കടുത്ത ആശങ്കയിൽ ബിജെപി; യുപിയിൽ ഒബിസി വോട്ടുകൾ ഉറപ്പാക്കാൻ നിർണായക നീക്കങ്ങൾ
ദില്ലി; ഉത്തർപ്രദേശിൽ ബി ജെ പി തന്നെ അധികാരം നിലനിർത്തുമെന്നാണ് പുറത്തുവന്ന സർവ്വേകളെല്ലാം പ്രവചിച്ചത്. പ്രതിപക്ഷം ഒറ്റക്കെട്ടല്ലെന്നതിനാൽ ഇത്തവണയും സംസ്ഥാനത്ത് ബിജെപിക്ക് ഭീഷണികൾ ഇല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ആവർത്തിക്കുന്നത്. ഇതൊക്കെയാണ് വസ്തുതകളെങ്കിലും ബി ജെ പി ക്യാമ്പ് കടുത്ത ആശങ്കയിലാണ്. കൊവിഡ്, ലഖിംപൂർഖേരി, കർഷക സമരം തുടങ്ങി നിരവധി വിഷയങ്ങൾ പാർട്ടിക്ക് കനത്ത തിരിച്ചടി സമ്മാനിച്ചേക്കുമെന്നാണ് നേതൃത്വത്തിന്റെ ആശങ്ക. പ്രത്യേകിച്ച് പടിഞ്ഞാറൻ യുപിയിൽ. ഇവിടെ നിരവധി സീറ്റുകൾ കൈവിടുമെന്ന് നേതൃത്വം കരുതുന്നു.
ഈ സാഹചര്യത്തിൽ ഭരണം നിലനിർത്താൻ ആവനാഴിയിലെ അസ്ത്രങ്ങളോരോന്നും പുറത്തെടുക്കുകയാണ് ബി ജെ പി. ജാതി മത സമവാക്യങ്ങൾ ഏറെ നിർണായകമായ സംസ്ഥാനത്ത് വിവിധ സമുദായങ്ങളുടെ വോട്ടുറപ്പിക്കാനുള്ള തന്ത്രങ്ങളാണ് നേതൃത്വം മെനയുന്നത്.

പുതിയ നീക്കങ്ങളുടെ പശ്ചാത്തലത്തിൽ പാർട്ടിയിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ജാതി അടിസ്ഥാനത്തിലുള്ള സംഘന പൊളിച്ചെഴുത്തുകൾ നടന്നിട്ടുണ്ടെന്ന് ബി ജെ പി പട്ടികജാതി-പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള പാർട്ടി ഭാരവാഹികൾ പറയുന്നു. യാദവ ഇതര ഒ ബി സി വോട്ടർമാരെയാണ് ബി ജെ പി പ്രധാനമായും ലക്ഷ്യമിടുന്നത്. നിഷാദ് പാർട്ടിയുമായും അപ്നാ ദളുമായും സഖ്യമുണ്ടാക്കാനുള്ള സമീപകാല ശ്രമങ്ങൾ ഇതിന്റെ ഉദാഹരണങ്ങളാണ്.

2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജാതീയത അതിന്റെ പാരമ്യത്തിലെത്തുമെന്നും ബി ജെ പിക്ക് അത് അനുകൂലമായി മുതലെടുക്കാൻ കഴിയുമെന്നുമാണ് ഗോരഖ്പൂരിലെ മാധ്യമ പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഓങ്കാർ നാഥ് ത്രിപാഠി പറയുന്നത്. ബ്രാഹ്മണരും രജപുത്രരും പോലെയുള്ള ഉയർന്ന ജാതി വിഭാഗങ്ങൾ സമാജ്വാദി പാർട്ടിയേയും ബി എസ് പിയേയും പിന്തുണയ്ക്കില്ല. കിഴക്കൻ യുപിയിലെ ഒട്ടനവധി മണ്ഡലങ്ങളിൽ ശ്രദ്ധേയമായ സാന്നിധ്യമുള്ള രാജ്ഭർ സമുദായത്തിലെ ഓം പ്രകാശ് രാജ്ഭർ മാത്രമാണ് ബിജെപിക്ക് ആകെയുള്ള വെല്ലുവിളി.

ഹിന്ദുത്വ ആശയവും താഴെ തട്ടിൽ ജാതി സമവാക്യങ്ങൾക്ക് മികച്ച രീതിയിൽ നടപ്പാക്കാൻ കഴിഞ്ഞതുമാണ് സംസ്ഥാനത്ത് അധികാരം പിടിക്കാൻ ബി ജെ പിയെ സഹായിച്ചത്. സംസ്ഥാനത്ത് ഭരണം നേടണമെങ്കിൽ ഒ ബി സി വിഭാഗത്തിന്റെ പിന്തുണ ഉറപ്പാക്കേണ്ടതുണ്ടെന്ന് 2014 തന്നെ ബിജെപി തിരിച്ചറിഞ്ഞിട്ടുണ്ട്. ബൂത്ത് തലങ്ങളിൽ ജാതി അടിസ്ഥാനപ്പെടുത്തിയ നിയമനങ്ങൾ ഇതിന്റെ കൂടി ഭാഗമായിട്ടാണ് ബി ജെ പി സംസ്ഥാനത്ത് നടപ്പാക്കുന്നത്.

കൃത്യമായി നിരീക്ഷിച്ചാൽ താഴെ തലങ്ങളിലെ ബി ജെ പി നേതാക്കളെല്ലാം തന്നെ ഒ ബി സി വിഭാഗത്തിൽ നിന്നുള്ളവരാണെന്ന് വ്യക്തമാകുമെന്ന് പടിഞ്ഞാറൻ യുപിയിലെ ദംഗർ സമുദായത്തിൽ നിന്നുള്ള ആക്ടിവിസ്റ്റ് ഭൂഷൺ പറയുന്നു. ഗ്രാമീണ മേഖലകളിൽ ജാതി അടിസ്ഥാനത്തിൽ ആയിരിക്കും ഗ്രാമ പ്രധാനിനെ ബിജെപി നിയമിക്കുക. പഞ്ചായത്ത് ഭാരവാഹികളുടെ മൊബൈൽ നമ്പറുകളും മറ്റ് ബന്ധപ്പെടാനുള്ള വിശദാംശങ്ങളും ബി ജെ പി സംഘടനയുമായി ഏകോപിപ്പിച്ചിരിക്കുന്നതിനാൽ ഗ്രാമത്തിലെ എല്ലാ വിഭാഗത്തിലെയും ജാതിയിലെയും വോട്ടർമാരെ ബന്ധപ്പെടാൻ നേതൃത്വത്തിന് സാധിക്കും.

ധാന്യങ്ങൾ, പെട്രോൾ തുടങ്ങിയവയുടെ വിലക്കയറ്റം മൂലം മധ്യവർഗം കടുത്ത അതൃപ്തിയിലാണ്. എന്നാൽ വിവിധ ജാതി വിഭാഗങ്ങളെ അണിനിരത്തി തങ്ങൾ സാധാരണക്കാരുടെ പാർട്ടിയാണെന്ന് വരുത്തി തീർക്കാൻ ബി ജെ പിക്ക് സാധിച്ചിട്ടുണ്ടെന്ന് കുശിനഗർ ജില്ലയിലെ ബിജെപിയുടെ ജില്ലാ നേതാവായ രാധാശ്യാം പാണ്ഡേ പറയുന്നു. ജാതി സമവാക്യങ്ങൾക്കൊപ്പം സബ്കാ സാത്, സബ്കാ വികാസ് എന്ന മുദ്രാവാക്യം ഉയർത്തി തന്നെയാകും ഇത്തവണയും ബി ജെ പി വോട്ട് തേടുകയെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications