എംഎൽഎമാരെ കടത്തിയത് 65 കോടി വീശി, പണം കൈമാറിയത് വിജയ് രൂപാണിയുടെ ബംഗ്ലാവിൽ വെച്ചെന്ന്,ഗുരുതര ആരോപണം
അഹമ്മദാബാദ്; ജ്യോതിരാദിത്യ സിന്ധ്യയുടെ രാജി തീർത്ത പ്രതിസന്ധിയിലാണ് മധ്യപ്രദേശിൽ കോൺഗ്രസ്. സിന്ധ്യ കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബിജെപിയിലേക്ക് പോയതോടെ സിന്ധ്യ പക്ഷത്തെ 22 എംഎൽഎമാരും രാജി പ്രഖ്യാപിച്ചു. ഇതോടെ ഏത് നിമിഷവും സർക്കാർ താഴെവീഴുമെന്ന അവസ്ഥയിലാണ്. ഈ പ്രതിസന്ധിയ്ക്കിടെയാണ് പാർട്ടിക്ക് ഇരുട്ടടി നൽകി ഗുജറാത്തിൽ നിന്നുള്ള അഞ്ച് എംഎൽഎമാർ കൂടി രാജിവെച്ചത്.
രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് രാജി. ഇനിയും കൂടുതൽ പേർ വരും ദിവസങ്ങളിൽ രാജിവെച്ചേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമായിട്ടുണ്ട്. ഇതിനിടെ എംഎൽഎമാരുടെ രാജിയിൽ കോൺഗ്രസും ബിജെപിയും തമ്മിൽ വൻ വാഗ്വാദമാണ് ഗുജറാത്ത് നിയമസഭയിൽ ഉണ്ടായത്.

രാജ്യസഭ തിരഞ്ഞടുപ്പ്
മാർച്ച് 26 നാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപിക്ക് 103 അംഗങ്ങളും കോൺഗ്രസിന് 73 എംഎൽഎമാരുമാണ് ഉണ്ടായിരുന്നത്. നാല് സീറ്റുകളിലാണ് ഒഴിവുണ്ടായിരുന്നത്. 37 വോട്ടുകൾ ലഭിച്ചാൽ ഒരു സ്ഥാനാർത്ഥിക്ക് വിജയിക്കാം. എംഎൽഎമാരുടെ കണക്കുകൾ പ്രകാരം രണ്ട് അംഗങ്ങളെ കോൺഗ്രസിന് രാജ്യസഭയിലേക്ക് അയക്കാം.രണ്ട് സ്ഥാനാർത്ഥികളെ കോൺഗ്രസ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഞെട്ടിച്ച് രാജി
അതേസമയം ബിജെപി മൂന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഇതോടെ ബിജെപിയുടെ കുതിരക്കച്ചവട സാധ്യത മുൻകൂട്ടി കണ്ട് തങ്ങളുടെ പകുതി എംഎൽഎമാരെ കോൺഗ്രസ് ജയ്പൂരിലെ റിസോർട്ടിലേക്ക് മാറ്റിയിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് നേതൃത്വത്തെ ഞെട്ടിച്ച് അഞ്ച് എംഎൽഎമാർ രാജി പ്രഖ്യാപിച്ചത്.

അംഗബലം 68 ആയി
സോമബായി പട്ടേൽ, ജെ.വി. കകദിയ, പ്രദ്യുമാൻസിൻ ജദേജ, പ്രവിൻ മാരു, മംഗൾ ഗാവിത് എന്നിവരാണ് കോൺഗ്രസിൽ നിന്നും രാജിവെച്ചത്. ഇതോടെ സഭയിൽ കോൺഗ്രസിന്റെ അംഗബലം 68 ആയി. ഈ അഞ്ച് പേരെ കൂടാതെ മറ്റ് അഞ്ച് എംഎൽഎമാരുമായി ബന്ധപ്പെടാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല.

അഞ്ച് പേർ കൂടി
കനു ബാരയ്യ, ചിരാഗ് കാൽദിയ, ഹർഷദ് റിബ്ദിയ, അക്ഷയ് പട്ടേൽ, ജീതു ചൗധരി എന്നീ എംഎൽഎമാരെയാണ് നേതൃത്വത്തിന് ബന്ധപ്പെടാൻ കഴിയാത്തത്. ഇവരും ഉടൻ ബിജെപിയിലേക്ക് ചേക്കേറിയേക്കുമെന്നുള്ള റിപ്പോർട്ടുകൾ ഉണ്ട്. ബിജെപി താനുമായി സമ്പർക്കം പുലർത്തിയിരുന്നുവെന്നും തന്റെ വ്യവസ്ഥകൾ അംഗീകരിച്ചാൽ കോൺഗ്രസ് വിടുമെന്നും അക്ഷയ് പട്ടേൽ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

65 കോടി രൂപ
അതേസമയം എംഎൽമാരെ മറുകണ്ടം ചാടിക്കുന്ന ബിജെപി നടപടിയെ ചൊല്ലി രൂക്ഷ വാദ പ്രതിവാദമാണ് ഗുജറാത്ത് നിയമസഭയിൽ തിങ്കളാഴ്ച നടന്നത്. 65 കോടി രൂപ നൽകിയാണ് ബിജെപി എംഎൽഎമാരെ വിലയ്ക്ക് വാങ്ങിയതെന്ന് ഗുജറാത്ത് കോൺഗ്രസ് അധ്യക്ഷൻ അമിത് ചാവ്ദ ആരോപിച്ചു,

രൂപാണിയുടെ ബംഗ്ലാവിൽ വെച്ച്
അഴിമതിയിലൂടെ ഉണ്ടാക്കിയ 65 കോടി ഉപയോഗിച്ചാണ് ബിജെപി എംഎൽഎമാരെ വിലക്ക് വാങ്ങിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ വീട്ടിൽ നിന്നും 65 കോടി രൂപ കൈമാറ്റം ചെയ്തതായി ഒരു പത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എവിടുന്നാണ് ഈ പണം ലഭിക്കുന്നത്? ചവ്ദയും പ്രതിപക്ഷ നേതാവുമായ പരേഷ് ദനാനി ചോദിച്ചു.

സഭ ബഹളത്തിൽ മുങ്ങി
ആരോപണം ബിജെപി നിഷേധിച്ചതോടെ സഭ ബഹളത്തിൽ മുങ്ങി. അതേസമയം ആരോപണം കോൺഗ്രസ് തെളിയിക്കണമെന്ന് ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ വെല്ലുവിളിച്ചു. അല്ലേങ്കിൽ ആരോപണത്തിൽ മാപ്പ് പറയാൻ തയ്യാറാകണമെന്ന് ബിജെപി നേതാക്കൾ പറഞ്ഞു. മുഖ്യമന്ത്രിയ്ക്കെതിരെ ഉയർത്തിയ ആരോപണം ലളിതമായി എടുക്കാൻ തങ്ങൾക്ക് സാധിക്കില്ലെന്നും ബിജെപി നേതാക്കൾ വ്യക്തമാക്കി.

റിസോർട്ടിലേക്ക് മാറ്റി
അതേസമയം അഞ്ച് പേരുടെ രാജിയുടെ പശ്ചാത്തലത്തിൽ ഒരു കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പരാജയം ഉറപ്പായിരിക്കുകയാണ്. ഇതോടെ ഒരാളുടെ സ്ഥാനാർത്ഥിത്വം കോൺഗ്രസ് പിൻവലിച്ചേക്കുമെന്നാണ് സൂചന. അതിനിടെ കൂടുതൽ എംഎൽഎമാരെ ബിജെപി കടത്തിയേക്കുമെന്ന ഭയത്തിൽ ബാക്കിയുള്ള എംഎൽഎമാരെ കൂടി ജയ്പൂരിലേക്ക് മാറ്റാനുള്ള നീക്കത്തിലാണ് കോൺഗ്രസ.












Click it and Unblock the Notifications