കർണാടകയിൽ ബിജെപിക്ക് അഗ്നി പരീക്ഷ; വിമതർ ഒപ്പമില്ലെങ്കിൽ? സ്പീക്കറുടെ നിലപാടും നിർണ്ണായകം!
ബെംഗളൂരു: കർണാടകയിൽ മൂന്നാഴ്ച നീണ്ട രാഷ്ട്രീയ നാടകങ്ങൾക്കും കോൺഗ്രസ്-ദൾ സഖ്യ പതനത്തിനും പിന്നാലെ ബിജെപി നേതാവ് ബിഎസ് യെഡിയൂരപ്പ വെള്ളിയാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പും നടക്കും. മന്ത്രിമാരുടെ സത്യപ്രതിജ്ഞ അതിന് ശേഷമായിരിക്കും. നാലാം തവണയാണ് യെഡിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.
എന്നാൽ കഴിഞ്ഞ മൂന്ന് പ്രാവശ്യവും അദ്ദേഹം കാലവധി തികച്ചിരുന്നില്ല. തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നടക്കുമ്പോൾ വിമതരുടെ നീക്കവും സ്പീക്കറുടെ തീരുമാനവുമായിരിക്കും കർണാടകയിൽ ബിജെപി സർക്കാരിന്റെ ബാവി തീരുമാനിക്കുക. നിലവിലെ സാഹചര്യമനുസരിച്ച് 106 പേരുടെ പിന്തുണയുള്ള ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാം.

ബിജെപി സർക്കാർ പ്രതീക്ഷ അസ്ഥാനത്താകും
മൂന്ന് പേരെയാണ് സ്പീക്കർ അയോഗ്യരാക്കിയിരിക്കുന്നത്. 14 വിമതരുടെ കാര്യത്തിൽ ഇതുവരെ തീരുാമാനമെടുത്തിട്ടില്ല. വീണ്ടും വിമതർ കോൺഗ്രസ്-ദൾ സഖ്യത്തെ പിന്തുണയ്ക്കുകയാണെങ്കിൽ കർണാടകയിൽ ബിജെപി സർക്കാർ എന്ന പ്രതീക്ഷകളൊക്കെ അസ്ഥാനത്താകും. വിമതരുടെ കാര്യത്തിൽ സ്പീക്കർ തീരുമാനമെടുത്താൽ ബിജെപിക്ക് കാര്യങ്ങൾ എളുപ്പമാകും.

ഉപതിരഞ്ഞെടുപ്പ് നിർണ്ണായകം
വിമതരെ അയോഗ്യരാക്കുകയോ രാജി സ്വീകരിക്കുകയോ വേണം. അങ്ങിനെ വന്നാൽ ഉപതിരഞ്ഞെടുപ്പായിരിക്കും നടക്കുക. ഉപതിരഞ്ഞെടുപ്പിൽ ഭൂരിപക്ഷ വിജയം ലഭിക്കുകയാണെങ്കിൽ ബിജെപിക്ക് നിയമസഭയിലും ഭൂരിപക്ഷം ലഭിക്കും. മറിച്ചാണെങ്കിൽ ബിഎസ് യെഡിയൂരപ്പയുടെ പ്രതീക്ഷകൾ വീണ്ടും അസ്ഥാനത്താകും. നാല് പ്രാവശ്യവും കാലാവധി പൂർത്തിയാക്കാനാകാത്ത മുഖ്യമന്ത്രിയായി ചാപ്പകുത്തപ്പെടും.

ആറ് മാസം പോലും തികയ്ക്കില്ല
അതേസമയം യെഡിയൂരപ്പ സർക്കാർ ആറ് മാസം പോലും തികയ്ക്കില്ലെന്നാണ് കോൺഗ്രസ് ക്യാമ്പിൽ സജീവമാകുന്ന ചർച്ചകൾ. വിമതരെ ഒപ്പം നിർത്താനുള്ള വഴികൾ ബിജെപി ശ്രമിക്കുന്നുമുണ്ട്. വെള്ളിയാഴ്ച ആറരയോടെ രാജ്ഭവനിൽ ഗവർണർ വാജുഭായ് വാല യെദിയൂരപ്പയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു മുഖ്യമന്ത്രിയായി അധികാരമേറ്റെടുക്കുകയായിരുന്നു. കോൺഗ്രസും ജെഡിഎസും ചടങ്ങി ബഹിഷ്ക്കരിച്ചിരുന്നു.

കോൺഗ്രസ് കരുനീക്കം ശക്തമാക്കി
കോൺഗ്രസിൽ നിന്നും ജെഡിഎസിൽ നിന്നുമായി 15 എംഎൽഎമാർ രാജിവച്ചതോടെ തുലാസിലായ കുമാരസ്വാമി സർക്കാർ ചൊവ്വാഴ്ചയാണ് നിലംപൊത്തിയത്. കൂറുമാറിയ മൂന്ന് എംഎൽഎമാർക്ക് സ്പീക്കർ അയോഗ്യത കല്പിച്ചതോടെ പുതിയ സർക്കാർ രൂപീകരിക്കാനുള്ള കരുനീക്കം ബിജെപി വേഗത്തിലാക്കുകയായിരുന്നു. എല്ലാം ആലോചിച്ച് മാത്രം കർണാകയിൽ സർക്കാർ രൂപീകരിച്ചാൽ മതിയെന്നായിരുന്നു ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. എന്നാൽ വെള്ളിയാഴ്ച സത്യപ്രതിജ്ഞ നടത്താൻ അമിത്ഷാ നിർദേശം നൽകുകയായരുന്നു.

നിയമസഭ പിരിച്ച് വിടും
ജൂലായ് 31 നു മുമ്പ് ധനബിൽ പാസാക്കണമെന്നിരിക്കെ യെഡിയൂരപ്പ തിങ്കളാഴ്ച ഭൂരിപക്ഷം തെളിയിച്ചില്ലെങ്കിൽ ഭരണ പ്രതിസന്ധിയാകും. എങ്കിൽ നിയമസഭ പിരിച്ചുവിടുമെന്ന് സ്പീക്കർ കെആർ രമേശ് കുമാർ വ്യക്തമാക്കിയിട്ടുണ്ട്. യെഡിയൂരപ്പ ആദ്യം മുഖ്യമന്ത്രിയായത് 2007 നവംബർ 12 ന്. ജെഡിഎസുമായുള്ള സഖ്യ ധാരണയനുസരിച്ച് ആദ്യ പകുതിയിൽ എച്ച്ഡി കുമാരസ്വാമിയും രണ്ടാം പകുതിയിൽ യെദിയൂരപ്പയുമായിരുന്നു മുഖ്യമന്ത്രി. യെഡിയൂരപ്പ അധികാരമേറ്റെങ്കിലും ജെഡിഎസ് പാലം വലിച്ചു. ഏഴാം ദിവസം പതനം

മൂന്നാം തവണ രണ്ട് ദിവസം മാത്രം
2008 മേയിലായിരുന്നു യെഡിയൂരപ്പ് രണ്ടാമതും മുഖ്യമന്ത്രിയാകുന്നത്. എന്നാൽ അഴിമതി കേ് കുരുക്കായി. ഭൂമി ഇടപാട് കേസിൽ യെഡിയൂരപ്പയെ അറസ്റ്റ് ചെയ്യാൻ ലോകായുക്ത നിർദേശിച്ചതോടെ മൂന്ന് വർഷം കാലാവധി തികച്ച ബിജെപി സർക്കാർ താഴെ വീണു. മൂന്നാമത് രണ്ടേ രണ്ട് ദിവസം മാത്രമാണ് അദ്ദേഹം മുഖ്യമന്ത്രി കസേരയിലിരുന്നത്. 2018 മെയ് 17ന് സത്യപ്രതിജ്ഞ ചെയ്ത യെഡിയൂരപ്പ സർക്കാർ ഭൂരിപക്ഷം തെളിയിക്കാനാകാതെ, വിശ്വാസ വോട്ടെടുപ്പിന് തൊട്ടു മുമ്പ് രാജിവച്ചു.












Click it and Unblock the Notifications