ബ്രാഹ്മണർ കൈവിട്ടാൽ തിരിച്ചടി;യുപിയിൽ ആശങ്കയോടെ ബിജെപി..വോട്ടുറപ്പിക്കാൻ പ്രത്യക പദ്ധതി
ലഖ്നൗ; ജാതി രാഷ്ട്രീയത്തിന് നിർണായക സ്വാധീമുള്ള മണ്ണാണ് ഉത്തർപ്രദേശ്. വിവിധ വിഭാഗങ്ങളെ ഒപ്പം നിർത്താനായാൽ അധികാരക്കസേര ഉറപ്പിക്കാൻ എളുപ്പമാകും. ഈ തന്ത്രം പ്രയോഗിച്ചാണ് സംസ്ഥാന ഭരണം ബിജെപി ഉറപ്പിച്ചത്. എന്നാൽ മറ്റൊരു തിരഞ്ഞെടുപ്പ് സംസ്ഥാനത്ത് കളമൊരുങ്ങുമ്പോൾ ബിജെപി നേതൃത്വം ആശങ്കയിലാണ്. ഭരണ വിരുദ്ധ വികാരത്തിനൊപ്പം നിർണായക സ്വാധീനമുള്ള സമുദായങ്ങളിൽ പോലും ഇക്കുറി വോട്ട് ചോർച്ച സംഭവിച്ചേക്കാമെന്നതാണ് ബിജെപിയെ അനിശ്ചിതത്വത്തിലാക്കുന്നത്. പ്രത്യേകിച്ച് യുപിയിൽ നിർണായക വിഭാഗമായ ബ്രാഹ്മണർ.
പുതുപുത്തന്‍ ലുക്കില്‍ തിളങ്ങി ദിവ്യ പിള്ള; വൈറലായ ചിത്രങ്ങള്‍ കാണാം

12 ഓളം ലോക്സഭ സീറ്റിലും 50 ൽ അധികം നിയമസഭ സീറ്റിലും നിർണായക ഘടകമാണ് സംസ്ഥാനത്തെ 10 ശതമാനത്തോളം വരുന്ന ബ്രാഹ്മണ സുമദായം. ഠാക്കൂർ വിഭാഗക്കാരനായ യോഗി ആദിത്യനാഥിനെ സംസ്ഥാന മുഖ്യമന്ത്രിയാക്കിയത് മുതൽ തന്നെ സമുദായത്തിനിടയിൽ അതൃപ്തി ശക്തമായിരുന്നു.പിന്നീട് യോഗിക്ക് കീഴിൽ ബ്രാഹ്മണ സമുദായം കടുത്ത അവഗണനകൾ നേരിടുന്നതായുള്ള വിലയിരുത്തലുകളും ഉയർന്നു.

യോഗി ആദിത്യനാഥിന്റെ ഭരണത്തിൽ ഠാക്കൂർ സമുദായത്തിനു പ്രത്യേക പരിഗണന ലഭിക്കുന്നുവെന്ന പരാതിയായിരുന്നു ബ്രാഹ്മണ വിഭാഗം ഉയർത്തിയത്. ഇതോടെ ബിജെപിയുമായി അകൽച്ച പുലർത്തുകയാണ് സമുദായ നേതൃത്വം. ഈ അകൽച്ച കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നടന്ന ഉപതിരഞ്ഞെടുപ്പുകളില് ബിജെപിക്ക് കനത്ത നഷ്ടം വരുത്തുകയും ചെയ്തു.

വികാസ് ദുബെ എന്ന ഗുണ്ടാ നേതാവിന്റെ ഏറ്റുമുട്ടൽ കൊപാതകത്തിൽ പോലും യോഗിക്കെതിരെ പരസ്യമായി എതിർപ്പുകൾ ഉയർത്തി സമുദായ നേതാക്കൾ രംഗത്തെത്തുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ബ്രാഹ്മണ വിഭാഗത്തിന്റെ പിന്തുണ ഉറപ്പാക്കിയില്ലെങ്കിൽ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കനത്ത പരാജയത്തിലേക്ക് വഴിവെച്ചേക്കുമെന്നാണ് ഇപ്പോൾ പാർട്ടി നേതാക്കൾ തന്നെ നൽകുന്ന മുന്നറിയിപ്പ്. പ്രത്യേകിച്ച് കൊവിഡ് കൈകാര്യം ചെയ്യുന്നതിൽ യോഗിക്കെതിരെ വികാരം ഉയർന്നിരിക്കുന്ന പശ്ചാത്തലത്തിൽ.

ഇതോടെ സമുദായത്തെ ഒപ്പം നിർത്താൻ പ്രത്യേക പദ്ധതി തന്നെ തയ്യാറാക്കിയിരിക്കുകയാണ് നേതൃത്വം. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങൾ സന്ദർശിച്ച് ബ്രാഹ്മണ വിഭാഗത്തിലെ നേതാക്കളെ നേരിൽ കണ്ട് പിന്തുണ ഉറപ്പാക്കാനാണ് ലക്ഷ്യം. ഗുരു പൂർണിമ ദിനമായ ജുലൈ 24 നും ഇത്തരത്തിൽ പ്രത്യേക സന്ദർശനം നടത്തും.

അതേമയം മുൻ കോൺഗ്രസ് നേതാവായ ബ്രാഹ്മണ വിഭാഗത്തിൽ നിന്നുള്ള ജിതിൻ പ്രസാദയുടെ വരവ് വിവിധ മേഖലകളിൽ തങ്ങൾക്ക് ഗുണകരമാകുമെന്നും ബിജെപി നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്. സമുദായത്തെ തൃപ്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ജിതിൻ പ്രസാദയ്ക്ക് ഉന്നത പദവികൾ തിരഞ്ഞെടുപ്പിന് അടുപ്പിച്ച് നൽകിയേക്കും.

അതിനിടെ ബ്രാഹ്മണ വോട്ടുകൾ നേടാനുള്ള നീക്കങ്ങൾ മറ്റ് പാർട്ടികളും ആരംഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുൻപ് ബിഎസ്പി ബ്രാഹ്മണരുടെ സമ്മേളനം നടത്താൻ ഒരുങ്ങുകയാണ്. 2007ല്‍ ബിഎസ്പിയെ അധികാരത്തിലെത്തിക്കുന്നതില്‍ വന്‍വിജയമായിരുന്ന ഫോര്‍മുല വീണ്ടും ആവർത്തിക്കുകയാണ് ബിഎസ്പി ലക്ഷ്യം.

2007 ൽ വൻ വിജയമായിരുന്നു 403 അംഗ നിയമസഭയിൽ ബിഎസ്പി നേടിയത്. 206 സീറ്റുകളായിരുന്നു പാർട്ടിക്ക് ലഭിച്ചത്. അന്ന് പിന്നോക്ക, ദളിത്, ബ്രാഹ്‌മണ, മുസ്‌ലിം വിഭാഗങ്ങളെല്ലാം ബിഎസ്പിക്ക് ഒപ്പം നിൽക്കുകയായിരുന്നു. അതേസമയം ഇത് ആവർത്തിക്കുമോയെന്ന് ഉറ്റുനോക്കപ്പെടുന്നുണ്ട്.
Recommended Video

ജിതിൻ പ്രസാദയുടെ കൊഴിഞ്ഞുപോക്കോടെ ബ്രാഹ്മണ സമുദായങ്ങൾക്കിടയിൽ നഷ്ടപ്രതാപം തിരിച്ച് പിടിക്കാൻ യുവ നേതാവ് ആരാധന മോണ മിശ്രയെ നിയോഗിച്ചിരിക്കുകയാണ് പ്രിയങ്ക ഗാന്ധി. അതേസമയം സമാജ്വാദി പാർട്ടിയും ബ്രാഹ്മണ വോട്ടുകൾ ലക്ഷ്യം വെച്ചുള്ള ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ഇതിനായി ബ്രാഹ്മണ വിഭാഗത്തിൽ നിന്നുള്ള നേതാക്കൾക്ക് പ്രത്യേക ചുമതലയും നൽകിയിട്ടുണ്ട്.
പുത്തന്‍ മേക്കോവറില്‍ നടി ലക്ഷ്മി മേനോന്‍; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications