പൗരത്വ നിയമ ഭേദഗതി: ശ്രീലങ്കൻ അഭയാർത്ഥി ക്യാമ്പ് സന്ദർശിച്ച മാധ്യമ പ്രവർത്തകർക്കെതിരെ കേസ്
കന്യാകുമാരി: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വാർത്ത തയ്യാറാക്കാനായി ശ്രീലങ്കൻ അഭയാർത്ഥി ക്യാമ്പിൽ സന്ദർശനം നടത്തിയ രണ്ട് തമിഴ് മാധ്യമ പ്രവർത്തകർക്കെതിരെ കേസ്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിയെക്കുറിച്ചുള്ള ശ്രീലങ്കൻ അഭയാർത്ഥികളുടെ പ്രതികരണം തേടാനാണ് മാധ്യമപ്രവർത്തകർ അഭയാർത്ഥി ക്യാമ്പിൽ എത്തിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
അനുമതിയില്ലാതെ ക്യാമ്പിൽ പ്രവേശിച്ചുവെന്ന ക്യാമ്പ് ഓഫീസറുടെ പരാതിയിന്മേലാണ് കന്യാകുമാരി പോലീസ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ജൂനിയർ വികടൻ മാസികയിലെ റിപ്പോർട്ടർ സിന്ധു, ഫോട്ടോഗ്രാഫർ രാമ കുമാർ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുത്ത സംഭവത്തിൽ പ്രതിഷേധം ഉയരുകയാണ്. അണ്ണാ ഡിഎംകെയുടെ പ്രതികാര നടപടിയാണിതെന്ന് ഡിഎംകെ നേതാവ് കനിമൊഴി പ്രതികരിച്ചു. പൗരത്വ നിയമ ഭേദഗതിയിൽ നിന്നും ശ്രീലങ്കൻ അഭയാർത്ഥികളെ ഒഴിവാക്കിയതിനെതിരെ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു. പുതിയ നിയമ ഭേദഗതി പ്രകാരം അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള 6 മതന്യൂനപക്ഷങ്ങൾക്കാണ് ഇന്ത്യൻ പൗരത്വം ലഭിക്കുക.












Click it and Unblock the Notifications