കർണാടകയിലെ നാണക്കേടിന് പിന്നാലെ ലോക്സഭയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ട് ബിജെപി!!
ദില്ലി: 281 സീറ്റുകളുമായി 2014 പൊതു തിരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയ പാർട്ടിയാണ് ബി ജെ പി. കോൺഗ്രസിനും ജനതാപാർട്ടിക്കും ശേഷം ആദ്യമായിട്ടാണ് ഒരു പാർട്ടി ലോക്സഭയിൽ ഒറ്റക്ക് ഭൂരിപക്ഷം സ്വന്തമാക്കുന്നത്. എന്നാല്‍ കാലാവധി അവസാനിക്കാൻ 1 വർഷം മാത്രം ബാക്കിനില്‍ക്കേ ബി ജെ പിക്ക് ലോക്സഭയിലെ ഭൂരിപക്ഷം നഷ്ടമായിരിക്കുകയാണ്. നിലവിൽ ബി ജെ പിക്ക് 271 എം പിമാർ മാത്രമേ ഉള്ളൂ, 543 അംഗ സഭയിൽ കേവലഭൂരിപക്ഷത്തിന് വേണ്ടത് 272 പേരുടെ പിന്തുണയാണ്.
കര്‍ണാടക അസംബ്ലി തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയാണ് ലോക്സഭയില്‍ ബി ജെ പിക്ക് അംഗസംഖ്യ കുറഞ്ഞത്. മുഖ്യമന്ത്രി സ്ഥാനാർഥിയായ ബി എസ് യെദ്യൂരപ്പയും ശ്രീരാമുലുവുമാണ് നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചതിന് പിന്നാലെ എം പി സ്ഥാനം രാജിവെച്ചത്. ഷിമോഗയിലെ എം പിയായിരുന്നു യെദ്യൂരപ്പ. ശിക്കാരിപുരയിൽ നിന്നാണ് യെഡ്ഡി നിയമസഭയിലേക്ക് മത്സരിച്ചത്. ബെല്ലാരി എം പിയായിരുന്ന ശ്രീരാമുലു രണ്ടിടത്ത് മത്സരിച്ചെങ്കിലും ബദാമായിൽ തോറ്റു. മൊളകാൽമുരുവിൽ ജയിച്ചു.
എം പിമാർ രാജിവെച്ച ആറിടത്ത് നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ബി ജെ പി തോറ്റിരുന്നു. എം പിമാരുടെ മരണത്തെ തുടർന്ന് മൂന്ന് സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. കർണാടകയിൽ എം എൽ എയായി സത്യപ്രതിജ്ഞ ചെയ്യാൻ വേണ്ടിയാണ് യെദ്യൂരപ്പയും ശ്രീരാമുലുവും രാജിവെച്ചത്. ഇവരുടെ രാജിയെ തുടർന്ന് 7 ലോക്സഭ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതായി ലോക്സഭ വെബ്സൈറ്റിൽ മെയ് 21 വരെ അപ്ഡേറ്റ് ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം വീണ്ടും യെദ്യൂരപ്പയുടെയും ശ്രീരാമുലുവിൻറെയും പേര് എം പിമാരുടെ പട്ടികയിൽ തിരിച്ചെത്തിയിട്ടുണ്ട്.