ഹരിയാന ബിജെപിക്ക് നഷ്ടമാകുമോ? നേതാക്കളുടെ കൂട്ടകൂടുമാറ്റം നല്‍കുന്ന സൂചനയെന്ത്, ഉപാധ്യക്ഷന്‍ വരെ പോയി
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹരിയാനയില്‍ ബി ജെ പിക്ക് തിരിച്ചടികള്‍ തുടരുന്നു. തിരഞ്ഞെടുപ്പില്‍ ടിക്കറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് നിരവധി നേതാക്കളാണ് ഇതിനോടകം തന്നെ പാർട്ടി വിടുകയും കോണ്‍ഗ്രസ് ഉള്‍പ്പെടേയുള്ള മറ്റ് പാർട്ടികളിലേക്ക് ചേക്കേറുകയും ചെയ്തിട്ടുള്ളത്. സംസ്ഥാന ബി ജെ പി ഉപാധ്യക്ഷന്‍ ജി എല്‍ ശർമ്മ അടക്കമുള്ള നേതാക്കളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസിലേക്ക് എത്തിയത്.
ബി ജെ പി സീറ്റ് നിഷേധിച്ചതിന്റെ അതൃപ്തി ഉണ്ടെങ്കിലും സംസ്ഥാനത്ത് കോണ്‍ഗ്രസ് അനുകൂല സാഹചര്യം ഉണ്ടെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് നേതാക്കളുടെ ഈ കൂടുമാറ്റം എന്ന വിലയിരുത്തലും ശക്തമാണ്. കർഷക സമരം മുതല്‍ വിനേഷ് ഫോഗട്ടിന്റെ ഒളിപിക്സ് മെഡല്‍ നഷ്ടം വരേയുള്ള വിവിധ ഘടകങ്ങള്‍ ഹരിയാനയില്‍ ഇത്തവണ ബി ജെ പിക്ക് തിരിച്ചടിയായേക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.

ജി എൽ ശർമ 250-ലധികം ഭാരവാഹികളുമായിട്ടാണ് കോൺഗ്രസിൽ ചേർന്നത് എന്നതാണ് ശ്രദ്ധേയം. ശർമ്മയ്‌ക്കൊപ്പം ബിജെപിയുടെയും മറ്റ് സംഘടനകളുടെയും നിരവധി പ്രവർത്തകരും കോൺഗ്രസിൽ ചേർന്നു. ഹരിയാന സർക്കാരിൽ ക്ഷീര വികസന കോർപ്പറേഷൻ്റെ ചെയർമാനായിരുന്നു ശർമ്മ.
കോണ്‍ഗ്രസിലേക്ക് മാത്രമല്ല, മറ്റ് പാർട്ടികളിലേക്കും ബി ജെ പിയില്‍ നിന്നുള്ള ഒഴുക്ക് തുടരുകയാണ്. മുൻ ഉപപ്രധാനമന്ത്രി ദേവി ലാലിൻ്റെ ചെറുമകനായ ആദിത്യ ദേവി ലാൽ ഞായറാഴ്ച ബി ജെ പി വിട്ട് ഇന്ത്യൻ നാഷണൽ ലോക്ദളിൽ ചേരുകയും ദബ്‌വാലിയിൽ നിന്ന് മത്സരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഹരിയാന മാർക്കറ്റിംഗ് ബോർഡ് ചെയർമാൻ സ്ഥാനം ആദിത്യ അടുത്തിടെ രാജിവച്ചിരുന്നു.
ആദിത്യ ദേവി ലാൽ പാർട്ടി വിട്ടതോടെ സിർസ ജില്ലയിൽ ബി ജെ പി വലിയ തിരിച്ചടിയാകും നേരിടേണ്ടി വരിക. ദേവിലാൽ കുടുംബത്തിൽ നിന്ന് ഒരാഴ്ചയ്ക്കിടെ ബിജെപി വിടുന്ന രണ്ടാമത്തെയാളാണ് ആദിത്യ. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ദേവിലാലിൻ്റെ മകനും സംസ്ഥാന ഊർജ, ജയിൽ മന്ത്രിയുമായ രഞ്ജിത് ചൗട്ടാലയും ബി ജെ പി വിട്ടു.
സ്ഥാനാർത്ഥി പട്ടികയിലെ അതൃപ്തിയെ തുടർന്ന് ബി ജെ പിയുടെ ബച്ചൻ സിംഗ് ആര്യയും പാർട്ടി വിട്ടിട്ടുണ്ട്. മുൻ ജെ ജെ പി എംഎൽഎ രാംകുമാർ ഗൗതമിനെ നർനൗണ്ടിൽ മത്സരിപ്പിക്കാനുള്ള തീരുമാനമാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. രതിയ അസംബ്ലി മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎ ലക്ഷ്മൺ നാപയും ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച രാജിവച്ചിരുന്നു.
മത്സരിക്കാൻ അവസരം ലഭിക്കാത്തതിനെ തുടർന്ന് പാർട്ടിയെ പരാജയപ്പെടുത്താൻ ശ്രമിക്കുമെന്ന് വ്യക്തമാക്കി മുൻ ബിജെപി സംസ്ഥാന മന്ത്രി കരൺ കാംബോജും കഴിഞ്ഞ ആഴ്ച പാർട്ടി വിട്ടു. സഹമന്ത്രി ബിഷംബർ സിംഗ് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചെങ്കിലും താൻ ബി ജെ പിയില്‍ തന്നെ തുടരുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഇത്തരത്തിലുള്ള പുറത്തുപോകലുകള്‍ ശക്തമാകുന്നതിനിടയില്‍ എഎപിയില്‍ നിന്ന ഒന്ന് രണ്ട് നേതാക്കള്‍ ബി ജെ പിയിലേക്ക് വരികയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications