേശ് ആയിരുന്നു, അഞ്ചാം ഘട്ടത്തിൽ ജനവിധി തേടുന്ന ഉത്തർപ്രദേശിലെ 15 മണ്ഡലങ്ങളിൽ 12 ഇടത്തും കഴിഞ്ഞ വട്ടം ബിജെപിയാണ് വിജയിച്ചത്. ഇതിൽ 7 മണ്ഡലങ്ങളിലാണ് ബിജെപിക്ക് കനത്ത തിരിച്ചടി പ്രവചിക്കുന്നത്.
എസ്പി-ബിഎസ്പി സഖ്യം
എസ്പി-ബിഎസ്പി സഖ്യത്തിന്റെ സ്വാധീനം സംസ്ഥാനം മുഴുവൻ അലയടിക്കുന്നുണ്ട്. കഴിഞ്ഞ തവണ പ്രതിപക്ഷ പാർട്ടികൾ ഒറ്റയ്ക്ക് മത്സരിച്ചതിന്റെ നേട്ടം ബിജെപിക്ക് ലഭിച്ചിരുന്നു. എന്നാൽ മഹാസഖ്യം മിക്ക മണ്ഡലങ്ങളിലും ബിജെപിക്ക് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
തിരിച്ചടി
കഴിഞ്ഞ തവണ ബിജെപി ജയിച്ച മണ്ഡലങ്ങളിൽ എസ്പിയും ബിഎസ്പിയും നേടിയ വോട്ടുകൾ ഒന്നിച്ച് കൂട്ടിയാൽ ബിജെപിക്ക് ലഭിച്ച വോട്ടുകളെക്കാൾ ഏറെ മുന്നിലാണത്. ബറെച്ച്, മോഹൻലാൽഗഞ്ച്, സിതാപൂർ, കൈസർഗഞ്ച്, കൗശാംഭി, ബാന്ദ, ദൗറ എന്നീ മണ്ഡലങ്ങളിലാണ് ബിജെപിക്ക് കനത്ത തിരിച്ചടി കാത്തിരിക്കുന്നത്.
ബറെച്ചിൽ ഇങ്ങനെ
ബറൈച്ച് മണ്ഡലത്തിൽ കഴിഞ്ഞവട്ടം 95,590 വോട്ടുകൾക്കാണ് സമാജ് വാദി പാർട്ടി സ്ഥാനാർത്ഥിയെ ബിജെപി പരാജയപ്പെടുത്തിയത്. എന്നാൽ ബറൈച്ചിൽ എസ്പിയും ബിഎസ്പിയും നേടിയ വോട്ടുകൾ ഒരുമിച്ച് കൂട്ടിയാൽ ബിജെപി സ്ഥാനാർത്ഥി അക്ഷയ്ബർ ലാൽ ഏറെ പിന്നിലാണ്. ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സാവിത്രി ഭായ് ഭുലെയെയാണ് കോൺഗ്രസ് ഇക്കുറി ഇവിടെ സ്ഥാനാർത്ഥി ആക്കിയിരിക്കുന്നത്. കഴിഞ്ഞ വട്ടം രണ്ടാം സ്ഥാനത്തെത്തിയ ഷാബിദ് അഹമ്മദ് ബാൽമികിയാണ് ഇക്കുറിയും ഇവിടെ മഹാസഖ്യത്തിന്റെ സ്ഥാനാർത്ഥി.
മോഹൻലാൽ ഗഞ്ചിലും
ബറൈച്ചിലേതിന് സമാനമായസ്ഥിതിയാണ് മോഹൻലാൽ ഗഞ്ചിലും സിറ്റിംഗ് എംപിയായ കൗഷൽ കിഷോറാണ് ഇവിടെ ബിജെപി സ്ഥാനാർത്ഥി. ബിഎസ്പി നേതാവ് സിഎൽ വർമയാണ് പ്രധാന എതിരാളി. 2014ലെ തിരഞ്ഞെടുപ്പിൽ ബിജെപി ഇവിടെ 4,55,274 വോട്ടുകളാണ് സ്വന്തമാക്കിയത്. ബിഎസ്പി 3,09,858 വോട്ടുകളും നേടി. എസ്പിയും ബിഎസ്പിയും ഒന്നിച്ചതോടെ ഭൂരിപക്ഷം കടക്കാൻ ബിജെപി വിയർക്കേണ്ടി വരും.
കൗശംബിയിൽ
കൗശംബി സീറ്റിൽ സമാജ് വാദി പാർട്ടിയാണ് ബിജെപിയുടെ എതിരാളി. സംവരണ സീറ്റായ കൗശംബി 42,900 വോട്ടുകൾക്കാണ് ബിജെപി സ്ഥാനാർത്ഥി വിനോദ് കുമാർ സോങ്കാർ സ്വന്തമാക്കിയത്. സമാജ് വാദി പാർട്ടിയുടെ ഇന്ദ്രജിത്ത് സരോജാണ് ഇക്കുറി വിനോദിന്റെ എതിരാളി. ബിഎസ്പി വോട്ടുകൾ കൂടി നേടാനായാൽ മണ്ഡലത്തിൽ ഇന്ദ്രജിത്തിന് അനായാസ വിജയം ഉറപ്പിക്കാം
ശക്തമായ മത്സരം
സിതാപൂരിലും, ദൗറയിലും, ബാന്ദയിലും കൈസർഗഞ്ചിലും സമാനമായ വെല്ലുവിളിയാണ് ബിജെപി നേരിടുന്നത്. എന്നാൽ ലഖ്നോ, ഗോണ്ട, ഫൈസാബാദ്, ബരാബങ്കി, ഫതേപർ തുടങ്ങിയ മണ്ഡലങ്ങളിൽ മഹാസഖ്യവും കോൺഗ്രസും ബിജെപിയെ ബാധിക്കില്ലെന്നാണ് വിലയിരുത്തലുകൾ. രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും ജനവിധി തേടുന്ന അഞ്ചാം ഘട്ടം കോൺഗ്രസിനും നിർണായകമാണ്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ