ഒക്ടോബര്‍ 18 മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകളില്‍ കപ്പാസിറ്റി നിയന്ത്രണങ്ങളില്ല
ദില്ലി: ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കുള്ള കപ്പാസിറ്റി നിയന്ത്രണം നീക്കി കേന്ദ്ര വ്യോമയാന മന്ത്രാലയം. ഒക്ടോബര്‍ പതിനെട്ട് മുതല്‍ തീരുമാനം നിലവില്‍ വരും. നൂറ് ശതമാനം കപ്പാസിറ്റിയില്‍ സര്‍വീസ് നടത്തുമെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്. എയര്‍ലൈനുകള്‍ക്ക് കൊവിഡിന് മുമ്പുള്ള സാഹചര്യത്തില്‍ തന്നെ പ്രവര്‍ത്തിക്കാം. അതോടൊപ്പം ആഭ്യന്തര ഡിമാന്‍ഡ് വര്‍ധിപ്പിക്കാനായി കമ്പനികള്‍ക്ക് ശ്രമിക്കാമെന്ന് കൂടി വ്യോമയാന മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ശൈത്യ കാല ഷെഡ്യൂള്‍ ആരംഭിക്കുന്നതിന് മുമ്പേ അടിമുടി പഴയ രീതിയിലേക്ക് തന്നെ മാറാനാണ് വിമാന കമ്പനികള്‍ ഒരുങ്ങുന്നത്. അടുത്ത മാസമാണ് ശൈത്യകാല ഷെഡ്യൂള്‍ ആരംഭിക്കുന്നത്.
ആര്യന് ജാമ്യമില്ല, മനസ്സ് തകര്‍ന്ന് ഷാരൂഖ്, ആര്‍തര്‍ റോഡിലേക്ക് തുടരെ ഫോണ്‍ കോള്‍, ആവശ്യം ഇങ്ങനെ
നൂറ് ശതമാനം കപ്പാസിറ്റിയോടെ എല്ലാ സൗകര്യങ്ങളും അടങ്ങിയ സര്‍വീസുകളാണ് അടുത്ത മാസം ആരംഭിക്കുക. അതേസമയം കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ച് തന്നെയാവും സര്‍വീസുകള്‍ നടത്തുക. ഇതിന് പുറമേ ആഭ്യന്തര സര്‍വീസുകള്‍ക്ക് മറ്റ് ചില നിയന്ത്രങ്ങള്‍ കൂടിയുണ്ടാവും. കുറഞ്ഞതും ഏറ്റവും ഉയര്‍ന്നതുമായ ഫെയര്‍ ചാര്‍ജുകളും ഈ സര്‍വീസുകള്‍ക്ക് ലഭ്യമാവും. എന്നാല്‍ രണ്ട് മണിക്കൂറില്‍ കുറഞ്ഞ യാത്രയാണ് ഉള്ളതെങ്കില്‍ ഭക്ഷണം വിതരണം ചെയ്യുകയോ വില്‍ക്കുകയോ ചെയ്യില്ലെന്നും എയര്‍ലൈനുകള്‍ അറിയിച്ചിട്ടുണ്ട്. ഇതിന് മുകളിലുള്ള സര്‍വീസുകള്‍ക്ക് പക്ഷേ ഈ സര്‍വീസുകള്‍ ലഭ്യമാകും.
വ്യോമയാന മന്ത്രാലയം ആഭ്യന്തര യാത്രാ പ്രവര്‍ത്തനങ്ങള്‍ നേരത്തെ വിലയിരുത്തിയിരുന്നു. വിമാന യാത്രയ്ക്ക് ഡിമാന്‍ഡുണ്ടോ എന്നത് അടക്കം പരിശോധിച്ചാണ് നൂറ് ശതമാനം പ്രവര്‍ത്തന കപ്പാസിറ്റിക്ക് അനുമതി നല്‍കിയത്. എയര്‍ലൈനുകളും വിമാനത്താവള അധികൃതരും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കൊവിഡ് വ്യാപനത്തിന് വഴിയൊരുക്കാതെ നോക്കണം. ഇതെല്ലാം യാത്രയില്‍ നിര്‍ബന്ധമായും വേണ്ട കാര്യമാണ് വ്യോമയാന മന്ത്രാലയത്തിന്റെ സര്‍ക്കുലറില്‍ പറയുന്നു. അതേസമയം വിമാന സര്‍വീസുകളില്‍ ഏറ്റവും പ്രതിസന്ധിയില്‍ നില്‍ക്കുന്നവയാണ് കാറ്ററിംഗ് സര്‍വീസുകള്‍.
വിമാനത്തിലെ കാറ്ററിംഗ് സര്‍വീസുകള്‍ സര്‍ക്കാരിനോട് പ്രതിസന്ധിയെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആഭ്യന്തര സര്‍വീസുകളില്‍ അടക്കം ഭക്ഷണ വിതരണം ഉണ്ടാകണമെന്ന അഭ്യര്‍ത്ഥനയാണ് ഇവര്‍ സര്‍ക്കാരിനോട് നടത്തിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ വിമാന കാറ്ററിംഗ് സര്‍വീസായ ടാറ്റാ ഗ്രൂപ്പിന്റെ താജ് സാറ്റ്‌സ് സര്‍ക്കാരിനോട് എല്ലാ സര്‍വീസിലും ഭക്ഷണ വിതരണം ആരംഭിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് രണ്ടാം തരംഗത്തിന്റെ വരവോടെ ഭക്ഷണ സര്‍വീസുകളോ വില്‍പ്പനയോ ആഭ്യന്തര സര്‍വീസുകളില്‍ നടത്താറില്ല. രണ്ട് മണിക്കൂറില്‍ താഴെയുള്ള യാത്രകളിലായിരുന്നു ഇത് ബാധകം.
താജ്‌സാറ്റ്‌സ് നേരത്തെ വീടുകളിലും സ്ഥാപനങ്ങളിലും ഭക്ഷണം വിതരണംചെയ്തിരുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും പിടിച്ച് നില്‍ക്കാന്‍ സാധിക്കുന്നില്ലെന്ന് കമ്പനി സിഇഒ മനീഷ് ഗുപ്ത പറഞ്ഞു. ഒരുപാട് തൊഴിലാളികള്‍ കമ്പനിക്കുണ്ട്. അതുകൊണ്ട് ആഭ്യന്തര വിമാന സര്‍വീസുകളില്‍ കാറ്ററിംഗ് ആരംഭിക്കണമെന്നും മനീഷ് ഗുപ്ത വ്യക്തമാക്കി. നിലവില്‍ കൊവിഡിന് മുമ്പുള്ള സാഹചര്യത്തിന്റെ 60 ശതമാനത്തോളം ബിസിനസാണ് വിമാന കാറ്ററിംഗില്‍ ഉള്ളത്. കഴിഞ്ഞ വര്‍ഷത്തെ പ്രതിസന്ധിയില്‍ നിന്ന് കരകയറി തുടങ്ങിയിട്ടുണ്ട്. നഷ്ടം നികത്താനായിട്ടാണ് മറ്റ് പല മേഖലയിലേക്കും കാറ്ററിംഗ് സര്‍വീസുകള്‍ കമ്പനി വ്യാപിപ്പിച്ചത്. ചോക്ലേറ്റുകളും മധുരപലഹാരങ്ങളുമൊക്കെ ഇവര്‍ എത്തിച്ചിരുന്നത്.
അതേസമയം ചെലവ് ചുരുക്കുകയും ചെയ്തിട്ടുണ്ട് കമ്പനി. എന്നാല്‍ തൊഴിലാളികളില്‍ ആരെയും പിരിച്ചുവിട്ടിട്ടില്ല. വൈകാതെ തന്നെ കാറ്ററിംഗ് സര്‍വീസുകള്‍ ശക്തമായി തിരിച്ചുവരുമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ആഭ്യന്തര-അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ സസ്‌പെന്‍ഡ് ചെയ്തത്. മെയ് 25 മുതല്‍ ആഭ്യന്തര സര്‍വീസുകള്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ചിരുന്നു. പക്ഷേ കപ്പാസിറ്റി കുററവായിരുന്നു. നിലവില്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ എയര്‍ ബബിളിലാണ് പ്രവര്‍ത്തിക്കുന്നത്. ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ വിദേശ വിനോദ സഞ്ചാരികളെ ഈ മാസം മുതല്‍ സര്‍ക്കാര്‍ ഇന്ത്യയിലേക്ക് വരാന്‍ അനുവദിക്കും. ചാര്‍ട്ടേര്‍ഡ് അല്ലാത്ത വിമാനങ്ങളില്‍ അടുത്ത മാസവും ഇവര്‍ക്ക് വരാം.
Recommended Video
സാമന്തയുമായി പ്രണയത്തിലാണോ? കുടുംബം തകര്‍ത്തോ? നാഗചൈതന്യക്ക് എല്ലാം അറിയാമെന്ന് സ്റ്റൈലിസ്റ്റ്