ചിരഞ്ജീവിയെ നോട്ടമിട്ട് ബിജെപി, ഒപ്പം പവൻ കല്യാണും, ആന്ധ്ര പിടിക്കാൻ ബിജെപിയുടെ പുതിയ കളികൾ
ദില്ലി: ദക്ഷിണേന്ത്യയില്‍ പിടിമുറുക്കാനുളള ബിജെപിയുടെ ശ്രമങ്ങള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കര്‍ണാടക മാത്രമാണ് ബിജെപിയുടെ കൈപ്പിടിയിലൊതുങ്ങിയത്. കേരളവും തമിഴ്‌നാടും തെലങ്കാനയും ആന്ധ്രയും ബിജെപിക്ക് പിടി കൊടുക്കാതെ വഴുതി മാറുന്നു.
ആന്ധ്രപ്രദേശില്‍ വേരുറപ്പിക്കാന്‍ പുതിയ കളികള്‍ കളിക്കാനാണ് ഇപ്പോള്‍ ബിജെപിയുടെ ശ്രമം. തെലുങ്ക് സൂപ്പര്‍ സ്റ്റാറുകളായ ചിരഞ്ജീവിയേയും പവന്‍ കല്യാണിനെയുമാണ് ബിജെപി നോട്ടമിട്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
2024ല്‍ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പോകാനിരിക്കുകയാണ് ആന്ധ്ര പ്രദേശ്. ജഗന്‍ മോഹന്‍ റെഡ്ഡി നയിക്കുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസിനോട് പൊരുതി അധികാരം പിടിക്കുക എന്നത് ബിജെപിക്ക് എളുപ്പമുളള കാര്യമല്ല. അതുകൊണ്ട് തന്നെ പ്രതിപക്ഷത്ത് ശക്തമായ കൂട്ടുണ്ടാക്കാനുളള നീക്കങ്ങളാണ് ബിജെപി ആരംഭിച്ചിരിക്കുന്നത്. പവന്‍ കല്യാണിനേയും ചിരഞ്ജീവിയേയും ഒപ്പം നിര്‍ത്താനാണ് ബിജെപി ശ്രമം എന്നാണ് സൂചനകള്‍.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് വിശാഖപട്ടണത്തെ ഐഎന്‍എസ് ചോള ഹോട്ടലില്‍ വെച്ച് നടനും ജന സേനാ പാര്‍ട്ടി നേതാവുമായ പവന്‍ കല്യാണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. എങ്കിലും തെലുങ്ക് ദേശം പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്നതില്‍ നിന്നും പവന്‍ കല്യാണിനെ തടയുക എന്നതായിരുന്നു ലക്ഷ്യമെന്ന് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നു.
ബിജെപി നയിക്കുന്ന സഖ്യത്തില്‍ തുടരുകയോ അതല്ലെങ്കില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വന്തം നിലയ്ക്ക് മത്സരിക്കുകയോ ചെയ്യുക എന്നതാണ് കൂടിക്കാഴ്ചയില്‍ പവന്‍ കല്യാണിന് മുന്നില്‍ നരേന്ദ്ര മോദി മുന്നോട്ട് വെച്ച നിര്‍ദേശം എന്നാണ് സൂചന. 2024ലെ തിരഞ്ഞെടുപ്പിലല്ലെങ്കിലും അതിന് ശേഷം 2029ലെ തിരഞ്ഞെടുപ്പിലെങ്കിലും അധികാരം പിടിക്കാന്‍ കരുത്താര്‍ജ്ജിക്കുകയാണ് പവന്‍ ലക്ഷ്യമിടുന്നത്.
അതിനുളള എല്ലാ പിന്തുണയും ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നാണ് വിവരം. മോദിയുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസ്ഥാനത്ത് രാഷ്ട്രീയ സഖ്യമുണ്ടാക്കുന്നത് സംബന്ധിച്ച് പവന്‍ കല്യാണ്‍ മൗനം പാലിക്കുകയാണ് എന്നത് ശ്രദ്ധേയമാണ്. അതേസമയം ജഗന്‍ മോഹന്‍ സര്‍ക്കാരിനെ പവന്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. സഖ്യമുണ്ടാക്കുന്നത് സംബന്ധിച്ച് നിലവില്‍ പവന്‍ ആശയക്കുഴപ്പത്തിലാണെന്നാണ് സൂചന.
അതേസമയം പവന്‍ കല്യാണിനെ വരുതിയിലാക്കാന്‍ സഹോദരനും സൂപ്പര്‍സ്റ്റാറുമായ ചിരഞ്ജീവി വഴിയും ബിജെപി ചില കരുക്കള്‍ ദില്ലിയില്‍ നിന്ന് നീക്കിക്കൊണ്ടിരിക്കുകയാണ്. എങ്ങനെയും ബിജെപി സഖ്യത്തിനൊപ്പം പവനെ നിര്‍ത്തുകയാണ് ലക്ഷ്യം. ഇത്തവണത്തെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യന്‍ ഫിലിം പേര്‍സണാലിറ്റി ഓഫ് ദ ഇയര്‍ 2022 ആയി കേന്ദ്രം തിരഞ്ഞെടുത്തത് ചിരഞ്ജീവിയെ ആയിരുന്നു.
ഒരു ഗ്രൂപ്പിന്റേയും ഭാഗമല്ല താനെന്ന് തരൂർ; 2024 ൽ മത്സരിക്കുമോ? മറുപടി ഇങ്ങനെ
ഇത് ബിജെപിയുടെ ഒരു രാഷ്ട്രീയ നീക്കമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. മാത്രമല്ല കേന്ദ്രസര്‍ക്കാര്‍ ആന്ധ്രയിലെ ഭീമാവരത്തില്‍ നടത്തിയ പരിപാടിയിലേക്കും ചിരഞ്ജീവിയെ മോദി ക്ഷണിക്കുകയുണ്ടായി. പിന്നാലെ പവന്‍ കല്യാണിനെ പുകഴ്ത്തി ചിരഞ്ജീവി രംഗത്ത് വന്നിരുന്നു. രാഷ്ട്രീയത്തില്‍ വലിയവനാകാന്‍ ഒരുനാള്‍ പവന് സാധിക്കട്ടെ എന്നാണ് ചിരഞ്ജീവി ആശംസിച്ചത്. ചിരഞ്ജീവി വഴി പവനെ സ്വാധീനിക്കാനാകുമോ എന്നാണ് ബിജെപിയുടെ നോട്ടം.