അന്താരാഷ്ട്ര വിമാന സർവ്വീസുകളുടെ നിയന്ത്രണം 2022 മാർച്ച് 22 വരെ നീട്ടി കേന്ദ്ര സർക്കാർ
ദില്ലി: രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് ജനുവരി 31 വരെ നീട്ടി കേന്ദ്രസർക്കാർ. 'എയര്‍ ബബിള്‍' മാനദണ്ഡം പാലിച്ചുള്ള വിമാന സര്‍വീസുകള്‍ മാത്രമാവും അതുവരെ തുടരുക. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ വ്യാപനം സംബന്ധിച്ച ആശങ്കകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയത്. നേരത്തെ ഈ മാസം 15 മുതല്‍ സാധാരണ ഗതിയിലുള്ള വിമാന സർവ്വീസുകള്‍ പുനഃരാരംഭിച്ചേക്കുമെന്ന തരത്തിലുള്ള അഭ്യുഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇതിനിടയിലാണ് ഒമിക്രോണ്‍ വകഭേദം സംബന്ധിച്ച ആശങ്ക ഉടലെടുത്തത്. ഇതോടെ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ രംഗത്ത് എത്തുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേത്യത്വത്തില്‍ കഴിഞ്ഞ ദിവസം രാജ്യത്തെ കോവിഡിന്റെ നിലവിലെ സാഹചര്യം അവലോകനം ചെയ്യുകയും ചെയ്തിരുന്നു.
നവംബർ 26 മുതൽ ഷെഡ്യൂൾ ചെയ്‌ത വിമാനങ്ങൾ പുനരാരംഭിക്കാൻ സിവിൽ ഏവിയേഷൻ മന്ത്രാലയം തീരുമാനിച്ചെങ്കിലും ഡിസംബർ 1 ന് തീരുമാനം ഔദ്യോഗികമായി നിർത്തിവച്ചു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയതോടെ 2020 മാർച്ച് 23 മുതൽ ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര വിമാനങ്ങൾ താൽക്കാലികമായി നിർത്തിവച്ചച്ചിരിക്കുകയാണ്. തുടക്കത്തിൽ സ്വദേശത്തേക്ക് കൊണ്ടുപോകുന്ന വിമാനങ്ങൾക്ക് മാത്രമേ അനുമതി ഉണ്ടായിരുന്നുള്ളൂവെങ്കിലും, 2020 ജൂലൈ മുതൽ, അന്താരാഷ്ട്ര വിമാനങ്ങൾ പുനരാരംഭിക്കുന്നതിന് ഇന്ത്യ വിവിധ രാജ്യങ്ങളുമായി എയർ ട്രാൻസ്പോർട്ട് ബബിൾ കരാറുകളിൽ ഒപ്പുവെക്കാൻ തുടങ്ങി. ഇതോടെയാണ് നേരിയ തോതിലെങ്കിലും അന്താരാഷ്ട്ര വിമാന സർവ്വീസുകള്‍ പുനരാരംഭിച്ചത്.

യുഎസ്, യുകെ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, കെനിയ, ഭൂട്ടാൻ, ഫ്രാൻസ് എന്നിവയുൾപ്പെടെ 32 രാജ്യങ്ങളുമായി ഇന്ത്യ ഇതുവരെ എയർ ട്രാൻസ്പോർട്ട് ബബിൾ കരാറുകളിൽ ഒപ്പുവച്ചിട്ടുണ്ട്. കരാർ ഒപ്പിട്ട ഏറ്റവും പുതിയ രാജ്യം സ്വിറ്റ്സർലൻഡാണ്. കരാർ ഒപ്പിട്ടെങ്കിലും, സ്വിറ്റ്സർലൻഡിലേക്കുള്ള വിമാനങ്ങൾ ഇതുവരെ പുനരാരംഭിച്ചിട്ടില്ല. ബുധനാഴ്ച, 573 അന്താരാഷ്‌ട്ര വിമാനങ്ങൾ ഇന്ത്യയിലേക്കോ ഇന്ത്യയിൽ നിന്ന് പുറത്തേക്കോ സർവീസ് നടത്തിയത്. ഇത് 2019 ലെ ശൈത്യകാല ഷെഡ്യൂളിന്റെ 47 ശതമാനം മാത്രമാമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
വിവിധ കോണുകളിൽ നിന്നുള്ള സമ്മർദ്ദത്തെത്തുടർന്നായിരുന്നു ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര വിമാനങ്ങൾ പുനരാരംഭിക്കാൻ സർക്കാർ തീരുമാനിച്ചത്. ഫ്ലൈറ്റുകളിലെ കുറവും യാത്രാ ഡിമാൻഡ് വർധിച്ചതും വിമാന നിരക്ക് കുതിച്ചുയരാൻ കാരണമായിരുന്നു. മലയാളികള്‍ ഉള്‍പ്പടേയുള്ള പ്രവാസികളെയായിരുന്നു ഇത് ഏറ്റവും സാരമായി ബാധിച്ചത്. വിമാന സർവ്വീസ് ഉടന്‍ പുനഃരാരംഭിക്കുമെന്ന പ്രതീക്ഷ അവരില്‍ വലിയ പ്രതീക്ഷയായിരുന്നു ഉയർത്തിയത്. എന്നാല്‍ പുതിയ തീരുമാനം പ്രവാസികള്‍ക്ക് തീർത്തും നിരാശ സമ്മാനിക്കുന്നതായി.












Click it and Unblock the Notifications