ഹാഥ്റാസ് കൂട്ടബലാത്സംഗക്കേസ് ഏറ്റെടുത്ത് സിബിഐ;എളമരം കരീം ഉൾപ്പെടെയുള്ള ഇടത് എംപിമാർ ഇന്ന് ഹാഥ്റാസിൽ
ലഖ്നൗ; ഹഥ്രാസിൽ ദളിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തു. സംഭവത്തിൽ പ്രതിഷേധം കനത്തതോടെ കഴിഞ്ഞ ആഴ്ചയായിരുന്നു യുപി സർക്കാർ കേസിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. കേസിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നായിരുന്നു പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടത്.
ഈ മാസം 14 നായിരുന്നു യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത്. പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച പ്രതികൾ നാവ് മുറിച്ച് മാറ്റുകയും കൈയ്യും കാലും തകർക്കുകയും ചെയ്തിരുന്നു. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയ പെൺകുട്ടി ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. സംഭവത്തിൽ പ്രതികളെ സംരക്ഷിക്കുന്ന നടപടിയാണ് സർക്കാരും പോലീസും സ്വീകരിക്കുന്നതെന്ന വ്യാപക വിമർശനം ഉയർന്നിരുന്നു.തുടർന്നായിരുന്നു കേസിൽ സിബിഐ അന്വേഷണം സർക്കാർ പ്രഖ്യാപിച്ചത്.

അതേസമയം ഹാഥ്റാസ് പെൺകുട്ടിയുടേത് ദുരഭിമാന കൊലയാണെന്ന പ്രതികളുടെ ആക്ഷേപത്തിൽ ആ വഴിയിലേക്ക് പോലീസ് അന്വേഷണം നടത്തുന്നത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പെൺകുട്ടിയുടേയും അയൽവാസിയായ യുവാവിന്റേയും പ്രണയം വീട്ടുകാരെ ചൊടിപ്പിച്ചെന്നും തുടർന്ന് സഹോദരനാണ് പെൺകുട്ടിയെ മർദ്ദിച്ചതെന്നുമാണ് പ്രതികൾ ആരോപിച്ചത്.ഈ ദിശയില്‍ അന്വേഷണം തുടങ്ങിയ പൊലീസ് പെണ്‍കുട്ടിയുടെ സഹോദരനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും.
അതിനിടെ ഹാഥ്‌റസില്‍ ഇടത് എംപിമാരുടെ സംഘം ഇന്ന് സന്ദര്‍ശനം നടത്തും. സിപിഐ(എം), സിപിഐ, ലോക് താന്ത്രിക് ജനതാദൾ എന്നീ പാര്‍ട്ടികളുടെ എംപിമാരാണ് പെൺകുട്ടിയുടെ വീട് സന്ദര്‍ശിക്കുക. എളമരം കരീം, ബികാസ് രഞ്ജന്‍ ഭട്ടാചാര്യ (), ബിനോയ് വിശ്വം , എം.വി.ശ്രേയാംസ് കുമാര്‍ (എല്‍.ജെ.ഡി) എന്നിവര്‍ സംഘത്തിലുണ്ടാവും. പെൺകുട്ടിയുടെ കുടുംബത്തിനുനേരെയും നിരന്തരം ആക്രമണങ്ങൾ നടക്കുന്ന സാഹചര്യത്തിൽ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സുരക്ഷയെപ്പറ്റിയും മറ്റും ആരായാൻ ഹാഥ്‌റസ് ജില്ലാ കലക്ടറെയും, ജില്ലാ പോലീസ് മേധാവിയെയും എംപിമാരുടെ സംഘം കാണുന്നുണ്ട്.
ഹാഥ്‌റസില്‍ ദിവസങ്ങളോളം പുറത്തുനിന്നുള്ളവര്‍ക്ക് പ്രവേശനം നല്‍കിയിരുന്നില്ല. രാജ്യമൊട്ടുക്കും പ്രതിഷേധമുയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് അവിടെ മാധ്യമങ്ങളേപ്പോലും പോകാന്‍ അനുവദിച്ചത്. ഇടതു നേതാക്കളായ സീതാറാം യെച്ചൂരിരി, ബ്രിന്താ കാരാട്ട്, ഡി. രാജ എന്നിവരും കഴിഞ്ഞ ദിവസം ഹാത്രസ് സന്ദർശിച്ചിരുന്നു.












Click it and Unblock the Notifications