പാര്‍ട്ടി ചിഹ്നവുമായി ബിജെപി എംപി പോളിംഗ് ബൂത്തില്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൊടുത്ത പണി ഇങ്ങനെ
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പാര്‍ട്ടി ചിഹ്നമായ താമരയും കൊണ്ട് പോളിംഗ് ബൂത്തിലെത്തി ബിജെപിയുടെ എംപി. വന്‍ വിവാദമായിരിക്കുകയാണ് ബുലന്ധ്‌ഷെഹര്‍ എംപി കൂടിയായ ഭോലാ സിംഗിന്റെ നടപടി. ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയാന്‍ ശ്രമിച്ചെങ്കിലും അതൊന്നും കാര്യമാക്കാതെ പോളിംഗ് ബൂത്തില്‍ കയറുകയായിരുന്നു. അതേസമയം ഇയാള്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ പ്രഖ്യാപിച്ച് കഴിഞ്ഞു.
ജില്ലാ ഭരണകൂടം ഭോലാ സിംഗിനെ വീട്ടുതടങ്കലില്‍ വെക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പ് ചട്ടലംഘനമാണ് എംപിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. ബിജെപിയുടെ താമര ചിഹ്നമുള്ള ഒരു ബാന്‍ഡും ധരിച്ചാണ് ഇയാള്‍ പോളിംഗ് ബൂത്തില്‍ കയറിയത്. വോട്ടര്‍മാരെ വോട്ട് ചെയ്യിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സ്വന്തം പാര്‍ട്ടിയുടെ ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നത് ചട്ട ലംഘനമാണ്.
ഇത് കണക്കിലെടുത്താണ് ഇയാളെ വീട്ടുതടങ്കലില്‍ നിര്‍ത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരുമായി ഭോലാ സിംഗ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. എന്നാല്‍ ജില്ലാ മജിസ്‌ട്രേറ്റാണ് ഒടുവില്‍ അദ്ദേഹത്തെ പോളിംഗ് ബൂത്തില്‍ കയറാന്‍ അനുവദിച്ചത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വന്ന ഒരു വീഡിയോയില്‍ ഇയാള്‍ കൈയ്യില്‍ ധരിച്ച ബാന്‍ഡില്‍ ചിഹ്നമുണ്ടെന്ന് കണ്ടെത്തുകയും, ചെയ്തത് വൈറലായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ എംപിക്ക് വഴിയൊരുക്കുന്നതും വീഡിയയോയില്‍ ഉണ്ട്.
ഇതോടെ എംപിക്കെതിരെ നടപടിയെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ബന്ധിതമാവുകയായിരുന്നു. യുപിയിലെ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന എട്ട് മണ്ഡലങ്ങളിലൊന്നാണ് ബുലന്ധ്‌ഷെഹര്‍. 2014ല്‍ ഭോലാ സിംഗ് ബിഎസ്പിയിലെ പ്രദീപ് കുമാര്‍ ജാദവിനെ പരാജയപ്പെടുത്തിയാണ് ലോക്‌സഭയിലെത്തിയത്. അതേസമയം എംപിയുടെ നടപടിക്കെതിരെ പാര്‍ട്ടികള്‍ വലിയ പ്രതിഷേധത്തിലാണ്.
ബുലന്ദ്ഷഹിർ ലോക്സഭ തിരഞ്ഞെടുപ്പ് ഫലം
യുപിഎയ്ക്ക് 220 സീറ്റ്; എസ്പി-ബിഎസ്പി, തൃണമൂല്‍ പിന്തുണയില്‍ 272 കടക്കും, കോണ്‍ഗ്രസ് തന്ത്രം ഇങ്ങനെ