പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധം; ബിജെപി മൈനോറിറ്റി സെല്‍ അംഗങ്ങളുടെ കൂട്ടരാജി
ഭോപ്പാല്‍; പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് ബിജെപിയില്‍ നിന്ന് കൂട്ടരാജി. ഭോപ്പാലിലെ ന്യൂനപക്ഷ സെല്‍ അംഗങ്ങളായ 48 പേരാണ് ബിജെപിയില്‍ നിന്ന് രാജിവെച്ചത്. വീട് കയറി ഇറങ്ങിയുള്ള ബിജെപി നേതാക്കളുടെ പ്രചരണം തന്നെ പൗരത്വ നിയമം ഏറ്റവും വലിയ തെറ്റായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണെന്ന് നേതാക്കള്‍ പറഞ്ഞു.
പാർലമെന്‍റ് പാസാക്കിയ നിയമത്തിന് വീടുതോറും പിന്തുണ തേടി പോകുന്ന സംഭവം നിങ്ങള്‍ കണ്ടിട്ടുണ്ടോ?,രാജിവെച്ച ഭോപ്പാൽ ജില്ലാ ന്യൂനപക്ഷ സെൽ വൈസ് പ്രസിഡന്‍റ് ആദിൽ ഖാൻ ചോദിച്ചു. തങ്ങള്‍ തെറ്റ് ചെയ്തെന്ന് പാര്‍ട്ടിക്ക് ബോധ്യമുള്ളതിനാലാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
സമുദായത്തിനെതിരെ ചില നേതാക്കൾ നടത്തിയ നിന്ദ്യമായ പരാമർശങ്ങള്‍ സംബന്ധിച്ച തങ്ങളുടെ പരാതികള്‍ കേള്‍ക്കാന്‍ നേതാക്കള്‍ തയ്യാറായില്ലെന്ന് രാജിവെച്ചവര്‍ ആരോപിച്ചു. മാത്രമല്ല വിവാദ പൗരത്വ നിയമത്തെക്കുറിച്ച് വീടുതോറുമുള്ള പ്രചാരണത്തിൽ നിന്ന് തങ്ങളെ നേതൃത്വം അകറ്റി നിര്‍ത്തിയെന്നും ഇവര്‍ പറഞ്ഞു.
ന്യൂനപക്ഷങ്ങളെ ഉള്‍പ്പെടെ എല്ലാ വിഭാഗത്തേയും ഒരുപോലെ പരിഗണിച്ച വാജ്പേയിയുടേയും ശ്യാമ പ്രസാദ് മുഖര്‍ജിയുടേയുമെല്ലാം തത്വങ്ങളായിരുന്നു പാര്‍ട്ടി പിന്തുടര്‍ന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങളെല്ലാം മാറി. പാര്‍ട്ടിയില്‍ എല്ലാം നിയന്ത്രിക്കുന്നത് മറ്റ് ചിലരാണ്. അവര്‍ പ്രത്യേക സമുദായത്തിനെതിരെ പ്രവര്‍ത്തിക്കുകയാണെന്നും സംസ്ഥാന ന്യൂനപക്ഷ സെല്‍ തലവന് എഴുതിയ കത്തില്‍ രാജിവെച്ചര്‍ വ്യക്തമാക്കി.