ബിജെപിയിൽ ചേർന്ന് കശ്മീരിൽ മത്സരിക്കും'! സുനന്ദ പുഷ്കറിനെ കുറിച്ച് വെളിപ്പെടുത്തലുമായി പുസ്തകം
ദില്ലി: നീണ്ട 5 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സുനന്ദ പുഷ്‌കറിന്റെ മരണം ഇന്നും ദുരൂഹമായി തുടരുകയാണ്. ഇന്നും സുനന്ദ പുഷ്‌കര്‍ എന്ന പേര് വാര്‍ത്താ തലക്കെട്ടാണ്. 2014ലാണ് കോണ്‍ഗ്രസ് എംപിയും മുന്‍ കേന്ദ്ര മന്ത്രിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറിനെ ദില്ലിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശശി തരൂരിനെതിരെ പോലീസ് ആത്മഹത്യാ പ്രേരണാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. വിഷാദ രോഗത്തിനുളള മരുന്ന് അമിതമായി കഴിച്ചതാണ് മരണ കാരണം എന്നാണ് പോലീസ് കണ്ടെത്തല്‍. കേസിന്റെ കോടതിയുടെ പരിഗണനയിലിരിക്കെ സുനന്ദ പുഷ്‌ക്കറിനെ കുറിച്ച് നിരവധി വെളിപ്പെടുത്തലുകളുമായി പുറത്ത് വന്നിരിക്കുന്ന പുസ്തകം വന്‍ ചര്‍ച്ചയായിരിക്കുകയാണ്.
വീണ്ടും ചർച്ചയായി സുനന്ദ
'ദി എക്‌സ്ട്രാ ഓര്‍ഡിനറി ലൈഫ് ആന്‍ഡ് ഡെത്ത് ഓഫ് സുനന്ദ പുഷ്‌കര്‍' എന്ന പുസ്തകമാണ് സുനന്ദയുടെ ജീവിതവും മരണവും വീണ്ടും ചര്‍ച്ചയാക്കിയിരിക്കുന്നത്. സുനന്ദ പുഷ്‌കറിന്റെ സഹപാഠിയും സുഹൃത്തും മാധ്യമ പ്രവര്‍ത്തകയുമായ സുനന്ദ മെഹ്തയാണ് പുസ്തകം എഴുതിയിരിക്കുന്നത്. സുനന്ദ പുഷ്‌കറിന്റെ ബാല്യകാലം മുതല്‍ മരണം വരെയുളള സംഭവബഹുലമായ ജീവിതത്തിന്റെ വിവരണമാണ് പുസ്തകം. മരണത്തിന്റെ ദുരൂഹതകളിലേക്ക് പുസ്തകം കടക്കുന്നില്ല.
രാഷ്ട്രീയത്തിലേക്ക് കടക്കാൻ
അതേസമയം സുനന്ദ പുഷ്‌കറിന് രാഷ്ട്രീയത്തിലേക്ക് കടക്കാന്‍ ആഗ്രഹമുണ്ടായിരുന്നു എന്നതടക്കമുളള വെളിപ്പെടുത്തലുകള്‍ പുസ്തകത്തിലുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. തരൂരിന്റെ മുന്‍ പൊളിറ്റിക്കല്‍ സെക്രട്ടറി അഭിനവ് കുമാറിന്റെ വാക്കുകളെ ഉദ്ധരിച്ചാണ് പുസ്തകത്തിലെ വെളിപ്പെടുത്തല്‍. ''ഈ കോമാളി ഇത്തവണ ജയിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ'' എന്ന് തരൂരിന്റെ ഓഫീസിലേക്ക് കടന്ന് വന്ന് അദ്ദേഹത്തിന്റെ സ്റ്റാഫുകളോട് സുനന്ദ ചോദിക്കുമായിരുന്നു എന്നാണ് ഒരു വെളിപ്പെടുത്തല്‍.
ബിജെപി ടിക്കറ്റിൽ
ഒപ്പം താന്‍ ബിജെപി ടിക്കറ്റില്‍ കശ്മീരില്‍ മത്സരിക്കുമെന്നും ജയിക്കുമെന്നും സുനന്ദ പുഷ്‌കര്‍ പറഞ്ഞതായും പുസ്തകത്തില്‍ അവകാശപ്പെടുന്നു. പ്രിയങ്ക ഗാന്ധിയെ പരിചയപ്പെടാന്‍ സുനന്ദയ്ക്ക് ആഗ്രഹം ഉണ്ടായിരുന്നുവെന്നും പുസ്തകത്തില്‍ പറയുന്നു. മാധ്യമപ്രവര്‍ത്തകനായ തരുണ്‍ തേജ്പാല്‍ പങ്കുവെച്ച ഒരു അനുഭവത്തില്‍ രാഷ്ട്രീയക്കാരും ബിസിനസ്സുകാരും പങ്കെടുത്ത ഒരുപരിപാടിയില്‍ അല്‍പം മദ്യപിച്ച സുനന്ദ സുഷ്‌ക്കര്‍ പ്രിയങ്ക ഗാന്ധിയെ പരിചയപ്പെടുത്തി തരാന്‍ കോണ്‍ഗ്രസ് നേതാവിനോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതായും പറയുന്നു.
പ്രിയങ്കയെ പരിചയപ്പെടണം
അന്ന് സുനന്ദ പുഷ്‌കര്‍ പറഞ്ഞതായി പുസ്തകത്തില്‍ പറയുന്നത് ഇതാണ്: ''പ്രിയങ്കയും താനും അടുത്ത സുഹൃത്തുക്കളാകുമെന്നുറപ്പാണ്. ഞാന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയും രാജ്യത്തെ പ്രധാനപ്പെട്ട നേതാവായി മാറുകയും ചെയ്യും. തരൂരല്ല രാഷ്ട്രീയക്കാരന്‍. താനാണ് തരൂരിനെ രാഷ്ട്രീയക്കാരനാക്കാന്‍ വേണ്ടി പണിയെടുത്തത്'' . സുനന്ദ പുഷ്‌കറിന്റെ ദില്ലിയിലേയും ദുബായിലേയും കാനഡയിലേയും ജീവിതത്തെ കുറിച്ച് പുസ്തകത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. തരൂരിന്റെ ഭാര്യയാകുന്നതിന് മുന്‍പുളള രണ്ട് വിവാഹങ്ങളെ കുറിച്ചും പുസ്തകത്തില്‍ പറയുന്നു.
തരൂരിനെ സംശയമില്ല
സുനന്ദയുടെ മരണം ആത്മഹത്യയാണെന്നോ കൊലപാതകം ആണെന്നോ അവരുടെ കുടുംബം കരുതുന്നില്ലെന്നും പുസ്തകത്തില്‍ പറയുന്നു. എന്നാല്‍ സത്യം എന്തായാലും പുറത്ത് വരണമെന്ന് അവര്‍ കരുതുന്നു. ശശി തരൂരിന് ആ മരണത്തില്‍ പങ്കുളളതായി സുനന്ദയുടെ കുടുംബം കരുതുന്നില്ലെന്നും പുസ്തകത്തില്‍ പറയുന്നു. പാക് മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറുമായി ശശി തരൂരിന് ബന്ധമുളളതായി സുനന്ദ സംശയിച്ചിരുന്നുവെന്നും തരൂരിന്റെ ഫോണില്‍ മെഹര്‍ തരാറിന്റെ ചില മെസ്സേജുകള്‍ കണ്ടത് സുനന്ദയെ അസ്വസ്ഥയാക്കിയിരുന്നുവെന്നും പുസ്തകത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.