'ജമ്മു കശ്മീരില്‍ ബിജെപി തരംഗം, അടുത്ത മുഖ്യമന്ത്രി ഞങ്ങളുടേതായിരിക്കും" അവകാശവാദവുമായി ബിജെപി
ജമ്മു: ജമ്മു കശ്മീരിലെ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ പ്രചരണ പ്രവർത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കുകയാണ് രാഷ്ട്രീയ പാർട്ടികള്‍. ബി ജെ പിയെ സംബന്ധിച്ച് അവർക്ക് കൂടുതല്‍ സ്വാധീനമുള്ള മേഖലകളിലാണ് അവസാന ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ അവർ കൂടുതല്‍ ആത്മവിശ്വാസത്തിലുമാണ്.
കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരില്‍ തങ്ങള്‍ സർക്കാർ രൂപീകരിക്കുമെന്ന കാര്യത്തില്‍ പൂർണ്ണ ആത്മവിശ്വാസമുണ്ടെന്നാണ് ജമ്മു കശ്മീർ ബി ജെ പി അധ്യക്ഷനായ രവീന്ദർ റെയ്‌ന അവകാശപ്പെട്ടത്. ബി ജെ പി സംസ്ഥാനത്ത് തനിച്ച് സർക്കാർ രൂപീകരിക്കും. പി ഡി പിയുടെ മെഹബൂബ മുഫ്തി ഒരു കാരണവശാലും ബി ജെ പി സർക്കാറിന്റെ ഭാഗമാകില്ലെന്നും രവീന്ദർ റെയ്ന മാധ്യമങ്ങളോട് വ്യക്തമാക്കി.

'ജമ്മു കശ്മീരിൽ ബി ജെ പിയുടെ വലിയ തരംഗമാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ജനങ്ങളുടെ വലിയ പിന്തുണയോടെയാണ് ഞങ്ങൾ ജമ്മു കശ്മീരിൽ സർക്കാർ രൂപീകരിക്കാന്‍ പോകുന്നത്. ജമ്മു കശ്മീരിന്റെ അടുത്ത മുഖ്യമന്ത്രി ബി ജെ പിയിൽ നിന്നായിരിക്കും. ജമ്മു കശ്മീരിലെ എല്ലാ ജനങ്ങളോട് ഞാന്‍ നന്ദി പറയുന്നു. മെഹബൂബ മുഫ്തി ഒരു കാരണവശാലും ബി ജെ പി സർക്കാരിൻ്റെ ഭാഗമാകില്ല' റെയ്‌ന മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അതിനിടെ, ജമ്മു കശ്മീരിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നാഷണല്‍ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളയ്ക്കും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും എതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രൂക്ഷമായ വിമർശനം ഉന്നയിച്ചു. കത്വയിൽ ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ, രണ്ട് സീറ്റുകളിൽ മത്സരിക്കും ഒമർ അബ്ദുള്ളക്ക് ജനവിധിയില്‍ പേടിയാണെന്നായിരുന്നു അമിത് ഷാ പരിഹസിച്ചത്.
'ഒമർ അബ്ദുള്ള വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് സ്വപ്നം കാണുകയാണ്. രണ്ട് ഘട്ട വോട്ടെടുപ്പ് അവസാനിച്ചു, ഈ രണ്ട് ഘട്ടങ്ങളിലും നാഷണല്‍ കോണ്‍ഫറന്‍സും കോൺഗ്രസും തുടച്ചുനീക്കപ്പെട്ടു. ജമ്മു കശ്മീരിന് സംസ്ഥാന പദവി ലഭിക്കാത്തത് വരെ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ഒമർ സാഹിബ് പറയാറുണ്ടായിരുന്നു' ഷാ പറഞ്ഞു.
" പേടിച്ചാണ് ഇപ്പോൾ അദ്ദേഹം രണ്ട് സീറ്റുകളിൽ മത്സരിക്കുന്നത്. ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് പാർലമെൻ്റിൽ ഞാൻ വ്യക്തമായി പറഞ്ഞിരുന്നു. രാഹുൽ ബാബ, പ്രതിപക്ഷത്തിരിക്കുന്നതുകൊണ്ട് നിങ്ങൾക്ക് സംസ്ഥാന പദവി പുനഃസ്ഥാപിക്കാൻ കഴിയില്ല. ബി ജെ പിക്ക് ആവശ്യമുള്ളപ്പോൾ മാത്രമേ അത് ചെയ്യാൻ കഴിയൂ," കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു.
ആർട്ടിക്കിൾ 370, ആർട്ടിക്കിൾ 35 എ എന്നിവയും ജമ്മു കശ്മീരിന് പ്രത്യേക പതാകയും തിരികെ കൊണ്ടുവരണമെന്ന നാഷണൽ കോൺഫറൻസിൻ്റെ ആവശ്യത്തെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പിന്തുണയ്ക്കുന്നുണ്ടോ എന്ന് ചോദിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും വ്യാഴാഴ്ച കോൺഗ്രസിനെ കടന്നാക്രമിച്ചു.
"ജമ്മു കശ്മീരിന് പ്രത്യേക പതാക വേണമെന്ന നാഷണൽ കോൺഫറൻസിൻ്റെ തീരുമാനത്തെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പിന്തുണയ്ക്കുന്നുണ്ടോ എന്ന് എനിക്ക് ചോദിക്കാൻ ആഗ്രഹമുണ്ട്. ആർട്ടിക്കിൾ 370, 35 എ എന്നിവ തിരികെ കൊണ്ടുവരാനും ജമ്മു കശ്മീരിനെ അശാന്തിയുടെയും ഭീകരതയുടെയും യുഗത്തിലേക്ക് തള്ളിവിടണവുമെന്ന നാഷണൽ കോൺഫറൻസിൻ്റെ ആവശ്യത്തെ രാഹുൽ ഗാന്ധി പിന്തുണയ്ക്കുന്നുണ്ടോ?"ജമ്മു കശ്മീരിലെ രാംഗഢ് നിയമസഭാ മണ്ഡലത്തിൽ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചോദിച്ചു.












Click it and Unblock the Notifications