തരൂരും വീരപ്പ മൊയ്ലിയും പുറത്ത്; സുപ്രധാന പാർലമെന്റ് സമിതികളിൽ കോൺഗ്രസിനെ തഴഞ്ഞ് കേന്ദ്രം
ദില്ലി: പാർലമെന്റിന്റെ സുപ്രധാന പദവികളിൽ നിന്നും കോൺഗ്രസ് പ്രതിനിധ്യം ഒഴിവാക്കി. മുൻ ലോക്സഭയിൽ കോൺഗ്രസ് എംപിമാരുടെ അധ്യക്ഷതയിലുണ്ടായിരുന്ന സുപ്രധാനമായ ധന, വിദേശകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ അധ്യക്ഷ സ്ഥാനം ബിജെപി എംപിമാർ ഏറ്റെടുത്തു.
ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ അധ്യക്ഷൻ ബിജെപി എംപി ജയന്ത് സിൻഹയാണ്. വിദേശകാര്യ സമിതിയുടെ അധ്യക്ഷപദവി പിപി ചൗധരിക്കാണ്. മുതിർന്ന കോൺഗ്രസ് നേതാവ് വീരപ്പ മൊയ്ലിക്ക് പകരമാണ് ജയന്ത് സിൻഹയുടെ നിയമനം. ശശി തരൂരിനെ മാറ്റിയാണ് പിപി ചൗധരിയെ വിദേശകാര്യ സമിതി അധ്യക്ഷനാക്കിയത്.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ നിന്നും മത്സരിച്ച വീരപ്പ മൊയ്ലി പരാജയപ്പെട്ടിരുന്നു. അതേ സമയം ശശി തരൂർ ഒരു ലക്ഷത്തിൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ തിരുവനന്തപുരം മണ്ഡലം നിലനിർത്തി. ഐടി സമിതിയുടെ അധ്യക്ഷനായാണ് ശശി തരൂരിന്റെ പുതിയ നിയമനം. വിദേശകാര്യ സമിതിയിൽ അംഗമായിരുന്ന രാഹുൽ ഗാന്ധിയെ പ്രതിരോധ സമിതിയിലാണ് നിലവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജുവൽ ഓറമാണ് പ്രതിരോധ സമിതി അധ്യക്ഷൻ.
ഗതാഗതം, ടൂറിസം, സാംസ്കാരിരം എന്നീ സമിതികളുടെ അധ്യക്ഷനായിരുന്ന തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയേന് പകരക്കാരനായി ടിജി വെങ്കിടേഷിനെ നിയമിച്ചു. അടുത്തിടെ ടിഡിപി വിട്ട് ബിജെപിയിൽ ചേർന്ന നേതാവാണ് വെങ്കിടേഷ്. മാനവ വിഭവശേഷി വകുപ്പിൽ ഡെറിക് ഒബ്രിയേനെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ നേരത്തെ കോൺഗ്രസിന് രണ്ട് സമിതികളുടെ അധ്യക്ഷപദവിയുണ്ടായിരുന്ന ഒന്നായി ചുരുങ്ങിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ ശുപാർശ പ്രകാരം ലോക്സഭാ സ്പീക്കറും രാജ്യസഭാ ചെയർമാനുമാണ് സമിതി അംഗങ്ങളെ നിശ്ചയിക്കുന്നത്.












Click it and Unblock the Notifications