എസ്പിക്ക് യുപി പിടിക്കാം, അതിന് വേണ്ടത് ഈ തന്ത്രം, ബിജെപിക്ക് മുന്‍തൂക്കം ഇക്കാര്യത്തില്‍ മാത്രം
ദില്ലി: ഉത്തര്‍പ്രദേശില്‍ അഭിപ്രായ സര്‍വേ വന്നത് മുതല്‍ ബിജെപി ആഘോഷത്തിലാണ്. എന്നാല്‍ ആശങ്കപ്പെടുന്നവരും ഒരുവശത്തുണ്ട്. കാരണം ഓരോ ഇടവേളയിലും ബിജെപിക്ക് സീറ്റ് കുറഞ്ഞ് വരികയാണ്. നൂറ് സീറ്റോളം ബിജെപിക്ക് നഷ്ടമാകുമെന്നാണ് എബിപി സര്‍വേയില്‍ പ്രവചിച്ചിരിക്കുന്നത്. ഇപ്പോഴത്തെ ട്രെന്‍ഡാണ് ഇത്. തിരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്ക് ഇത് വീണ്ടും കുറയാം.
ഏറ്റവും ഭയപ്പെടുത്തുന്ന സമാജ് വാദി പാര്‍ട്ടിയും ബിജെപിയും തമ്മിലുള്ള അകലം കുറഞ്ഞിരിക്കുന്നുവെന്നതാണ്. കാര്‍ഷിക നിയമം അടക്കം പിന്‍വലിക്കാനുള്ള തീരുമാനം അങ്ങനെ വന്നതാണ്. എന്നാല്‍ എന്താണ് ഗ്രൗണ്ട് റിപ്പോര്‍ട്ടിലുള്ളത്. ബിജെപിക്ക് താല്‍ക്കാലിക ആശ്വാസം ഒറ്റകാര്യത്തില്‍ മാത്രമാണ്.

കഴിഞ്ഞ ഏഴ് വര്‍ഷമായി യുപിയില്‍ മറ്റൊരു ശക്തി ഇല്ല. ബിജെപിയാണ് യുപിയിലെ ഏറ്റവും പ്രബല ശക്തി. 2002 മുതല്‍ 2012 വരെ ഏറ്റവും ദുര്‍ബലമായ അവസ്ഥയിലായിരുന്നു യുപിയില്‍ ബിജെപി. 2014ല്‍ വന്‍ തിരിച്ചുവരവാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി നടത്തിയത്. 71 സീറ്റ് ബിജെപി ഒറ്റയ്ക്ക് നേടി. ബിജെപിയുടെ സഖ്യത്തിലുണ്ടായിരുന്ന അപ്‌നാദള്‍ രണ്ട് സീറ്റും നേടി. 17.5 ശതമാനമായിരുന്നു 2009ല്‍ ബിജെപിക്ക് ലഭിച്ചത്. 2014ല്‍ ഇത് 42.63 ശതമാനമായി ഉയര്‍ന്നു. ഇത് ഏറ്റവും ഉയര്‍ന്ന തോതാണ്. 25 ശതമാനത്തോളമാണ് വോട്ടുശതമാനമാണ് 2017ല്‍ ഉയര്‍ന്നത്. 2012ല്‍ വെറും 15 ശതമാനമായിരുന്നു ബിജെപിക്ക് ലഭിച്ച വോട്ട്.

യോഗി ആദിത്യനാഥിനെ യുപിയില്‍ ലഭിച്ചതോടെ ഫയര്‍ബ്രാന്‍ഡ് നേതാവിനെ തന്നെ ബിജെപിക്ക് ലഭിച്ചു. ഇതാണ് യുപിയില്‍ ബിജെപിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ബോണസ്. 2019ല്‍ ബിജെപിയുടെ സീറ്റ് 62 ആയി ചുരുങ്ങിയിരുന്നു. ഇത് സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും ഒന്നിച്ചത് കൊണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് ബിജെപിക്ക് പ്രശ്‌നമല്ല. ബിജെപി വോട്ടുശതമാനം ഇത്തവണ വര്‍ധിപ്പിക്കുമെന്ന് പാര്‍ട്ടി വക്താവ് വൈഭവ് അഗര്‍വാള്‍ പറയുന്നു. പ്രതിപക്ഷത്തിനുള്ള ഏറ്റവും വലിയ ടാസ്‌ക് ബിജെപിയുടെ 50 ശതമാനം വോട്ടാണ്. ഇത് കുറച്ച് പതിനഞ്ച് ശതമാനത്തിലെത്തിക്കുക എന്നതാണ്. ഇത്രയും വോട്ടുശതമാനം രാഷ്ട്രീയത്തില്‍ കുറയ്ക്കുക അസാധ്യമാണ്.

രാമക്ഷേത്രത്തിന്റെ നിര്‍മാണം യുപിയില്‍ നടക്കുന്നുണ്ട്. ഇതാണ് ബിജെപിയുടെ തുറുപ്പുച്ചീട്ട്. അതുകൊണ്ട് ഹിന്ദുത്വത്തില്‍ കേന്ദ്രീകരിച്ച് യുപി തിരഞ്ഞെടുപ്പ് മാറുമെന്ന് ഉറപ്പാണ്. അസമില്‍ ബിജെപി വോട്ട് ഭിന്നിച്ച രീതിയാണ് യോഗിയും പുറത്തെടുക്കുക. ബദറുദ്ദീന്‍ അജ്മലുമായി കോണ്‍ഗ്രസ് ചേര്‍ന്നതോടെ തീവ്രവാദ കക്ഷിയാണ് കോണ്‍ഗ്രസ് എന്ന വാദത്തിനാണ് ബലം പകര്‍ന്നത്. ബിജെപി പാകിസ്താന്‍ സ്ഥാപകന്‍ മുഹമ്മദലി ജിന്നയുടെ പേരില്‍ രാഷ്ട്രീയ പോര് ആരംഭിച്ച് കഴിഞ്ഞു. അഖിലേഷ് യാദവും കോണ്‍ഗ്രസും ജിന്നയുടെ ആരാദകരാണെന്ന് യോഗി പറയുന്നു. ജിന്ന, ജയിലിലായ നേതാക്കളായ അസം ഖാന്റെയും മുക്താര്‍ അന്‍സാരിയുടെയും പാര്‍ട്ടിയാണ് സമാജ് വാദി പാര്‍ട്ടിയെന്ന് അമിത് ഷാ പറയുന്നു. അബ്ബാ ജാന്‍ എന്ന് പറഞ്ഞാലേ മുമ്പ് റേഷന്‍ ലഭിക്കുമായിരുന്നുള്ളൂ എന്ന യോഗിയുടെ വാദവും വലിയ വിഭജനങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്.

യുപിയില്‍ ധ്രുവീകരണ രാഷ്ട്രീയമാണ് കഴിഞ്ഞ ഏഴ് കൊല്ലമായി ബിജെപിയെ സഹായിക്കുന്നത്. എന്നാല്‍ ഇത്തവണ അത് ബിജെപിയെ സഹായിക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. വര്‍ഗീയ വിദ്വേഷം ജനങ്ങള്‍ മറന്നിരിക്കുകയാണ്. ന്യൂനപക്ഷ പ്രീണനം എന്നതും കെട്ടുകഥയാണെന്ന് ഭൂരിഭാഗം ഹിന്ദുക്കളും കരുതുന്നു. പ്രധാന പ്രശ്‌നം തൊഴിലില്ലായ്മയും വിലക്കയറ്റവും ഒപ്പം വികസനമില്ലായ്മയുമാണ്. ഇതിന് മറുപടി പറയാന്‍ ബിജെപി തയ്യാറാവുന്നേ ഇല്ല. യോഗി ഉത്തരാഖണ്ഡുകാരനാണെന്നും യുപിയുമായി യാതൊരു ബന്ധവുമില്ലെന്ന അഖിലേഷിന്റെ പ്രചാരണം തിരഞ്ഞെടുപ്പ് രംഗത്ത് ക്ലിക്കായിട്ടുണ്ട്. മമത ഉപയോഗിച്ച ഔട്ട്‌സൈഡര്‍ തന്ത്രമാണിത്.

വികസനം, വിദ്യാഭ്യാസം, തൊഴില്‍, ക്രമസമാധാന പാലനം എന്നിവയില്‍ യുപി മുന്നേറിയോ എന്ന് ചോദിച്ചാല്‍ ഇല്ലെന്ന് പറയാം. എല്ലാത്തിലും യുപി പിന്നിലാണ്. തൊഴിലില്ലായ്മ രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. കൊവിഡ് രണ്ടാം തരംഗത്തില്‍ മൃതദേഹങ്ങള്‍ ഗംഗാ നദിയില്‍ ഒഴുകി നടക്കുകയായിരുന്നു. ആരോഗ്യ മേഖല അതിദയനീയമാണെന്ന് ഇതിലൂടെ വ്യക്തമാക്കി. ഹത്രസും ലഖിംപൂരും ക്രമസമാധാന പാലനം തീര്‍ത്തും ഇല്ലെന്ന് വ്യക്തമാക്കുന്നതാണ്. എന്നാല്‍ യുപിയില്‍ വികസനം കൊണ്ടുവന്നത് തങ്ങളാണെന്ന് ബിജെപി പറയുന്നു. ഇത് സോഷ്യല്‍ മീഡിയയിലാകെ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഗ്രൗണ്ടില്‍ ബിജെപി വെറും സീറോയാണ്.

ബിജെപിക്കുള്ള ഏറ്റവും വലിയ നേട്ടം പ്രതിപക്ഷം ചിന്നി ചിതറി കിടക്കുന്നതാണ്. എസ്പി ചെറുപാര്‍ട്ടികളുമായിട്ടാണ് സഖ്യമുണ്ടാക്കിയത്. ഇത് ഗുണം ചെയ്യും. ആര്‍എല്‍ഡി, എസ്ബിഎസ്പി എന്നിവരാണ് അഖിലേഷിനൊപ്പമുള്ളത്. കോണ്‍ഗ്രസും ബിഎസ്പിയും ഒരുവശത്തുണ്ട്. ഇരുപാര്‍ട്ടികളും 403 സീറ്റിലും മത്സരിക്കും. ചതുഷ്‌കോണ മത്സരത്തില്‍ ബിജെപി നേട്ടം ഉറപ്പാണ്. കാരണം മൂന്ന് പാര്‍ട്ടികളും പരസ്പരം വോട്ട് ചോര്‍ത്തുന്നവരാണ്. ഇന്ത്യയില്‍ ഒരു പാര്‍ട്ടി സമ്പൂര്‍ണ ആധിപത്യം നേടിയിട്ടുണ്ടെങ്കില്‍ അതിനെ പ്രതിപക്ഷത്തിന് വീഴ്ത്തണമെങ്കില്‍ ഒന്നിച്ച് നില്‍ക്കണമെന്നതാണ് ചരിത്രം തെളിയിക്കുന്നത്. ഒന്നിച്ച് നിന്നാല്‍ മാത്രമേ ബിജെപി പരാജയപ്പെടൂ. അത് നിലവില്‍ ഇല്ല.

യുപിയില്‍ ബിജെപിക്കുള്ള ഏറ്റവും വലിയ ഫാക്ടര്‍ നരേന്ദ്ര മോദിയാണ്. അദ്ദേഹത്തിന്റെ റാലികള്‍ സീറ്റ് വര്‍ധിപ്പിക്കാന്‍ പലപ്പോഴും സഹായിക്കാറുണ്ട്. യുപിയിലാണ് മോദിക്ക് ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ളത്. എന്നാല്‍ പ്രധാന പ്രശ്‌നം പ്രചാരകന്‍ എന്ന നിലയില്‍ മോദിയെ ബിജെപി വല്ലാതെ ആശ്രയിക്കുന്നുണ്ട്. ഇത് സംസ്ഥാന തലത്തില്‍ അദ്ദേഹത്തിന്റെ പ്രഭാവം എത്രയോ കുറച്ചിട്ടുണ്ട്. ബംഗാളില്‍ അതിന്റെ പ്രതിഫലനമാണ് കണ്ടത്. മോദിയും അമിത് ഷായും വന്‍ ക്യാമ്പയിന്‍ നടത്തിയിട്ടും ഫലം കണ്ടില്ല. ബിജെപി പാര്‍ട്ടിക്കുള്ളില്‍ നടത്തിയ സര്‍വേയില്‍ യുപിയില്‍ പരാജയപ്പെടുമെന്നാണ്. എസ്പി ഭീഷണിയാണെന്നും സര്‍വേ പറഞ്ഞിരുന്നു. യുപി തിരഞ്ഞെടുപ്പിനെ കുറിച്ച് ബിജെപിക്കുള്ളില്‍ വലിയ ആശങ്കയുണ്ട്. പ്രധാനമായും അഭിപ്രായ സര്‍വേകളെ വിശ്വസിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി തീരുമാനം.












Click it and Unblock the Notifications