കർണാടക നിയമസഭ തിരഞ്ഞെടുപ്പ്; ഭരണം ബിജെപിക്കെന്ന് ചാണക്യ, 120 സീറ്റ് നേടി കോൺഗ്രസിനെ തറപറ്റിക്കും!
ബെംഗളൂരു: കർണാടക നിയമസഭ തിരഞ്ഞെടുപ്പ് അവസാനിച്ചതോടെ എല്ലാവരുടെയും കണ്ണൂകൾ എക്സിറ്റ്പോളിലേക്കായിരുന്നു. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ കൃത്യമായ പ്രവചനം നടത്തിയതായിരുന്നു ചാണക്യ. കർണാടക തിരഞ്ഞെടുപ്പ് കഴിയുമ്പോൾ എല്ലാവരുടെയും കണ്ണുകൾ തിരയുന്നത് ചാണക്യ എക്സിറ്റ് പോൾ ആണ്. മുൻനിരയിൽ നിൽക്കുന്ന എക്സിറ്റ് പോൾ ഓർഗനൈസേഷനാണ് ഇന്ന് ചാണക്യ.
കർണാടകയിൽ ബിജെപി വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് ചാണക്യ എക്സിറ്റ് പോളിന്റെ പ്രവചനം. 2018ലെ കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 120 സീറ്റ് ലഭിക്കുമെന്നാണ് ചാണക്യയുടെ പ്രവചനം. കഴിഞ്ഞ നിയനമസഭ തിരഞ്ഞെടുപ്പിൽ 122 സീറ്റ് ലഭിച്ച കോൺഗ്രസിന് ഇപ്രാവശ്യം കർണാടകയിൽ വെറും 73 സീറ്റ് മാത്രമേ ലഭിക്കൂ. അതേസമയം 40 സീറ്റ് കഴിഞ്ഞ പ്രാവശ്യം ലഭിച്ച ജെഡിഎസ് 26 സീറ്റിൽ ഒതുങ്ങേണ്ടി വരുമെന്നാണ് ചാണക്യ എക്സിറ്റ് പോൾ പ്രവചനം.
2018ലെ കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ 2600 സ്ഥാനാർത്ഥികളാണ് മത്സരിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്ക് പ്രകാരം ആറ് മണിക്ക് തിരഞ്ഞെടുപ്പ് അവസാനിക്കുമ്പോൾ 70 ശതമാനം പോളിങ്ങാണ് രേഖപ്പെടുക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയും ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പയും അധികാരത്തിൽ വരുമെന്ന ആത്മവിശ്വാസം രേഖപ്പെടുത്തിയിട്ടുണ്ട്. ഭൂരിപക്ഷം എക്സിറ്റ്പോളുകളെല്ലാം തന്നെ കോൺഗ്രസ് മുന്നേറ്റം പ്രവചിക്കുമ്പോഴാണ് ചാണക്യപോലുള്ള പോപ്പുലറായ ഓർഗനൈസേഷൻ ബിജെപി അധികാരത്തിലെത്തുമെന്ന് പ്രവചിക്കുന്നത്.