തനിക്ക് പകരക്കാരൻ ലിംഗായത്ത് നേതാവ് വേണ്ട: നിർദേശങ്ങൾ വെച്ച് മുഖ്യമന്ത്രി, പുതിയ കാർഡിറക്കി യെഡ്ഡി
ബെംഗളുരു: കർണ്ണാടകത്തിൽ യെഡിയൂരപ്പയുടെ പിൻഗാമിയായി ആരെത്തുമെന്ന കാര്യത്തിൽ വ്യാപകമായ ചർച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. ബിജെപി- ആർഎസ്എസ് നേതൃത്വങ്ങൾ തമ്മിലും ഇതെക്കുറിച്ച് സംഘർഷങ്ങൾ നിലനിൽക്കുന്നുണ്ട്. കർണ്ണാടക ജനസംഖ്യയുടെ 16 ശതമാനത്തോളം വരുന്ന ലിംഗായത്ത് സമുദായമാണ് ബിജപിയുടെ വോട്ട് വിഹിതത്തിന്റെ നല്ലൊരു ശതമാനവും കയ്യാളുന്നത്. അതേ സമയം യെഡിയൂരപ്പയ്ക്ക് ശേഷം സമുദായത്തിന് ശേഷം ഉയർത്തിക്കാണിക്കാവുന്ന കരുത്തുറ്റ നേതാവ് അടുത്ത കാലത്തൊന്നും ഉയർന്നുവന്നിട്ടില്ല. ഇതും ലിംഗായത്ത് ഇതര നേതാവിനെ മുഖ്യമന്ത്രിയാക്കാനുള്ള നിർദേശത്തിന് പിന്നിലുണ്ട്.

തന്റെ മകനും ബിജെപി നേതാവുമായ വിജയേന്ദ്ര യെഡിയൂരപ്പയുടെ ഭാവി സുരക്ഷിതമാക്കുന്നതിനായി ലിംഗായത്ത് സമുദായത്തിന് പുറത്ത് നിന്ന് ഒരാൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തണം എന്ന നിർദേശമാണ് മുഖ്യമന്ത്രി യെഡിയൂരപ്പ മുന്നോട്ടുവെച്ചിട്ടുള്ളത്. ബിഎസ് യെഡിയൂരപ്പയ്ക്ക് പകരമായി ലിംഗായത്ത് ഇതര എംഎൽഎയോ നേതാവിനെയോ നിയമിക്കാനാണ് ബിജെപിയും നീക്കം നടത്തുന്നത്. കേന്ദ്രമന്ത്രിയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുയായിയുമായ പ്രഹ്ളാദ് ജോഷിയെ കർണ്ണാടക മുഖ്യമന്ത്രിയാക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

കർണ്ണാടക മുഖ്യമന്ത്രിയായി അവരോധിക്കപ്പെടേണ്ടത് ഒരു ലിംഗായത്ത് നേതാവ് ആയിരിക്കണമെന്നാണ്
ആർഎസ്‌എസിന്റെ നിലപാട്. എന്നിരുന്നാലും ലിംഗായത്തുകൾക്കിടയിലെ ബിജെപിയുടെ വോട്ട് ബാങ്ക് സുരക്ഷിതമായി നിലനിർത്താൻ ലിംഗായത്തുകളുടെ പങ്ക് അനിവാര്യമാണ്. കർണ്ണാടകത്തിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് വിധിയെഴുത്തിൽ ലിംഗായത്ത് വോട്ടുകൾ നിർണ്ണായകമാണ്.

ബിഎസ് യെഡിയൂരപ്പ തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹത്തിന് പിന്തുണ അറിയിക്കുന്നതായും വ്യക്തമാക്കിക്കൊണ്ട് നിരവധി ലിംഗായത്ത് നേതാക്കളാണ് അടുത്തിടെ ബി എസ് യെദ്യൂരപ്പയെ കണ്ടത്. ബി എസ് യെഡിയൂരപ്പ രാജിവെക്കുമെന്ന് ഏതാണ്ട് ഉറപ്പായതിനാൽ, ലിംഗായത്തുകളും വിവിധ മഠങ്ങളിൽ നിന്നുള്ളവരും ഞായറാഴ്ച രാവിലെ 11 ന് കൂടിക്കാഴ്ച നടത്താൻ ധാരണയായിട്ടുണ്ട്. രാജി അഭ്യൂഹം വ്യാപകമായതോടെ നിരവധി ലിംഗായത്ത് നേതാക്കളാണ് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് യെഡിയൂരപ്പയെ കണ്ടിട്ടുള്ളത്. തന്റെ ക്ഷണമില്ലാതെ തന്നെ ലിംഗായത്ത് നേതാക്കൾ കാണാൻ വരുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ജൂലൈ 26ന് ജെപി നദ്ദ എന്ത് തീരുമാനമെടുത്താലും താൻ സ്വീകരിക്കുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അതേസമയം, താൻ കർണാടക മുഖ്യമന്ത്രിയായി തുടരില്ലെന്ന് ബി എസ് യെഡിയൂരപ്പ വ്യാഴാഴ്ച സൂചന നൽകിയിരുന്നു. രണ്ട് വർഷം പൂർത്തിയാകുകയാണെന്നും ജൂലൈ 26 ന് ശേഷം ബിജെപി ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഞായറാഴ്ച തന്റെ ഭാവി സംബന്ധിച്ച് ഹൈക്കമാൻഡിൽ നിന്ന് ഒരു സന്ദേശം പ്രതീക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹത്തോടടുത്ത വൃത്തങ്ങളും അറിയിച്ചിട്ടുണ്ട്

യെഡിയൂരപ്പയ്ക്ക് പകരക്കാരനായി പ്രഹ്ളാദ് ജോഷി എത്തുമെന്നാണ് അഭ്യൂഹം. എന്നാൽ ബിജെപി നേതൃത്വം ഇതെക്കുറിച്ച് തന്നെ ഒന്നും അറിയിച്ചിട്ടില്ലെന്നാണ് അദ്ദേഹത്തിൽ നിന്നുള്ള പ്രതികരണം. ഇത് മാധ്യമസൃഷ്ടിയാണെന്നും മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞതല്ലാതെ ഞാൻ ഒന്നും അറിഞ്ഞിട്ടില്ലെന്നും അതുകൊണ്ട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Recommended Video

"ദേശീയ നേതൃത്വമല്ലാതെ ബിജെപിയിൽ ഒരു ഉന്നത കമാൻഡും ഇല്ല. ഞങ്ങൾക്ക് കാലാകാലങ്ങളിൽ വ്യത്യസ്ത നേതൃത്വങ്ങളെ ലഭിച്ചു. രാജ്‌നാഥ് സിംഗ് ഉണ്ടായിരുന്നു, അതിനുശേഷം നിതിൻ ഗഡ്കരി വന്നു, അദ്ദേഹത്തിന് ശേഷം അമിത് ഷായും ഇപ്പോൾ ജെ പി നദ്ദയും ഉണ്ട്. നിലവിലെ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരിൽ ഞങ്ങൾക്ക് പരമോന്നത നേതാക്കളുണ്ട്. അവർ തീരുമാനിക്കും, "പ്രഹ്ളാദ് ജോഷി പറഞ്ഞു.












Click it and Unblock the Notifications