അധ്യാപക ദിനത്തിന് മുന്നോടിയായി എല്ലാ അധ്യാപകര്‍ക്കും സമ്പൂര്‍ണ്ണ വാക്സിനേഷന്‍ ഉറപ്പാക്കാന്‍ കേന്ദ്രം
ദില്ലി: സെപ്റ്റംബർ 5 ലെ അധ്യാപക ദിനത്തിന് മുമ്പായി രാജ്യത്തെ എല്ലാ സ്കൂൾ അധ്യാപകർക്കും മുൻഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി വാക്സിനേഷന്‍ നടപടി പൂര്‍ത്തിയാക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ. ഈ മാസം രണ്ട് കോടിയിലധികം കോവിഡ് -19 വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്ക് ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
കൊറോണ വൈറസ് അണുബാധയുടെ വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ്ണ ലോക്ക്ഡൗണിന് മുന്നോടിയായി കഴിഞ്ഞ വർഷം മാർച്ചിൽ രാജ്യത്തുടനീളമുള്ള സ്കൂളുകൾ അടച്ചിരുന്നു. ഇതിന് ശേഷം കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കോവിഡ് -19 സാഹചര്യം അനുസരിച്ച് സ്കൂളുകൾ തുറക്കാൻ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് അനുമതി നൽകിയത്. കേരളത്തില്‍ ഇതുവരെ സ്കൂളുകള്‍ തുറന്നില്ലെങ്കിലും കര്‍ണാടക ഉള്‍പ്പടെ പല സംസ്ഥാനങ്ങളിലും ഇതിനോടകം തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു.
ഒന്നാം തരംഗത്തിന് ശേഷം നിരവധി സംസ്ഥാനങ്ങൾ സ്കൂളുകൾ ഭാഗികമായി വീണ്ടും തുറക്കാൻ തുടങ്ങിയപ്പോൾ, ഏപ്രിലിൽ രണ്ടാം തരംഗം എത്തിയപ്പോൾ വീണ്ടും പൂർണ്ണമായി അടച്ചു. സ്ഥിതി വീണ്ടും മെച്ചപ്പെട്ടതോടെ, ജീവനക്കാർക്കും അധ്യാപകർക്കും പൂർണ്ണ പ്രതിരോധ കുത്തിവയ്പ്പ് നൽകാത്തതിൽ ആശങ്ക പ്രകടിപ്പിച്ചുകൊണ്ടാണെങ്കിലും പല സംസ്ഥാനങ്ങളും ഇപ്പോൾ സ്കൂളുകൾ വീണ്ടും തുറക്കാൻ തീരുമാനിക്കുകയായിരുന്നു.

ഈ മാസം എല്ലാ സംസ്ഥാനത്തിനും സ്ഥിരമായി നല്‍കുന്ന ക്വാട്ടയ്ക്ക് പുറമേ, 2 കോടിയിലധികം വാക്സിൻ ഡോസുകൾ അധികമായി ലഭ്യമാക്കിയിട്ടുണ്ട്. അധ്യാപക ദിനത്തിന് മുമ്പ് മുഴുവന്‍ അധ്യാപകര്‍ക്കും വാക്സിന്‍ ലഭ്യമാക്കുന്നതിന് വേണ്ടി ഈ അധിക ഡോസുകള്‍ ഉപയോഗപ്പെടുത്തണമെന്നാണ് നിര്‍ദേശം.
കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പ് പദ്ധതിയുടെ പുരോഗതി അവലോകനം ചെയ്യുന്നതിന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണിന്റെ നേതൃത്വത്തിൽ ബുധനാഴ്ച എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉന്നതതല യോഗം ചേർന്നിരുന്നു. കൂടിക്കാഴ്ചയിൽ, സർക്കാർ, സ്വകാര്യ, സ്കൂൾ അധ്യാപകരുടെയും ജീവനക്കാരുടെയും രോഗപ്രതിരോധം വർദ്ധിപ്പിക്കുന്നതിനൊപ്പം രണ്ടാമത്തെ ഡോസ് കവറേജ് വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചതായും അദ്ദേഹം വ്യക്തമാക്കി.
രണ്ടാമത്തെ ഡോസിന്റെ കവറേജ് വർദ്ധിപ്പിക്കുന്നതിന് കൃത്യമായ ഒരു ജില്ലാതല പദ്ധതി ഉണ്ടെന്നും ഭൂഷണ്‍ പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി നടത്തിയ പ്രഖ്യാപനത്തിന് അനുസൃതമായി, മുൻഗണനാടിസ്ഥാനത്തിൽ സ്കൂൾ അധ്യാപകർക്കും അനധ്യാപക ജീവനക്കാർക്കും പ്രതിരോധ കുത്തിവയ്പ്പ് നടത്താൻ ആഗസ്റ്റ് 27 മുതൽ 31 വരെ 2 കോടിയിലധികം അധിക വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളിലേക്ക് അയക്കുമെന്നും ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
എമർജൻസി കോവിഡ് റെസ്പോൺസ് പാക്കേജ് (ഇ സി ആർ പി) ഫണ്ടുകൾ ഉടനടി വിനിയോഗിക്കുന്നതിനെക്കുറിച്ച് സംസ്ഥാനങ്ങളെ അറിയിക്കുകയും കോവിഡ് അനുയോജ്യമായ പെരുമാറ്റവും മറ്റ് മുൻകരുതൽ നടപടികളും വരാനിരിക്കുന്ന ഉത്സവ സീസണിന് മുമ്പായി ഉറപ്പാക്കുകയും ചെയ്തുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഭാഗമായി, സൗജന്യമായി വാക്‌സിനുകൾ നൽകി കേന്ദ്ര ഗവണ്മെന്റ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പിന്തുണ നൽകി വരികയാണ്. കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ പുതിയ ഘട്ടത്തിൽ വാക്‌സിനുകളുടെ 75% കേന്ദ്ര ഗവണ്മെന്റ് സംഭരിക്കും. ഇങ്ങനെ സംഭരിക്കുന്ന വാക്‌സിനുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും സൗജന്യമായി നൽകുമെന്നും ആരോഗ്യ മന്ത്രാലയം അറിയിക്കുന്നു. അതേസമയം, കേരളത്തില്‍ ഇന്നും കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 31,445 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 4048, തൃശൂര്‍ 3865, കോഴിക്കോട് 3680, മലപ്പുറം 3502, പാലക്കാട് 2562, കൊല്ലം 2479, കോട്ടയം 2050, കണ്ണൂര്‍ 1930, ആലപ്പുഴ 1874, തിരുവനന്തപുരം 1700, ഇടുക്കി 1166, പത്തനംതിട്ട 1008, വയനാട് 962, കാസര്‍ഗോഡ് 619 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചു.












Click it and Unblock the Notifications