ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി കോണ്‍ഗ്രസ്: ഹിസാർ എംപി കോണ്‍ഗ്രസില്‍ ചേർന്നു
ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കൊണ്ട് ഹരിയാനയില്‍ നിന്നുള്ള പാർട്ടി എംപി കോണ്‍ഗ്രസില്‍. ഹിസാറില്‍ നിന്നുള്ള ബി ജെ പി എംപിയും മുന്‍ കേന്ദ്രമന്ത്രി ബീരേന്ദർ സിങ്ങിൻ്റെ മകനുമായ ബ്രിജേന്ദ്ര സിംഗാണ് പാർട്ടി വിട്ടത്. ചില നിർബന്ധിത രാഷ്ട്രീയ കാരണങ്ങളാലാണ് ബി ജെ പി വിടുന്നതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. 2019 ല്‍ മൂന്ന് ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു അദ്ദേഹം വിജയിച്ചത്.
"നിർബന്ധിത രാഷ്ട്രീയ കാരണങ്ങളാൽ ഞാൻ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചു. ഹിസാറിലെ പാർലമെൻ്റ് അംഗമായി പ്രവർത്തിക്കാൻ എനിക്ക് അവസരം നൽകിയതിന് ഞാൻ പാർട്ടിയോട് നന്ദി പറയുന്നു. ദേശീയ അധ്യക്ഷൻ ശ്രീ. ജെ പി നദ്ദ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, അമിത് ഷാ എന്നിവർക്കും അറിയിക്കുന്നു"- ബ്രിജേന്ദ്ര സിംഗ് ട്വിറ്ററില്‍ കുറിച്ചു.

മുതിർന്ന കോൺഗ്രസ് നേതാക്കളായ അജയ് മാക്കൻ, മുകുൾ വാസ്‌നിക്, ദീപക് ബാബരിയ എന്നിവരും ഖാർഗെയുടെ വീട്ടീലെ ചടങ്ങില്‍ സന്നിഹതരായിരുന്നു. മുന്‍ ഐ എ സുകാരനായ ബ്രിജേന്ദ്ര സിംഗ് വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഹിസാറിൽ നിന്നുള്ള പാർട്ടി സ്ഥാനാർത്ഥിയാകാൻ സാധ്യതയുണ്ടെന്നും കോൺഗ്രസ് വൃത്തങ്ങൾ സൂചന നൽകുന്നു.
ന്യൂഡൽഹിയിലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ വച്ച് അദ്ദേഹം കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുകയും ചെയ്തു. കോണ്‍ഗ്രസ് പാർട്ടിയുടെ ഭാഗമായി മാറുന്നതില്‍ അതിയാ സന്തോഷമുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം കർഷകപ്രശ്‌നങ്ങൾ മുതൽ അഗ്‌നിവീരൻമാരുടെ വിഷയത്തില്‍ ബി ജെ പിയില്‍ തനിക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നുവെന്നും ഹിസാർ എംപി പറഞ്ഞു.
ഇത്തവണ ബ്രിജേന്ദ്ര സിംഗിന് ബി ജെ പി ടിക്കറ്റ് നല്‍കിയേക്കില്ലെന്ന സൂചനയുണ്ടായിരുന്നു. ഇതോടെയാണ് ഇദ്ദേഹം പാർട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് എത്തുന്നത്. ഹിസാറില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ അദ്ദേഹം വീണ്ടും ജനവിധി തേടിയേക്കും. മേഖലയില്‍ സ്വാധീനമുള്ള ജാട്ട് വിഭാഗത്തില്‍ നിന്നുള്ള നേതാവ് കൂടിയാണ് ബ്രിജേന്ദ്ര സിംഗ്. അദ്ദേഹം പാർട്ടിക്ക് പുറത്തേക്ക് പോകുന്നത് കർഷകരുടെ പ്രതിഷേധം അടക്കുമുള്ള വെല്ലുവിളികള്‍ നേരിടുന്ന ബിജെപിയെ ദോഷകരമായി ബാധിച്ചേക്കാം.
ബ്രിജേന്ദ്ര സിംഗ് പാർട്ടി വിടുന്നത് പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ കാര്യമായ സ്വാധീനം ചെലുത്തില്ലെങ്കിലും, ഈ വർഷാവസാനം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പിക്ക് വലിയ തിരിച്ചടിയായി മാറിയേക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications