ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായേക്കും, മോദി പ്രധാനമന്ത്രിയാകില്ല, പ്രവചനവുമായി മുതിർന്ന നേതാവ്
Recommended Video
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയേക്കാമെന്ന് എൻസിപി നേതാവ് ശരദ് പവാർ. എന്നാൽ ബിജെപിക്ക് ഭരണത്തുടർച്ചയുണ്ടായാലും നരേന്ദ്ര മോദി പ്രധാനമന്ത്രിയാകില്ലെന്നും പവാർ കൂട്ടിച്ചേർത്തു. ഏറ്റവും വലിയ ഒറ്റകക്ഷിയായാലും ബിജെപി കേവല ഭൂരിപക്ഷം കടക്കില്ല, സർക്കാർ രൂപികരിക്കാൻ സഖ്യകക്ഷികളുടെ പിന്തുണ തേടേണ്ടി വരും. അതുകൊണ്ട് തന്നെ മോദി പ്രധാനമന്ത്രിയാകുമെന്ന് താൻ കരുതുന്നില്ലെന്നും പവാർ പറയുന്നു.
അധികാരം പിടിക്കാൻ ബിജെപി മറ്റ് കക്ഷികളുടെ പിന്തുണ തേടിയാൽ അവർ പ്രധാനമന്ത്രി പദത്തിലേക്ക് മോദിയുടെ പേര് നിർദ്ദേശിക്കില്ലെന്നാണ് നിലവിലെ സാഹചര്യത്തിൽ പ്രതീക്ഷിക്കുന്നതെന്നും പവാർ വ്യക്തമാക്കി. ഇക്കുറി ലോക്സഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കാനില്ലെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ നേരത്തെ തന്നെ നിലപാട് അറിയിച്ചിരുന്നു.
സഖ്യം രൂപികരിക്കുന്നു
ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി വിരുദ്ധ ചേരിയിലുള്ള പാർട്ടികളെ ഒന്നിച്ച് നിർത്തി തിരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസ് നേരത്തെ തന്നെ നീക്കം തുടങ്ങിയിരുന്നു. പ്രദേശിക പാർട്ടികളെ ഒപ്പം നിർത്തിയാൽ തിരഞ്ഞെടുപ്പിൽ അത് വലിയ ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ് കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. എന്നാൽ സീറ്റ് വിഭജന തർക്കങ്ങളും, പരസ്പരം പോരടിക്കുന്ന സഖ്യകക്ഷികളും കോൺഗ്രസ് നീക്കത്തിന് തിരിച്ചടി നൽകുകയാണ്. ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ മഹാസഖ്യ നീക്കം പാളി.
മുന്നിൽ ബിജെപി
എന്നാൽ തിരഞ്ഞെടുപ്പിന് മുൻപ് വിവിധ സംസ്ഥാനങ്ങളിൽ സഖ്യം ഭദ്രമാക്കാൻ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. മഹാരാഷ്ട്രയിൽ ഉടക്കി നിന്ന ശിവസേനയെ അനുനയിപ്പിച്ച് സീറ്റ് വിഭജനവും പൂർത്തിയാക്കി. തമിഴ്നാട്ടിലാകട്ടെ 21 വർഷങ്ങൾക്ക് ശേഷം അണ്ണാ ഡിഎംകെ സഖ്യത്തിന്റെ ഭാഗമായി. വെല്ലുവിളി ഉയർത്തി നിന്ന പല സഖ്യകക്ഷികളെയും അനുനയിപ്പിച്ച് ഒരുമിച്ചെത്തിക്കാൻ ബിജെപിക്ക് സാധിച്ചിട്ടുണ്ട്.
സഖ്യ കക്ഷികൾക്ക് പരിഗണന
ചെറു പാർട്ടികളെ സഖ്യത്തിൽ ഉറപ്പിച്ച് നിർത്താൻ അമിത് ഷായുടെ നേതൃത്വത്തിൽ നടന്ന ശ്രമങ്ങളാണ് ഫലം കണ്ടത്. സഖ്യകക്ഷികളുടെ മിക്ക നിബന്ധനകളും അംഗീകരിച്ച ബിജെപി സീറ്റ് വിഭജനത്തിലും കാര്യമായ കടുംപിടുത്തം നടത്തിയിരുന്നില്ല. എന്നാൽ ഉത്തർപ്രദേശിലാകട്ടെ ആപ്നാ ദളും സുഹേൽദേവ് ഭാരതിയ സമാജ് പാർട്ടിയും വെല്ലുവിളി ഉയർത്തി നിൽക്കുകയാണ്.
പവാറിന്റെ വാദങ്ങൾ
ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി ആരാകുമെന്ന കാര്യത്തിൽ സഖ്യകക്ഷികളുടെ തീരുമാനമാകും നിർണായകമെന്ന് ശരദ് പവാർ പറയുന്നത്. പ്രധാനമന്ത്രിക്കും ബിജെപിക്കുമെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്ന പാർട്ടിയാണ് ശിവസേന. മഹാരാഷ്ട്രക്കാരനായ നിതിൻ ഗഡ്ക്കരി പ്രധാനമന്ത്രിയാകണമെന്ന ആഗ്രഹം ശിവസേനാ നേതാക്കൾ തന്നെ പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക്
എപ്രിൽ 11 മുതൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്. 543 ലോക്സഭാ മണ്ഡലങ്ങളാണ് ജനവിധി തേടുന്നത്. മെയ് 23ന് ഫലം അറിയാം. പൊതുതിരഞ്ഞെടുപ്പിന് മുമ്പ് വിശാല സഖ്യത്തിലേക്ക് കൂടുതൽ കക്ഷികളെ അടുപ്പിക്കാനുള്ള നീക്കം തുടരുമെന്ന് ശരദ് പവാർ പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ പ്രദേശിക പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
കോൺഗ്രസ്-എൻസിപി സഖ്യം
മഹാരാഷ്ട്രയിൽ ശരദ് പവാറിന്റെ എൻസിപിയും കോൺഗ്രസും സഖ്യം രൂപികരിച്ചിട്ടുണ്ട്. സ്വാഭിനാനി ഷേട്കാരി സംഘത്ന അടക്കമുള്ള ചെറു പാർട്ടികളെ സഖ്യത്തിന്റെ ഭാഗമാക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. സീറ്റ് വിഭജനത്തെച്ചൊല്ലിയുള്ള തർക്കങ്ങൾക്ക് ഇനിയും പരിഹാരം ആയിട്ടില്ല. ഇക്കാര്യത്തിൽ ഉടൻ തന്നെ അന്തിമ ധാരണയിലെത്തുമെന്ന് ശരദ് പവാർ വ്യക്തമാക്കി.
മത്സരിക്കാനില്ല
ലോക്സഭാ
തിരഞ്ഞെടുപ്പിൽ
മത്സരിക്കാനില്ലെന്ന്
ശരദ്
പവാർ
വ്യക്തമാക്കിയിരുന്നു.
പുതിയ
തലമുറയ്ക്ക്
അവസരം
നൽകാനാണ്
തന്റെ
പിന്മാറ്റമെന്ന്
അദ്ദേഹം
പറഞ്ഞു.
സോലാപൂരിലെ
മാധ
മണ്ഡലത്തിൽ
നിന്നും
ശരദ്
പവാർ
മത്സരിക്കുമെന്ന്
നേരത്തെ
റിപ്പോർട്ടുകളുണ്ടായിരുന്നു.
മഹാരാഷ്ട്രയിലെ
48
സീറ്റിൽ
45ലും
വിജയം
നേടുമെന്ന
അമിത്
ഷായുടെ
അവകാശവാദത്തെ
ശരദ്
പവാർ
പരിഹസിക്കുകയും
ചെയ്തിരുന്നു.
2014ൽ ഇങ്ങനെ
2014ൽ 283 സീറ്റുകൾ നേടിയാണ് ബിജെപി അധികാരത്തിൽ എത്തിയത്. ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം കടക്കാൻ ബിജെപിക്കായി. എന്നാൽ ഇത്തവണ ഭരണത്തുടർച്ചയുണ്ടാകുമെങ്കിലും ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് വിവിധ സർവേ റിപ്പോർട്ടുകൾ പ്രവചിക്കുന്നത്.
'വീഴാത്ത' ജോർജുള്ളപ്പോൾ 'വീണ' ജോർജ് എന്തിന്? വീണ ജോർജിനെ പരിഹസിച്ച് പി സി ജോർജ്