ഛണ്ഡീഗഡില്‍ എഎപിയെ പിളര്‍ക്കാന്‍ ബിജെപി, 3 കൗണ്‍സിലര്‍ക്ക് 50 ലക്ഷം, കോണ്‍ഗ്രസ് സഹായം തേടി
ദില്ലി: ചണ്ഡീഗഡില്‍ അധികാരം പിടിക്കാന്‍ വന്‍ രാഷ്ട്രീയ പോര്. ആംആദ്മി പാര്‍ട്ടി ഏറ്റവും വലിയ കക്ഷിയായെങ്കിലും ഭരണം ഉറപ്പിക്കാനോ മേയര്‍ സ്ഥാനാര്‍ത്ഥി ജയിക്കുമെന്നോ ഉറപ്പിക്കാനായിട്ടില്ല. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് കിംഗ്മേക്കറാണ്. എന്നാല്‍ കോണ്‍ഗ്രസിനെയും കടത്തിവെട്ടാനാണ് ബിജെപിയുടെ നീക്കം. എഎപിയെ പിളര്‍ത്താനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്.
ചണ്ഡീഗഡില്‍ കണക്ക് പിഴച്ച് കോണ്‍ഗ്രസ്, എന്നാലും അധികാരത്തിലെത്തും, മേയര്‍ സ്ഥാനത്തില്‍ ട്വിസ്റ്റ്
കൗണ്‍സിലര്‍മാരെ കൂറുമാറ്റാനാണ് ശ്രമം. ചാക്കിട്ട് പിടുത്തം ശക്തമായിരിക്കുകയാണ്. എഎപി ഇക്കാര്യം പരസ്യമായി തന്നെ പുറത്തുവിട്ടിരിക്കുകയാണ്. എഎപിയുടെ കുതിപ്പില്‍ ബിജെപി ക്യാമ്പ് ഒന്നടങ്കം അമ്പരപ്പിലാണ്. എന്താണ് ഇവര്‍ ജനങ്ങള്‍ക്കിടയില്‍ കാണിച്ച മാജിക് എന്നും പാര്‍ട്ടി പരിശോധിക്കുന്നുണ്ട്.
ചണ്ഡീഗഡില്‍ കടുത്ത പോരാട്ടത്തിലായിരുന്നു എഎപിയുടെ അട്ടിമറി. ആകെയുള്ള 35 വാര്‍ഡുകളില്‍ 14 എണ്ണമാണ് ബിജെപി നേടിയത്. അതേസമയം 20 സീറ്റുണ്ടായിരുന്ന ബിജെപി പന്ത്രണ്ടിലേക്ക് വീഴുകയും ചെയ്തു. എഎപി ചണ്ഡീഗഡില്‍ ആദ്യമായിട്ടാണ് മത്സരിക്കുന്നത്. നിലവില്‍ മുനിസിപ്പല്‍ സമിതിയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണ്. ബിജെപിയായിരുന്നു ഇവിടെ ഭരിച്ചത്. എന്നാല്‍ അധികാരത്തിനായി വന്‍ നീക്കങ്ങള്‍ ഒരുവശത്ത് എഎപി നടത്തുന്നുണ്ട്. കോണ്‍ഗ്രസുമായി ചേരാനാണ് തീരുമാനം. ദില്ലിയില്‍ അത്തരമൊരു നീക്കത്തില്‍ മുമ്പ് ബിജെപിയെ അധികാരത്തിന് പുറത്താക്കിയ ചരിത്രമുണ്ട് എഎപിക്ക്. അതുകൊണ്ട് ചണ്ഡീഗഡില്‍ ഭരണം നഷ്ടമായാല്‍ പിന്നെ എഎപിയെ ഒരിക്കലും വീഴ്ത്താനാവില്ലെന്ന് ബിജെപിക്കറിയാം.
എഎപിയെ പിളര്‍ത്തി ഭൂരിപക്ഷം നേടാനാണ് ബിജെപിയുടെ നീക്കം. കേന്ദ്ര നേതൃത്വം ഇതിനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. മൂന്ന് മുനിസിപ്പല്‍ കൗണ്‍സിലര്‍മാരെ ബിജെപി സമീപിച്ച് കഴിഞ്ഞു. ഇക്കാര്യം എഎപി നേതാവ് രാഘവ് ഛദ്ദ വെളിപ്പെടുത്തി. കുതിരക്കച്ചവടത്തിലൂടെ അധികാരം പിടിക്കാനാണ് ബിജെപിയുടെ ശ്രമം. എഎപിയുടെ വിജയിച്ച കൗണ്‍സിലര്‍മാര്‍ ഇവരില്‍ പലരെയും ബന്ധപ്പെടുന്നുണ്ട്. പലരുടെയും വീടുകളില്‍ സന്ദര്‍ശനം നടത്തി പണം നല്‍കി സ്വാധീനിക്കാനാണ് ശ്രമം. വന്‍ തുകയാണ് ഓഫര്‍ ചെയ്തത്. രണ്ട് പേര്‍ക്ക് ഓഫര്‍ ചെയ്തിരിക്കുന്നത് 50 ലക്ഷം രൂപയാണ്. മറ്റൊരാള്‍ക്ക് 75 ലക്ഷം വരെ കൊടുക്കാമന്ന് പറഞ്ഞുവെന്നും രാഘവ് ഛദ്ദ പറഞ്ഞു.
ബിജെപിയുടെ സീനിയര്‍ നേതാക്കള്‍ തന്നെ തിങ്കളാഴ്ച്ച രാവിലെ എഎപി നേതാക്കളുടെ വീട്ടിലെത്തിയത്. ഇവരോട് പാര്‍ട്ടി വിടാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഏതൊക്കെ കൗണ്‍സിലര്‍മാരാണ് ഇവരെന്ന് ബിജെപി വെളിപ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ടി കൗണ്‍സിലര്‍മാരുടെ വീടുകളില്‍ മുന്‍കരുതലെന്ന നിലയില്‍ സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ടെന്ന് രാഘവ് പറയുന്നു. ബിജെപി നേതാക്കള്‍ വിളിക്കുകയോ വീട്ടിലെത്തുകയോ ചെയ്താല്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യാനും നിര്‍ദേശിച്ചിട്ടുണ്ട്. അങ്ങനെ ഏതെങ്കിലും ബിജെപി നേതാക്കള്‍ക്ക് ധൈര്യം വന്നാല്‍ ആ ഫോണ്‍ റെക്കോര്‍ഡിംഗും ദൃശ്യങ്ങളും പുറത്തുവിടുമെന്ന് രാഘവ് മുന്നറിയിപ്പ് നല്‍കി.
കേന്ദ്ര മന്ത്രിമാര്‍ അടക്കമാണ് കുതിരക്കച്ചവടത്തിന് ഇറങ്ങിയതെന്ന് എഎപി വെളിപ്പെടുത്തുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് എഎപിയുടെ നീക്കം. കൗണ്‍സിലര്‍മാരെ കാണാന്‍ അരവിന്ദ് കെജ്രിവാള്‍ നേരിട്ടെത്തുന്നുണ്ട്. 18 വോട്ടുകളാണ് മേയറെ തിരഞ്ഞെടുക്കാന്‍ ആവശ്യം. എഎപിക്ക് ഇനിയും നാല് പേരുടെ പിന്തുണ കൂടി ആവശ്യമാണ്. ബിജെപിക്ക് ചണ്ഡീഗഡ് എംപിയുടെ വോട്ടും കൂടിയുണ്ടാവും. എക്‌സ് ഓഫീഷ്യോ അംഗമാണ് അദ്ദേഹം. അതുകൊണ്ട് വോട്ടിംഗ് അവകാശമുണ്ട്. ബിജെപിയുടെ കിരണ്‍ ഖേറാണ് ചണ്ഡീഗഡ് എംപി. പഞ്ചാബിലും കുതിരക്കച്ചവടത്തിന് ബിജെപി ശ്രമിക്കുന്നുണ്ടെന്ന് നേരത്തെ എഎപി പറഞ്ഞിരുന്നു. എംപിയായ ഭഗവന്ത് മന്‍ തനിക്ക് കേന്ദ്ര മന്ത്രിസ്ഥാനം ബിജെപി ഓഫര്‍ ചെയ്തതായും പറഞ്ഞിരുന്നു.
അതേസമയം ഏത് നിമിഷവും കൗണ്‍സിലര്‍മാരെ ബിജെപി കൊണ്ടുപോകുമെന്ന സാഹചര്യം മുന്നിലുള്ളതിനാല്‍ എഎപി അടുത്ത നീക്കം ആരംഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസുമായി ചേര്‍ന്ന് മേയറെ തിരഞ്ഞെടുക്കാനാണ് തീരുമാനം. ബിജെപിക്ക് അഞ്ച് വോട്ടാണ് മേയറെ തിരഞ്ഞെടുക്കാനായി വേണ്ടത്. ബിജെപിക്ക് ഒരിക്കലും വോട്ട് ചെയ്യാന്‍ കോണ്‍ഗ്രസ് തയ്യാറല്ല. പുറത്ത് നിന്നുള്ള പിന്തുണ കോണ്‍ഗ്രസ് എഎപി നല്‍കുമെന്നാണ് സൂചന. എന്നാല്‍ കോണ്‍ഗ്രസ് അവസാന നിമിഷം മാത്രമേ പിന്തുണ പ്രഖ്യാപിക്കൂ. അതും എഎപി പിന്തുണയ്ക്കായി ആവശ്യപ്പെടണം. അതേസമയം ചണ്ഡീഗഡ് കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രദീപ് ഛബ്രയെ മാറ്റിയത് തിരഞ്ഞെടുപ്പില്‍ ഒരുപാട് ദോഷം കോണ്‍ഗ്രസിനുണ്ടാക്കിയിരുന്നു. ഇവരുടെ അനുയായികള്‍ പാര്‍ട്ടി വിട്ട് മത്സരിക്കുകയും കോണ്‍ഗ്രസ് വോട്ടുകള്‍ ചോര്‍ത്തുകയും ചെയ്തു.
കോണ്‍ഗ്രസ് തന്നെയാണ് ചണ്ഡീഗഡില്‍ കിംഗ്മേക്കര്‍. എന്നാല്‍ എഎപി ഒപ്പം കൂട്ടുമോ എന്ന് വ്യക്തമല്ല. പക്ഷേ ആര്‍ക്കും ഭരിക്കാനാവാത്ത സാഹചര്യത്തിന് അരവിന്ദ് കെജ്രിവാളിന് താല്‍പര്യമില്ല. കോണ്‍ഗ്രസിന്റെ പിന്തുണ വാങ്ങാതെ മറ്റ് മാര്‍ഗവുമില്ല. പിന്‍വാതില്‍ ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. ബിജെപി എഎപിയുടെ വിജയത്തെ സൂക്ഷമമായി പരിശോധിച്ച് കൊണ്ടിരിക്കുകയാണ്. ദില്ലി മോഡല്‍ ഭരണം പഞ്ചാബില്‍ ഉടനീളം പോപ്പുലറാണ്. ചണ്ഡീഗഡില്‍ ഇതാണ് വിജയിച്ചതെന്ന് ബിജെപി തിരിച്ചറിഞ്ഞിട്ടുണ്ട്. ഒപ്പം ഭരണവിരുദ്ധ വികാരം അതിശക്തമായിരുന്നു. വെള്ളത്തിനുള്ള താരിഫ് 200 മടങ്ങാണ് വര്‍ധിച്ചത്. ഇതാണ് ബിജെപിയുടെ നട്ടല്ലൊടിച്ചത്.
20000 ലിറ്റര്‍ വെള്ളം വരെ സൗജന്യമായി നല്‍കുമെന്നായിരുന്നു എഎപിയുടെ പ്രധാന വാഗ്ദാനം. 2016ല്‍ മോദി തരംഗത്തിലാണ് ചണ്ഡീഗഡ് ബിജെപി പിടിച്ചത്. എന്നാല്‍ എല്ലാത്തിനും വില കൂടുന്നതാണ് കണ്ടത്. മാലിന്യശേഖരണത്തിന് ഈടാക്കിയിരുന്നത് വന്‍ തുകയാണ്. വെള്ളക്കരവും ഭൂനികുതിയും പല മടങ്ങായി വര്‍ധിച്ചു. അഞ്ച് വര്‍ഷം കൊണ്ട് ലഭിക്കാവുന്ന ഏറ്റവും വലിയ ഭരണവിരുദ്ധ വികാരമാണ് ബിജെപി സ്വന്തമാക്കിയത്. കോളനി മേഖലയിലും ബിജെപിക്ക് ഒട്ടും ജനപ്രീതിയില്ലായിരുന്നു. സാധാരണ സാധനങ്ങള്‍ക്ക് പോലും വന്‍ വിലയായിരുന്നു ചണ്ഡീഗഡില്‍. ഒപ്പം പാര്‍ക്കിംഗ് സ്‌പേസുകള്‍ കുറഞ്ഞും, പാര്‍ക്കിംഗിനായി വന്‍ തുക ഈടാക്കുന്നതും ബിജെപിയുടെ കഥ കഴിഞ്ഞ ഘടകമാണ്.
വെള്ളം, വൈദ്യുതി, മാലിന്യം തുടങ്ങിയ വിഷയങ്ങളില്‍ കടുത്ത അതൃപ്തിയിലായിരുന്നു ജനങ്ങള്‍. യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസായിരുന്നു ഇവിടെ അധികാരം പിടിക്കേണ്ടിയിരുന്നത്. പന്ത്രണ്ടോളം സീറ്റുകള്‍ കോണ്‍ഗ്രസിന് കൂടുതലായി ലഭിക്കേണ്ടതായിരുന്നു. ഇതെല്ലാം നേരിയ മാര്‍ജിനിലാണ് തോറ്റത്. ഒപ്പം ശുചിത്വം തീരെയില്ലാത്ത നഗരമെന്ന ചണ്ഡീഗഡിന്റെ പേരും ബിജെപിയുടെ തലയില്‍ വീണ കാര്യമാണ്. രാജ്യത്തെ തന്നെ ഏറ്റവും ശുചിത്വമേറിയ നഗരമായിരുന്നു 2016ല്‍ ചണ്ഡീഗഡ്. എന്നാല്‍ 2021ല്‍ 66ാം സ്ഥാനത്താണ് നഗരം. എഎപി പ്രാദേശിക വിഷയങ്ങളില്‍ മാത്രം കേന്ദ്രീകരിച്ചു. എന്നാല്‍ ബിജെപി ശ്രദ്ധിച്ചത് മുഴുന്‍ മോദി തരംഗത്തിലായിരുന്നു. ഇത് തിരിച്ചടിയാവുകയും ചെയ്തു. ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കിയാണ് എഎപി വിജയിച്ചിരിക്കുന്നത്.
സിദ്ദുവിന്റെ പ്രതീക്ഷ തകര്‍ന്നു, പഞ്ചാബില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാതെ രാഹുല്‍
Recommended Video