മോദിക്കെതിരെ പ്രതിപക്ഷ ശക്തി പ്രകടനമാകാൻ മമതയുടെ മഹാറാലി, രാഹുൽ ഗാന്ധി പങ്കെടുക്കില്ല
കൊല്‍ക്കത്ത: ഈ ലോക്‌സഭാ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ കക്ഷികള്‍ക്ക് രണ്ടും കല്‍പ്പിച്ചുളള കളിയാണ്. മോദി സര്‍ക്കാരിന് അധികാരത്തുടര്‍ച്ച ലഭിക്കുക എന്നത് പ്രതിപക്ഷ കക്ഷികളുടെ രാഷ്ട്രീയ ഭാവിക്ക് തന്നെ ഭീഷണിയായേക്കും. ബിജെപിയെ നേരിടാനുളള പ്രതിപക്ഷ നിരയ്ക്ക് ഇതുവരെ ഐക്യം അടിവരയിട്ട് ഉറപ്പിക്കാന്‍ സാധിച്ചിട്ടില്ല.
കൊല്‍ക്കത്തയില്‍ മമത ബാനര്‍ജി സംഘടിപ്പിക്കുന്ന മോദി വിരുദ്ധ മഹാറാലി പ്രതിപക്ഷത്തിന്റെ ശക്തി പ്രകടനമാവും. അതേസമയം രാഹുല്‍ ഗാന്ധിയെ മറികടന്ന് മഹാസഖ്യത്തിന്റെ നേതാവാകാനുളള മമത ബാനര്‍ജിയുടെ ഒരു പടി കടന്നുളള നീക്കം കൂടിയാണിതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ബിജെപിക്ക് കനത്ത മുന്നറിയിപ്പ് നല്‍കുന്നതിനൊപ്പം ബിജെപിയുടെ ഭാവി പ്രവചിക്കുക കൂടി ചെയ്തിരിക്കുന്നു മമത.
ആരാണ് പ്രതിപക്ഷ മുഖം
എന്‍ഡിഎയെ പരാജയപ്പെടുത്തി പ്രതിപക്ഷ സഖ്യം അധികാരത്തിലേറുകയാണ് എങ്കില്‍ ആരാകും പ്രധാനമന്ത്രി എന്ന ചോദ്യത്തിന് രാഹുല്‍ ഗാന്ധി മാത്രമല്ല ഉത്തരം. മമത ബാനര്‍ജിയും മായാവതിയും അടക്കമുളളവര്‍ ആ നിരയിലുണ്ട്. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി മുഖമായി ഉയര്‍ത്തിക്കാണിക്കുന്നതിനോട് മമത ബാനര്‍ജിക്ക് അതൃപ്തിയുമുണ്ട്.
ഐക്യ ഇന്ത്യ മഹാറാലി
മമത ബാനര്‍ജിയുടെ നേതൃത്വത്തിനോട് അഖിലേഷ് യാദവും മായാവതിയും അടക്കമുളളവര്‍ക്ക് ചായ്വുമുണ്ട്. പ്രതിപക്ഷ ഐക്യം ഊട്ടിയുറപ്പിക്കുന്നതിനൊപ്പം മമതയുടെ പ്രധാനമന്ത്രി സ്വപ്‌നങ്ങള്‍ക്ക് കരുത്ത് പകരുന്നത് കൂടിയാവും ശനിയാഴ്ച കൊല്‍ക്കത്തയില്‍ നടക്കാനിരിക്കുന്ന ഐക്യ ഇന്ത്യ മഹാറാലി.
മോദിയുഗം അവസാനിക്കും
1992ല്‍യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ടായിരിക്കെ ബംഗാള്‍ ഭരിച്ച ഇടത് സര്‍ക്കാരിനെതിരെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ മമത ബാനര്‍ജി ഇതുപോലൊരു മഹാറാലി സംഘടിപ്പിച്ചിരുന്നു. ബംഗാള്‍ ഭരിച്ചിരുന്ന ഇടതുപക്ഷത്തിന്റെ മരണമണി മുഴക്കിയ അതേ ഇടത്ത് തന്നെയാണ് മമത വീണ്ടും റാലിയൊരുക്കുന്നത്. ഇടത് പക്ഷം തകര്‍ന്നത് പോലെ ഈ റാലിയോടെ മോദി യുഗം അവസാനിക്കുമെന്ന് മമത പറയുന്നു..
125 സീറ്റ് മാത്രമേ ലഭിക്കൂ
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഇത്തവണ 125 സീറ്റ് മാത്രമേ ലഭിക്കൂ എന്നാണ് മമതയുടെ പ്രവചനം. കോണ്‍ഗ്രസിന് എത്ര ലഭിക്കുമെന്ന് പ്രവചിക്കാനാവില്ല. രാജ്യം ആര് ഭരിക്കണം എന്ന് ബിജെപിയോ കോണ്‍ഗ്രസോ അല്ല, ഇത്തവണ പ്രദേശിക പാര്‍ട്ടികളാണ് തീരുമാനിക്കുക എന്നും മമത ബാനര്‍ജി പറഞ്ഞു.
രാഹുല്‍ ഗാന്ധി പങ്കെടുക്കുന്നില്ല
മമതയുടെ മഹാറാലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. ബിജെപി നേതാവ് നവീന്‍ പട്‌നായിക്, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, ബിഎസ്പി അധ്യക്ഷ മായാവതി എന്നിവരും മമതയുടെ മഹാറാലിക്ക് എത്തില്ല. അതേസമയം മായവതിക്ക് പകരം ബിഎസ്പി എംപി സതീഷ് ചന്ദ്ര മിശ്ര റാലിക്കെത്തും.
പ്രമുഖ നേതാക്കളെത്തും
രാഹുല്‍ ഗാന്ധി വിട്ട് നില്‍ക്കുകയാണ് എങ്കിലും കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ റാലിക്കെത്തു. പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ് നേതാക്കളും റാലിയില്‍ പങ്കെടുക്കും. ജെഡിഎസില്‍ നിന്നും എച്ച് ഡി ദേവഗൗഡയും കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും മമതയുടെ മഹാറാലിയില്‍ പങ്കെടുക്കാന്‍ എത്തിച്ചേരും.
പവാർ മുതൽ സിംഗ് വരെ
എന്‍സിപി നേതാവ് ശരത് പവാര്‍, എസ്പി നേതാവ് അഖിലേഷ് യാദവ്, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുളള, ആര്‍എല്‍ഡി തലവന്‍ അജിത് സിംഗ് എന്നിവരും മോദിക്കെതിരെ കൊല്‍ക്കത്തയില്‍ അണി നിരക്കും.
സിപിഐയും സിപിഎമ്മുമില്ല
ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവ് ബാബുലാല്‍ മറാന്‍ണ്ടിയും റാലിക്കെത്തും. മുന്‍ കേന്ദ്ര ധനകാര്യമന്ത്രിയായ ബിജെപി വിമത നേതാവ് യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, പട്ടേല്‍ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേല്‍ എന്നിവരും റാലിക്കെത്തും. ബംഗാളില്‍ മമതയുടെ ശത്രുവായ സിപിഎം റാലിയില്‍ പങ്കെടുത്തേക്കില്ല. സിപിഐയുടെ സാന്നിധ്യവും ഉണ്ടാകാനിടയില്ല.
ബിജെപി എംപിയും
പ്രതിപക്ഷ ഐക്യ നിരയിലെ പ്രമുഖര്‍ മാത്രമല്ല, ബിജെപി പാളയത്തില്‍ നിന്നും മമതയുടെ റാലിക്ക് ആളെത്തുന്നു എന്നത് ശ്രദ്ധേയമാണ്. നരേന്ദ്ര മോദിയുടെ കടുത്ത വിമര്‍ശകനായ ബിജെപി എംപി ശത്രുഘ്‌നന്‍ സിന്‍ഹയാണ് റാലിയില്‍ പങ്കെടുക്കുക. മമത ബാനര്‍ജി വെറും പ്രാദേശിക നേതാവല്ലെന്നും ദേശീയ നേതാവാണ് എന്നുമാണ് സിന്‍ഹ പ്രതികരിച്ചിരിക്കുന്നത്.