'തല കുനിച്ച് മാപ്പ് ചോദിക്കുന്നു'; ഛത്രപതി ശിവജിയുടെ പ്രതിമ തകർന്ന സംഭവത്തിൽ മോദി
മുബൈ; മഹാരാഷ്ട്രയിലെ സിന്ധുദുർഗ് കോട്ടയിൽ സ്ഥാപിച്ച ഛത്രപതി ശിവാജിയുടെ പ്രതിമ തകർന്നുവീണ സംഭവത്തിൽ മാപ്പ് ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മറാഠാ വികാരത്തിന് മുറിവേറ്റതിൽ താൻ ഖേദിക്കുന്നു. സംഭവത്തിൽ തലകുമ്പിട്ട് മാപ്പ് ചോദിക്കുകയാണെന്നും മോദി പറഞ്ഞു.
'2013ൽ ബി ജെ പി എന്നെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചപ്പോൾ ഞാൻ ആദ്യം എത്തിയത് റായ്ഗഡിലെ ഛത്രപതി ശിവാജി മഹാരാജിൻ്റെ സമാധിക്ക് മുമ്പിലാണ്.അവിടെ വെച്ചാണ് ഞാൻ എന്റെ പുതിയ യാത്രക്ക് തുടക്കം കുറിച്ചത്', മോദി പാൽഘറിൽ പറഞ്ഞു. ഛത്രപതി ശിവാജി മഹാരാജ് എന്നത് ഞങ്ങളെ സംബന്ധിച്ച് വെറുമൊരു പേരല്ല ഇന്ന് ഞാൻ എൻ്റെ ദൈവമായ ഛത്രപതി ശിവജി മഹാരാജിന് മുമ്പിൽ തല കുമ്പിട്ട് മാപ്പ് ചോദിക്കുന്നു. നമ്മുടെ മൂല്യങ്ങൾ വ്യത്യസ്തമായിരിക്കും, ഭാരതമാതാവിൻ്റെ മഹാനായ പുത്രനെ, വീർ സവർക്കറെ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്നവരല്ല ഞങ്ങൾ. അവർ മാപ്പ് പറയാൻ തയ്യാറാകില്ല. അവർ കോടതിയിൽ പോയി പോരാടുകയാണ് ചെയ്യുക', മോദി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് രാജ്കോട്ട് കോട്ടയിലെ 35 അടി ഉയരമുള്ള ഛത്രപതിയുടെ കൂറ്റൻ പ്രതിമ തകർന്ന് വീണത്. എട്ട് മാസം മുൻപ് പ്രധാനമന്ത്രി തന്നെയാണ് പ്രതിമ അനാഛാദനം ചെയ്തത്. നാവികസേനാ ദിനത്തോടനുബന്ധിച്ചായിരുന്നു അനാഛാദനം നടന്നത്. പ്രതിമ തകർന്നതുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രീയ വിവാദം കനക്കുന്നതിനിടയിലാണ് പ്രധാനമന്ത്രിയുടെ മാപ്പ് പറപ്പിച്ചിൽ.
വിഷയത്തിൽ കോൺഗ്രസ് പ്രധാനമന്ത്രിക്കെതിരെ രംഗത്തെത്തിയിരുന്നു. അദ്ദേഹം വിഷയത്തിൽ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടിരുന്നു. 8 മാസം കൊണ്ടാണ് പ്രതിമ തകർന്നതെന്നും അതിനർത്ഥം പ്രതിമയുടെ നിർമ്മാണത്തിൽ അഴിമതി നടന്നിട്ടുണ്ടെന്നും കോൺഗ്രസ് വിമർശിച്ചു. അതേസമയം സംഭവത്തിൽ കരാറുകാരൻ ജയ്ദീപ് ആപ്തെയ്ക്കും സ്ട്രക്ചറൽ കൺസൾട്ടൻ്റ് ചേതൻ പാട്ടീലിനുമെതിരെ കേസടുത്തതായി മന്ത്രി രവിന്ദ്ര ചവാൻ അറിയിച്ചു. നാവിക സേനയും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതിമ നിർമിക്കാൻ ഉപയോഗിച്ച സ്റ്റീൽ തുരുമ്പെടുത്തതാണ് പ്രതിമ തകരാൻ കാരണമായതന്നും ഇത് സംബന്ധിച്ച് നാവിക സേനയെ നേരത്തേ അറിയിച്ചിരുന്നതായും മന്ത്രി പറഞ്ഞു. അതേസമയം എത്രയും പെട്ടെന്ന് തന്നെ പ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്ന് നാവിക സേന അറിയിച്ചു. കഴിഞ്ഞ സെപ്തംബർ 8 നായിരുന്നു പ്രതിമയുടെ നിർമ്മാണ പ്രവർത്തനം തുടങ്ങിയത്. നാവിക സേനയ്ക്ക് തന്നെയായിരുന്നു നിർമ്മാണ ചുമതല.












Click it and Unblock the Notifications