ഇനി ഗുജറാത്തും കർണാടകയും രാജസ്ഥാനും; തന്ത്രങ്ങൾക്ക് വേഗം പകർന്ന് ബിജെപി
ദില്ലി; ഈ വർഷം അവസാവവും അടുത്ത വർഷവുമായി നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടി ബി ജെ പി. ഗുജറാത്ത്, ഹിമാചൽ പ്രദേശ്, കർണാടക, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് ബി ജെ പി പ്രവർത്തനങ്ങൾ ശക്തമാക്കുന്നത്. ഗുജറാത്തിലും ഹിമാചൽ പ്രദേശിലും ഈ വർഷം അവസാനമാണ് തിരഞ്ഞെടുപ്പ്, രണ്ടും ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങൾ.

ബി ജെ പിയെ സംബന്ധിച്ച് ഗുജറാത്ത് പാർട്ടി കോട്ടയാണ്. എന്നാൽ ഇക്കുറി സംസ്ഥാനത്തേക്കുള്ള ആം ആദ്മിയുടെ കടന്ന് വരവോടെ ശക്തമായ ത്രികോണ പോരാട്ടത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബി ജെ പിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും കുറവ് സീറ്റ് നേടിയാണ് ബി ജെ പി അധികാര തുടർച്ച നേടിയത്. അതുകൊണ്ട് തന്നെ ഇക്കുറി വ്യക്തമായ തന്ത്രങ്ങളാണ് പാർട്ടി ഒരുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉൾപ്പെടെ അണിനിരത്തി വേഗത്തിൽ തന്നെ പ്രചരണം കൊഴുപ്പിക്കാനുള്ള തന്ത്രങ്ങൾ പാർട്ടി മെനയുന്നുണ്ട്.

ഹിമാചൽ പ്രദേശിൽ ബി ജെ പിയും കോൺഗ്രസുമാണ് നേരത്തേ നേർക്ക് നേർ പോരാടിയുരുന്നതെങ്കിൽ ഇത്തവണ ആം ആദ്മിയും കളത്തിൽ ഉണ്ട്. ഉപതിരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ബി ജെ പി ക്യാമ്പ് ആശങ്കയിലാണ്. ആപ്പിന് സംസ്ഥാനത്ത് വലിയ റോൾ ഇല്ലെന്ന് ബി ജെ പി ക്യാമ്പുകൾ ആവർത്തിക്കുന്നുണ്ടെങ്കിലും കോൺഗ്രസിനേയും ആം ആദ്മിയേയും നേരിടാൻ ശക്തമായ പ്രവർത്തനങ്ങൾ അടിത്തട്ട് മുതൽ തന്നെ തുടങ്ങണമെന്നാണ് ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിൽ പന്നാ പ്രമുഖുമാരെ നിയമിക്കുന്നതുൾപ്പെടെയുള്ള നടപടിയിലേക്ക് ബി ജെ പി നേതൃത്വം കടന്നു കഴിഞ്ഞു. സംസ്ഥാനത്തെ 52,000 പോളിങ് ബൂത്തുകളിലും പന്ന പ്രമുഖരെ നിയമിക്കാനാണ് പദ്ധതി. സംസ്ഥാനത്തുടനീളമുള്ള ബൂത്ത് കമ്മിറ്റികളിൽ 1.1 ദശലക്ഷം ആളുകളെ നിയോഗിക്കുകയാണ് പാർട്ടി ലക്ഷ്യമിടുന്നത്. നിലവിൽ 42,000 ബൂത്തുകളിൽ തങ്ങൾക്ക് സാന്നിധ്യമുണ്ട്. ഇത് വ്യാപിപ്പിക്കുകയാണ് ലക്ഷ്യം, രാജസ്ഥാൻ ബിജെപി പ്രസിഡന്റ് സതീഷ് പൂനിയ പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച പ്രകടനം നടത്താതിരുന്നതും കർഷക പ്രക്ഷോഭം സ്വാധീനിച്ച മേഖലകളിൽ ഉൾപ്പെട്ടതുമായ ഗംഗാനഗർ ജില്ലയിൽ നിന്നാണ് പാർട്ടി പരിപാടിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കടുത്ത മത്സരത്തിനൊടുവിൽ ബി ജെ പിയെ താഴെയിറക്കി കോൺഗ്രസ് അധികാരം പിടിക്കുകയായിരുന്നു. അഞ്ച് വർഷത്തിനിടെ നടന്ന ഒരു തിരഞ്ഞെടുപ്പിലും സംസ്ഥാനത്ത് ബി ജെ പിക്ക് മുന്നേറാൻ സാധിച്ചിരുന്നില്ല.

അതിനിടെ ഗുജറാത്തിലും കർണാടകത്തിലും ഉടൻ തന്നെ പുതിയ തിരഞ്ഞെടുപ്പ് ടീമിനെ പ്രഖ്യാപിക്കുമെന്ന് ബി ജെ പി നേതൃത്വം പ്രതികരിച്ചു. യുപിയിൽ ബിജെപി വിജയത്തിന് ചുക്കാൻ പിടിച്ച നേതാക്കൾക്കായിരിക്കും ഇവിടങ്ങളിൽ സുപ്രധാന ചുമതല നൽകുകയെന്നും ബി ജെ പി വൃത്തങ്ങൾ പറഞ്ഞു. ഗുജറാത്തിലെ സാഹചര്യമല്ല ബി ജെ പിയെ സംബന്ധിച്ചെടുത്തോളം കർണാടകത്തിൽ. ഇവിടെ ഡികെ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ ബി ജെ പി നേതൃത്വത്തിന് വെല്ലുവിളി തീർക്കുന്നുണ്ട്. ഇക്കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ ബി ജെ പിയിൽ നിന്നും കോൺഗ്രസ് സീറ്റ് പിടിച്ചെടുത്തതും പാർട്ടിക്ക് തിരിച്ചടിയായിരുന്നു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മിയുടെ ജില്ലയിലായിരുന്നു ബി ജെ പിക്ക് നഷ്ടം സംഭവിച്ചത്. ചിട്ടയായ പ്രവർത്തനങ്ങൾ ഉണ്ടായില്ലേങ്കിൽ ഭരണ നഷ്ടം ഉണ്ടായേക്കാമെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.












Click it and Unblock the Notifications